തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്ര തന്ത്രിക്ക് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ രൂക്ഷവിമര്‍ശനം. മൂലവിഗ്രഹത്തിന്റെ പരിതാപകരമായ അവസ്ഥ ഉള്‍പ്പെടെയുള്ള പല പ്രശ്നങ്ങള്‍ക്കും കാരണം തന്ത്രി നെടുമ്പിള്ളി തരണനല്ലൂര്‍ നമ്പൂതിരിപ്പാടിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറി ആരോപിച്ചു.
ജില്ലാജഡ്ജി കെ. ഹരിപാല്‍ അധ്യക്ഷനായ ക്ഷേത്രഭരണസമിതിയെ അറിയിക്കാതെയാണ് അമിക്കസ് ക്യൂറി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിയത്. അതുകൊണ്ടു തന്നെ ഗോപാല്‍ സുബ്രഹ്മണ്യം രാമനാമഠത്തില്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ കെ. ഹരിപാല്‍ പങ്കെടുത്തില്ല. എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ്, കണ്‍സര്‍വേഷന്‍ കമ്മറ്റി അംഗങ്ങള്‍, ലക്ഷ്മിഭായി നാലപ്പാട്, അഡ്വ ടി.കെ. അനന്തപദ്മനാഭന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
മഹാക്ഷേത്രം ആയതിനാല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എപ്പോഴും തന്ത്രിമാര്‍ ഉണ്ടാകേണ്ടതാണെന്നും ഇപ്പോള്‍ തന്ത്രിമാര്‍ വിരലിലെണ്ണാവുന്ന ദിവസം മാത്രമേ ക്ഷേത്രത്തില്‍ എത്തുന്നുള്ളൂ എന്നും അമിക്കസ് ക്യൂറി വിമര്‍ശിച്ചു. പദ്മതീര്ഥക്കുളവും മിത്രാനന്ദപുരം കുളവും സമയബന്ധിതമായി വൃത്തിയാക്കണമെന്ന് രണ്ടരവര്‍ഷം മുമ്പ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ക്ഷേത്രഭരണസമിതിയും എക്സിക്യൂട്ടീവ് ഓഫീസറും തീര്‍ഥ ശുചീകരണത്തില്‍ ഗൗരവമേറിയ വീഴ്ച വരുത്തിയെന്നും അത് കോടതിയലക്ഷ്യമാണെന്നും അമിക്കസ് ക്യൂറി പറഞ്ഞു.
ഹിന്ദുഐക്യവേദി, ക്ഷേത്ര സംരക്ഷണ സമിതി, കേരള ബ്രാഹ്മണ സഭ, കോട്ടയ്ക്കകത്തെ 22 റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫാര്‍ക്ക്, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജനസേവാസമിതി എന്നീ സംഘടനകളുടെ നേതാക്കള്‍ അമിക്കസ് ക്യൂറിയുമായി ചര്‍ച്ച നടത്തി. ക്ഷേത്ര ഭരണസമിതിയുടെ ഉത്തരവുകള്‍ മാനിക്കാതെ ഏകപക്ഷീയമായി മുന്നോട്ടു പോകുന്ന എക്സിക്യൂട്ടീവ് ഓഫീസറെ പുറത്താക്കണമെന്ന് അഞ്ചു സംഘടനകളും സംയുക്ത മെമ്മോറാണ്ടത്തിലൂടെ അമിക്കസ് ക്യൂറിയോട് ആവശ്യപ്പെട്ടു. മാര്‍ച്ച് 20 നാണ് സുപ്രീം കോടതി ശ്രീപദ്മനാഭസ്വാമി ക്ഷേത്രം കേസ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: