ഹിന്ദി ഹൃദയഭൂമിയാണ് ഉത്തര്‍പ്രദേശ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം. 403 നിയമസഭാ മണ്ഡലങ്ങളും 80 ലോക്സഭാ മണ്ഡലങ്ങളുമുള്ള യുപി പിടിച്ചെടുക്കുകയെന്നത് ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയുടേയും സ്വപ്നം. ഭഗവാന് രാമന്റെയും കൃഷ്ണന്റെയും മണ്ണില്‍ സമ്പൂര്‍ണ്ണ രാഷ്ട്രീയ വിജയം നേടി ബിജെപി അധികാരത്തിലെത്തുമ്പോള്‍ വലിയ ലക്ഷ്യത്തിലേക്കുള്ള ഉറച്ച കാല്വയ്പ്പാണത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ഉത്തര്‍പ്രദേശ് ബിജെപിക്കായി വിധിയെഴുതിയത്.
ആകെയുള്ള 403 സീറ്റുകളില്‍ 311 ഇടത്താണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു കയറിയത്. മിക്ക മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലും ന്യൂനപക്ഷ സ്വാധീന മേഖലകളിലുമെല്ലാം ബിജെപി വലിയ വിജയം നേടി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മണ്ഡലങ്ങള്‍ ബിജെപി തൂത്തുവാരി. ജാതി-മത വര്‍ണ്ണവര്‍ഗ്ഗ പരിഗണനകള്‍ക്കപ്പുറം എല്ലാവരും ബിജെപിക്കൊപ്പം നിന്നു എന്നതിന്റെ യഥാര്‍ത്ഥ ചിത്രമാണ് യുപി നല്‍കുന്നത്.
ബിജെപിയുടെ സഖ്യകക്ഷികളായ അപ്നാദള്‍ 9 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എസ്ബിഎസ്പി നാലു സീറ്റുകളിലും വിജയിച്ചു. ഇതോടെ എന്‍ഡിഎ സഖ്യത്തിനാകെ 324 സീറ്റുകളുടെ വിജയമാണ് സംസ്ഥാനത്ത് ലഭിച്ചത്. 41 ശതമാനം വോട്ടും ബിജെപി നേടി. സംസ്ഥാന ഭരണം നടത്തിക്കൊണ്ടിരുന്ന സമാജ് വാദി പാര്‍ട്ടി 47 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി വെറും 20 സീറ്റുകളിലാണ് വിജയിച്ചത്. ഏറ്റവും ദയനീയ പ്രകടനം കാഴ്ചവച്ചത് കോണ്‍ഗ്രസാണ്. നൂറിലേറെ സീറ്റുകളില്‍ മത്സരിച്ചിട്ടും ഏഴ് ഇടത്തുമാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. സോണിയാ ഗാന്ധിയുടെ റായ്ബറേലിയും രാഹുല്‍ഗാന്ധിയുടെ അമേതിയും വരെ കോണ്‍ഗ്രസിനെ കൈവിട്ടു. ആറു ശതമാനം വോട്ടിലേക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടിയുടെ നിലവാരം പോലും പ്രകടിപ്പിച്ചില്ല.
മുസ്ലിം ഭൂരിപക്ഷ മേഖലയായ പടിഞ്ഞാറന്‍ യുപിയിലെ പ്രകടനമാണ് ഏറെ ശ്രദ്ധേയം. ഇവിടെ 125 മണ്ഡലങ്ങളില്‍ 115 ഇടത്തും താമര വിരിഞ്ഞു. കൈരാനയില്‍ മാത്രമാണ് ബിജെപിക്ക് പരാജയം. ആദ്യരണ്ടു ഘട്ടം കഴിഞ്ഞപ്പോള്‍ 90 ഇടത്ത് വിജയിക്കുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതെല്ലാം തെറ്റിച്ചാണ് മഹാവിജയം നേടിയത്. ആഗ്രയിലെയും ബറേലിയിലെയും 9 വീതം സീറ്റുകളും ബിജെപി നേടിയത് ആ ജില്ലകളിലെ മുസ്ലിം ഭൂരിപക്ഷ വോട്ടുകള്‍ വലിയ തോതില്‍ ബിജെപിയിലെത്തിയതിന്റെ സൂചനയാണ്. അലിഗഢിലെ ഏഴില്‍ ഏഴുസീറ്റുകളും ബിജെപി നേടിയപ്പോള്‍ മീററ്റില്‍ ഏഴില്‍ ആറും ബിജെപിക്കൊപ്പം. മുന്‍ സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മീകാന്ത് ബാജ്പേയി മാത്രമാണ് ഇവിടെ പരാജയപ്പെട്ടത്.
നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത സീറ്റുകളായ റായ്ബറേലിയിലും അമേതിയിലും മുഴുവന്‍ സീറ്റുകളും കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സോണിയയ്ക്കും രാഹുലിനും ഇനി ഇന്ത്യയില്‍ മത്സരിക്കാന്‍ സുരക്ഷിത മണ്ഡലങ്ങളില്ല എന്നു വ്യക്തം. രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേതിയിലെ അഞ്ച് നിയമസഭാ സീറ്റുകളും ബിജെപി വിജയിച്ചതോടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ലോക്സഭാ സ്വപ്നങ്ങള്‍ ഇനി കണ്ടറിയാം.
അവസാനഘട്ട തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ സമ്പൂര്‍ണ്ണ ആധിപത്യമാണ് ദൃശ്യമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലും സമീപ മേഖലകളിലുമുള്ള എല്ലാ മണ്ഡലങ്ങളും ബിജെപിക്കൊപ്പം നിന്നു. അയോധ്യയുള്‍പ്പെടുന്ന ഫൈസാബാദിലെ നാലു മണ്ഡലങ്ങളിലും ബിജെപി തന്നെ വിജയിച്ചു.
അലഹബാദിലെ 12ല്‍ 9 മണ്ഡലങ്ങളിലാണ് ബിജെപി കരുത്തു കാട്ടിയത്. അവസാനഘട്ടത്തില്‍ തുടര്‍ച്ചയായ മൂന്നുദിവസം വാരണാസിയില്‍ തങ്ങി പ്രധാനമന്ത്രി മോദി നടത്തിയ പ്രചാരണ പരിപാടികള്‍ യുപിയിലെ വിജയത്തിന് അന്തിമകൊടി നാട്ടലായിരുന്നു. ഉത്തര്‍പ്രദേശില്‍ ജനലക്ഷങ്ങള്‍ അണിനിരന്ന മോദിയുടെ 23 റാലികളും വാരണാസിയിലെ മൂന്ന് റോഡ് ഷോകളും തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആണിക്കല്ലായി. ഇതിനെല്ലാം ഉപരിയാണ് മാസങ്ങളായി തുടരുന്ന ചിട്ടയായ സംഘടനാ പ്രവര്‍ത്തനങ്ങള്‍. വലിയ ലക്ഷ്യത്തിലേക്ക് വിജയിച്ചു കയറിയതിന് സഹായിച്ചത് പരിവാര്‍ സംഘടനകളുടെ ഒറ്റക്കെട്ടായ സഹകരണമാണ്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, റീത്ത ബഹുഗുണ ജോഷി, സംഗീത് സോം തുടങ്ങിയ നേതാക്കള്‍ വിജയിച്ചു. ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ മഥുരയില്‍ നിന്ന് ഒരുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുപിയിലെ വിജയത്തില്‍ എല്ലാ പ്രവര്‍ത്തകരെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: