ലക്നൗ: സമ്മതിക്കണം, മായാവതിയെന്ന ഈ അറുപത്തൊന്നുകാരിയെ. ബിജെപിയുടെ തകര്‍പ്പന്‍ ജയത്തില്‍ എന്തു ചെയ്യണം എന്നറിയാതെ പകച്ചു നില്ക്കുന്ന മറ്റ് രാഷ്ടീയ പാര്‍ട്ടി നേതാക്കളെ വിസ്മയിപ്പിച്ചാണ് അവര്‍ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ എത്തിയത്. ഇരുപതു സീറ്റിലേക്ക് ഒതുങ്ങിപ്പോയ ഈ മുന്‍ മുഖ്യമന്ത്രി എന്തു ന്യായീകരണം പറയും എന്നു കാത്തിരുന്നവരും അമ്പരന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന് അഥവാ ഇവിഎം അട്ടിറിച്ചാണ് ബിജെപി വിജയം നേടിയത് എന്ന അസാധാരണമായ ആരോപണം ഉന്നയിക്കുകയായിരുന്നു മായാവതി. തൊട്ടുപിന്നാലെ ട്വിറ്ററില്‍ അതിനുള്ള രസകരമായ ഒരു പ്രതികരണവും വന്നു, ഇവിഎം ആണ് ബിജെപിയെ ജയിപ്പിച്ചത് എന്നു മായാവതി പറഞ്ഞത് ശരിയാണ്. ഇവിഎം എന്നാല്‍ എഡ്യൂക്കേറ്റഡ് വോട്ടിങ് മാസ് എന്നാണെന്നു മാത്രം.
മൂന്നു വട്ടം മുഖ്യമന്ത്രിയായിരുന്ന നാട്ടില്‍ ഇത്ര ദയനീയ തോല്‍വി എന്ന യാഥാര്‍ഥ്യത്തോടു പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല മായാവതിക്ക്. എക്സിറ്റ്പോള്‍ ഫലം വന്നപ്പോഴും മായാവതി ആഹ്ലാദത്തിലായിരുന്നു. ബിജെപിയെ ഒഴിവാക്കാന്‍ മായാവതിയുമായി സഖ്യത്തിനു തയാറാണ് എന്ന അഖിലേഷ് യാദവിന്റെ നീക്കത്തോട് പ്രതികൂലമായാണ് മായാവതി ആദ്യം പ്രതികരിച്ചത്. മൂന്നാം സ്ഥാനത്തായാലും താനമില്ലാതെ സര്‍ക്കാരുണ്ടാക്കാന്‍ കഴിയാത്ത അവസ്ഥവരും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇന്നലെ ഫലം വന്നപ്പോള്‍, എല്ലാ സാധ്യതകളുടെ എല്ലാ ജാലകങ്ങളും അടഞ്ഞപ്പോള്‍ വോട്ടിങ് മെഷീന് അട്ടിമറി എന്ന ആരോപണം എന്ന അറ്റകൈ പ്രയോഗത്തിലേക്ക് മായാവതി എത്തിയത്.
കാന്‍ഷിറാമിന്റെ ശിഷ്യയെ, മായാവതി പ്രഭു ദാസിനെ, മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവു പണ്ടു വിശേഷിപ്പിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തിലെ വിസ്മയം എന്നായിരുന്നു. അത് അത്ര അതിശയോക്തിയല്ല എന്നു തെളിയിച്ചാണ് മൂന്നു വട്ടം യുപി അവര്‍ ഭരിച്ചത്. 2012ല്‍ എസ്പിയുടെ മുന്നേറ്റത്തില്‍ അധികാരം നഷ്ടപ്പെട്ടപ്പോഴും എണ്പതു സീറ്റുമായി പ്രതിപക്ഷ നേതൃസ്ഥാനത്തുണ്ടായിരുന്നു മായാവതി. 2014ലെ നരേന്ദ്ര മോദി തരംഗത്തിലാണ് മായാവതിയുടെ അടി പതറിത്തുടങ്ങിയത്. ലോകസഭയില്‍ ഒറ്റ സീറ്റുപോലും കിട്ടിയില്ല മായാവതിയുടെ ബഹുജന്‍ സമാജാ പാര്‍ട്ടിക്ക്. 1984ല്‍ ബിഎസ്പി രൂപീകരിച്ചകാലം മുതല്‍ ദളിത്-പിന്നോക്ക-മുസ്ലീം എന്ന സമര്‍ഥമായ കോമ്പിനേഷനാണ് മായാവതി പരീക്ഷിച്ചത്. ചിലപ്പോഴൊക്കെ മുന്നോക്ക വോട്ടുകളും പിടിക്കാനുള്ള ശ്രമം.
അഴിമതി ആരോപണങ്ങളില്‍ ആടിയുലഞ്ഞാണ് കഴിഞ്ഞ തവണ മായാവതി അധികാരത്തിനു പുറത്തു പോയത്. സിബിഐ അന്വേഷണത്തിന്റെ നിഴലില്‍ നിന്ന് ഇപ്പോഴും രക്ഷപെട്ടിട്ടുമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം അന്നോളം കൂടെ നിന്ന പല നേതാക്കളും മായാവതിയെ കൈവിട്ടു. സ്വാമി പ്രസാദ് മൗര്യ, ജുഗല്‍ കിഷോര്‍, ബ്രിജേഷ് പഥക്, ദാരാസിങ് ചൗഹാന്, ആര്.കെ. ചൗധരി എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു.
രാജ്യസഭാംഗമായ മായാവതി ഇത്തവണ തെരഞ്ഞെടുപ്പില്‍ കടുത്ത ആത്മവിശ്വാസത്തോടെയാണ സംസാരിച്ചത്. ഒറ്റയ്ക്ക് അധികാരം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കിങ്മേക്കറാവാം എന്നു സ്വപ്നം കണ്ടിരുന്നിരിക്കണം മായ. എന്നാല്‍ ഇനിയെന്ത്? ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷം രാജ്യസഭാംഗത്വവും മായക്കു നഷ്ടമാവും.
2014ലേതിനേക്കാള്‍ നില മെച്ചപ്പെടുത്തി എന്നു പറയാതെ വയ്യ. ബിജെപി വന്‍ വിജയം നേടിയ ആ തെരഞ്ഞെടുപ്പില്‍ പത്തു നിയമസഭാമണ്ഡലങ്ങളില്‍ മാത്രമാണ് ബിഎസ്പി മുന്നിട്ടു നിന്നത്. ഇത്തവണ എന്തായാലും പതിനെട്ടു സീറ്റുകള്‍ കിട്ടി, പ്ലസ് 8.
വോട്ടിങ് മെഷീനുകളെക്കുറിച്ച് അന്വേഷണം വേണമെന്ന ആരോപണം, പഴയ ബാലറ്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പു നടത്താന്‍ ധൈര്യമുണ്ടോ എന്ന വെല്ലുവിളി…അധികാരത്തില്‍ നിന്ന് ഇനിയോരു അഞ്ചു വര്‍ഷം കൂടി മാറി നില്ക്കേണ്ടിവരുന്നതിന്റെഎല്ലാ ഇച്ഛാഭംഗവുമുണ്ട് ആ വാക്കുകളില്‍. മായാ ജാലക വാതില്‍ തുറന്നില്ലെന്നു മാത്രമല്ല മായയെ കൂട്ടുപിടിച്ച് ബിജെപിയെ ഒഴിവാക്കാം എന്ന അഖിലേഷിന്റെ രണ്ടു രാത്രിയിലെ മധുരസ്മരണകളും വെറുതെയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: