അവിശ്വസനീയം. മണിപ്പൂരിലെ ബിജെപിയുടെ മുന്നേറ്റത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ശൂന്യതയില്‍ നിന്നാണ് ഭരണത്തിലേക്കുള്ള കുതിപ്പ്. 2012ല്‍ മത്സരിച്ചത് 19 സീറ്റില്‍. ഒരു സീറ്റ് പോലും കിട്ടിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാനായെങ്കിലും അക്കൗണ്ട് തുറക്കാന്‍ 2015ലെ ഉപതെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വന്നു. ഇത്തവണ മുഴുവന്‍ സീറ്റിലും ഒറ്റക്ക് മത്സരിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷി. രാഷ്ട്രീയത്തില്‍ അസാധ്യമായൊന്നുമില്ലെന്നും സാധ്യതകളുടെ ലോകം മാത്രമാണെന്നും മോദിയും അമിത് ഷായും തെളിയിച്ചു. മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
15 വര്‍ഷത്തെ കോണ്‍ഗ്രസ്സിന്റെ അഴിമതി ഭരണത്തിനെതിരായ ജനവിധി കൂടിയാണ് മണിപ്പൂരിലേത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ സന്ദേശം മണിപ്പൂര്‍ ജനതയും ഏറ്റെടുത്തു. വികസന വിരുദ്ധമായ ഇബോബി സിങ്ങിന്റെ ഭരണത്തിന് പകരം വികസനോന്മുഖമായ മോദി ഭരണത്തെ ജനങ്ങള്‍ നെഞ്ചേറ്റി.
വികസനവും അഴിമതിയും ചര്‍ച്ചയാകുന്നത് തടയാന്‍ കോണ്‍ഗ്രസ് വൈകാരിക വിഷയങ്ങളാണ് ഉന്നയിച്ചത്. പ്രധാനം നാഗാ കരാറായിരുന്നു. മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും സമാധാനത്തിനാണ് നാഗാ തീവ്രവാദ സംഘടനയായ എന്എസ്സിഎന്നു(ഐഎം)മായി കേന്ദ്രസര്‍ക്കാര്‍ രൂപരേഖയില്‍ ഒപ്പിട്ടത്. മണിപ്പൂരിനെ നാഗാ വിഭാഗത്തിന് മുറിച്ച് നല്‍കാനാണ് കേന്ദ്ര നീക്കമെന്ന് രാഹുല്‍ ഉള്‍പ്പെടെ ആരോപിച്ചു. ഹിന്ദുക്കളിലെ ഭൂരിപക്ഷമായ മൈതേയ് വിഭാഗത്തില്‍ നാഗാവിരുദ്ധ വികാരമുണ്ടാക്കി വോട്ടുനേടുകയായിരുന്നു ലക്ഷ്യം. വിഭാഗീയ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് അവസാന ഘട്ടത്തില്‍ പുതിയ ഏഴ് ജില്ലകള്‍ രൂപീകരിച്ചതും. കുകി ഗോത്ര വിഭാഗത്തെ പ്രീണിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. ഇതില്‍ പ്രതിഷേധിച്ച് നാഗകള്‍ ആരംഭിച്ച സാമ്പത്തിക ഉപരോധം ഇപ്പോഴും തുടരുകയാണ്.
രാജ്യവിരുദ്ധരുടെ താവളമായിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ദേശീയതക്കൊപ്പം അണിചേരുന്നതിന്റെ തുടര്‍ച്ചയാണ് മണിപ്പൂരിലെ ബിജെപിയുടെ വിജയം. മുസ്ലിം ജനസംഖ്യയില്‍ രണ്ടാമതുള്ള ആസാമില്‍ അഞ്ച് സീറ്റില്‍ നിന്നുമാണ് ബിജെപി ഭരണം നേടിയത്. അരുണാചല്‍ പ്രദേശില്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയിലെത്തി സര്‍ക്കാര്‍ രൂപീകരിച്ചു. നാഗാലാന്റില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയാണ് ഭരണത്തില്‍. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമില്‍ മഴവില്‍ സഖ്യത്തിനുള്ള ശ്രമങ്ങളും ബിജെപി ആരംഭിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളും പ്രതികൂല സാഹചര്യത്തിലും പതിറ്റാണ്ടുകളായി നിശബ്ദ സേവനം നടത്തുന്ന ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ദേശീയ പ്രസ്ഥാനങ്ങളുമാണ് ഈ മുന്നേറ്റത്തിന് അടിസ്ഥാനം. കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി പ്രചാരകര്‍ ഇവിടങ്ങളില്‍ കര്‍മ്മനിരതരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: