ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം വരച്ചുണ്ടാക്കാന്‍ കഴിഞ്ഞ ദേശീയ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ അവകാശികളാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. പ്രമാണിമാരുടെ വിശ്രമകാല വിനോദവേദിയായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ലോകത്തിലെ ഏറ്റവും വലിയ ജനകീയ സമരസംഘടനയായി വളര്‍ത്തിയെടുത്തത് മഹാത്മാഗാന്ധിയുടെ നേതൃത്വമാണ്. ഇന്ത്യയുടെ ഭൂരിപക്ഷം ഗ്രാമങ്ങളില്‍ ജീവിക്കുന്ന സ്ത്രീപുരുഷന്മാരുടെ പ്രാതിനിധ്യ സ്വഭാവം ഉണ്ടാകേണ്ട സംഘടനയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് മഹാത്മാഗാന്ധി ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായിട്ടാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ 1947 ആഗസ്റ്റ് 15 ന് സ്വതന്ത്ര ഭാരത സര്‍ക്കാര്‍ നിലവില്‍ വന്നത്. സ്വതന്ത്രഭാരതത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കേണ്ട നിയാമക തത്വങ്ങള്‍ ജനാധിപത്യം, മതേതരത്വം, സമത്വം എന്നിവയാണെന്ന് ഭരണഘടന നിര്‍മിച്ച മഹാപ്രതിഭകള്‍ വിഭാവനം ചെയ്യുകയുണ്ടായി.
ജനാധിപത്യത്തിന് കോണ്‍ഗ്രസ് നല്കിയ വ്യാഖ്യാനം അധികാരത്തോടും ഭൂരിപക്ഷത്തോടും വിയോജിക്കാനുള്ള മനുഷ്യാവകാശം എന്നാണ്. അതുകൊണ്ട് മതഭാഷാന്യൂനപക്ഷങ്ങള്‍ക്കെല്ലാം അവരുടെ സവിശേഷമായ അധികാരങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിച്ചു. അതുപ്രകാരമുള്ള നിയമനിര്‍മാണങ്ങളും ഉണ്ടാക്കി. മതേതരത്വത്തിന് ഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും തുല്യാവകാശം ലഭിക്കുന്ന അവസ്ഥ എന്ന് വ്യാഖ്യാനിക്കുകയും ചെയ്തു. സാമ്പത്തിക സമത്വം രക്തരൂഷിതമല്ലാത്ത മാര്‍ഗങ്ങളിലൂടെ നിയമനിര്‍മാണം നടത്തി സ്ഥാപിക്കണമെന്ന് നിശ്ചയിക്കപ്പെടുകയും ചെയ്തു.
ഈ വ്യാഖ്യാനങ്ങളെ ഏതാണ്ട് 60 വര്‍ഷക്കാലം ഇന്ത്യന്‍ ജനത അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തു. അതിന്റെ ഫലമായി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമെല്ലാം കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തി. ഇടയ്ക്ക് ചില മാറ്റങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയാസ്തിത്വം ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല.
എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്ന ആദര്‍ശങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായ തത്വവും പ്രയോഗങ്ങളും വിഭാവനം ചെയ്യുന്ന ബിജെപി ഇന്ത്യന്‍ ജനങ്ങള്‍ക്കുമേല്‍ ആധിപത്യം നേടിയിരിക്കുന്നു. ഇതിനെ ഒരു ‘പാരഡൈം ഷിഫ്റ്റ്’ എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ബിജെപിയുടെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അതിശക്തമായ ഒരു സംഘം നേതാക്കളായി പ്രവര്‍ത്തിക്കുന്നു എന്നത് ബിജെപിക്ക് നേട്ടമുണ്ടാക്കുന്ന ഘടകമാണ്.
നരേന്ദ്ര മോദിയെപ്പോലുള്ള ഒരു നേതാവിനെയും ബിജെപിയെപ്പോലുള്ള ഒരു പാര്‍ട്ടിയെയും ജനാധിപത്യവ്യവസ്ഥയില്‍ നേരിടുന്നതിനുവേണ്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഒരുക്കിയെടുക്കാന്‍ ഇപ്പോഴത്തെ നേതൃത്വത്തിന് കഴിയുന്നില്ല എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രശ്നം. ഭാരതീയ സംസ്കാരത്തിന്റെ ആധാരമായ സമന്വയബോധം ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്നതുതന്നെ കോണ്‍ഗ്രസിനെ ഇന്ത്യന്‍ മണ്ണില്‍നിന്ന് പറിച്ചുമാറ്റാന്‍ കഴിയില്ല എന്നതിന് തെളിവാണ്. കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്ന സംസ്കാരം വാസനാരൂപത്തില്‍ ഇന്ത്യക്കാരുടെ മനസ്സില്‍ അന്തര്ലീനമായിരിക്കുന്നതുകൊണ്ട് ഏത് സന്ദര്‍ഭത്തിലും ഈ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിച്ചുകൊണ്ടുവരാന്‍ കഴിയും. പക്ഷെ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് കോണ്‍ഗ്രസില്‍ നടക്കുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ് പരാജയപ്പെട്ടിട്ടുണ്ട്.
എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത് എന്ന് ആലോചിക്കാന്‍ ഇതുവരെ എഐസിസി സമ്മേളനം വിളിച്ചുകൂട്ടിയിട്ടില്ല എന്നത് ദയനീയം തന്നെ. കാരണം എന്താണ് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള മാര്‍ഗമെന്ന് ആലോചിക്കേണ്ട വേദി എഐസിസിയാണ്. ആ എഐസിസി സമ്മേളനം വിളിച്ചുകൂട്ടാന്‍ ഇപ്പോഴത്തെ കോണ്‍ഗ്രസ് ഹൈക്കമാന്റ് മടിക്കുന്നതിന്റെ കാരണം ദുരൂഹമായിരിക്കുന്നു. ഹൈക്കമാന്റ് എന്ന് അവകാശപ്പെടുന്ന നേതൃമണ്ഡലത്തില്‍ ഉന്നതരായ പല നേതാക്കളും അവര്‍ പ്രതിനിധീകരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനകീയാടിത്തറ ഇല്ലാത്തവരാണ്. അവരില്‍ പലരും അവരുടെ സ്വന്തം സംസ്ഥാനങ്ങളില്‍ പോയിട്ടുതന്നെ വര്‍ഷങ്ങളായിട്ടുണ്ട്. വേറെ ചിലര്‍ പേരുകേട്ട അഭിഭാഷകരാണ്. ഇത്തരക്കാര്‍ക്ക് വഴങ്ങുന്നതല്ല ജനാധിപത്യം എന്ന് ദൗര്‍ഭാഗ്യവശാല്‍ അവര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്നില്ല. അതുകൊണ്ട് കോണ്‍ഗ്രസിനെ പുനരുദ്ധരിക്കണമെന്നുണ്ടെങ്കില്‍ ജനാധിപത്യപരമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്തുകയും അതിലൂടെ ഒരു പുതുനേതൃത്വം ഉയര്‍ന്നുവരികയും വേണം.
ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനും ജനസമ്മതി സമാഹരിക്കാനും കഴിയുന്ന ആര്‍ക്കും കോണ്‍ഗ്രസില്‍ നേതാവാകാന്‍ കഴിയും. ജവഹര്‍ലാല്‍ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും ഈ യോഗ്യതയുണ്ടായിരുന്നു എന്നത് തര്‍ക്കമറ്റ സംഗതിയാണ്. എന്നാല്‍ ഇന്നത്തെ നേതൃത്വത്തിന് ആ കഴിവില്ല എന്നതും പരമാര്‍ത്ഥമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സംസ്കാരത്തെയും കോണ്‍ഗ്രസിനെയും സംരക്ഷിക്കുന്നതിനുവേണ്ടി ജനാധിപത്യപരമായ രീതിയില്‍ സംഘടനാ തെരഞ്ഞെടുപ്പിലൂടെ ഒരു പുതുനേതൃത്വം പാര്‍ട്ടിക്ക് ഉണ്ടായേ പറ്റൂ. അല്ലെങ്കില്‍ പാര്‍ട്ടി രക്ഷപ്പെടില്ല.
(പിഎസ്സി മുന്‍ ചെയര്‍മാനും സംസ്കൃത യൂണി. മുന്‍ വിസിയുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: