താമരശ്ശേരി/ കല്‍പ്പറ്റ: വയനാടിന്റെ വികസനത്തിന് താമരശ്ശേരി ചുരം സംഭാവന ചെയ്ത വനവാസി മൂപ്പന് കരിന്തണ്ടന് ഇനിയും സ്മൃതിമണ്ഡപം ഉയരാത്തത് വേദനാജനകമാണെന്ന് സുരേഷ് ഗോപി എംപി.
നാടിന്റെ വികസനത്തില്‍ ആദിവാസി ഗോത്ര ജനവിഭാഗങ്ങളുടെ സംഭാവനകള്‍ തമസ്കരിക്കപ്പെട്ടത് അധികാരത്തിലിരുന്നവരുടെ ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പീപ്പിന്റെ നേതൃത്വത്തില്‍ അടിവാരത്ത് നിന്നും ലക്കിടി ചങ്ങലമര ചുവട്ടിലേക്കുള്ള ഏഴാമത് കരിന്തണ്ടന് സ്മൃതിയാത്ര തുടികൊട്ടി ഉദ്ഘാടനം ചെയ്തതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വച്ഛ്ഭാരത് അഭിയാന്റെയും സാംസ്കാരിക വകുപ്പിന്റെയും പദ്ധതികളെ സംയോജിപ്പിച്ച് കൊണ്ട് കരിന്തണ്ടന് സ്മൃതിമണ്ഡപം പണിയാന്‍ തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഗോത്ര സമൂഹങ്ങളും നിവേദനവുമായി മുഖ്യമന്ത്രിയെ കാണണം. അതിന് താന്‍ കൂടെ ഉണ്ടാവുമെന്നും കരഘോഷങ്ങള്‍ക്കിടെ അദ്ദേഹം പ്രഖ്യാപിച്ചു. സമൂഹത്തിലെ പാവപ്പെട്ടവരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും വികാരങ്ങളറിയുന്ന പ്രധാനമന്ത്രിയാണ് ഭാരതം ഭരിക്കുന്നത്.
ഒന്‍പതാം സ്മൃതിയാത്ര നടത്തുമ്പോള്‍ സ്മൃതി മണ്ഡപം ഉയരാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും സുരേഷ്ഗോപി പറഞ്ഞു. തുടര്‍ന്ന് സ്മൃതി യാത്രയോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ഉപഹാരവും നല്കി.
പണിയ സമുദായത്തിലെ ഊര് മൂപ്പന്മാര് നിലവിളക്ക് കൊളുത്തി ആരംഭിച്ച ഉദ്ഘാടന സഭയില്‍ കിര്‍ത്താഡ്സ് ജോയിന്റ് ഡയറക്ടര്‍ ഇ.കെ. സോമന് അദ്ധ്യക്ഷത വഹിച്ചു. വനവാസി കല്യാണാശ്രമം ദേശീയ ഹിത രക്ഷാപ്രമുഖ് ഗിരീഷ് കുബേര്‍, പള്ളിയറ രാമന്, വാസുദേവന്‍ ചീക്കല്ലൂര്‍, എസ്. രാമനുണ്ണി, വി.പി. രാജീവന് എന്നിവര്‍ സംസാരിച്ചു.
എന്‍.പി. പത്മനാഭന് സ്വാഗതവും ഒ.ബി. സുനന്ദ നന്ദിയും പറഞ്ഞു. യാത്രയ്ക്ക് ചെടയന്‍ അപ്പണവയല്‍, പി.വി. സുനിത, രാജന് കളക്കുന്ന്, ശശി കണ്ടംപാലത്ത്, സാബു അടിവാരം, വി.കെ. അയ്യപ്പന്, വനവാസി വികാസകേന്ദ്രം വയനാട് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ. സുബ്രഹ്മണ്യന്, രാജു കണ്ണൂര്‍, നിഖില നിലമ്പൂര്‍, സുകന്യ ചീക്കല്ലൂര്‍, വിഷ്ണു നിലമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
വൈകീട്ട് ലക്കിടി ചങ്ങലമരചുവട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിന്ശേഷം സമാപനസമ്മേളനം നടന്നു. സമാപന സമ്മേളനം വനവാസി വികാസകേന്ദ്രം സംസ്ഥാന ഉപാധ്യക്ഷന്‍ കെ.സി. പൈതല്‍ ഉദ്ഘാടനം ചെയ്തു. ചടയന്‍ അപ്പണവയല്‍ അധ്യക്ഷത വഹിച്ചു. ഗിരീഷ് കുബേര്‍ മുഖ്യപ്രഭാഷണം നടത്തി. കരിന്തണ്ടന്റെ ജീവിതം പ്രമേയമാക്കിയ നാടോടിനൃത്തം യുപി സ്കൂള്‍ വിദ്യാര്‍ത്ഥി കാശിനാഥന് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: