ആലപ്പുഴ: ഒരു കൈയില്ലാത്തതിനാല്‍ ആധാര്‍ എടുക്കാനാകുന്നില്ല, അതിനാല്‍ ആകെയുള്ള ആശ്രയമായിരുന്ന പെന്‍ഷനും നിഷേധിക്കപ്പെട്ടു. പരാശ്രയമില്ലാതെ കട്ടിലില്‍ നിന്ന് എഴുന്നേല്ക്കാന് പോലും സാധിക്കാത്ത വയോധികയുടെ ദുരിതത്തിന് പരിഹാരമില്ല. പുന്നപ്ര വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് വാടയ്ക്കല്‍ അനി നിവാസില്‍ മീനാക്ഷിയമ്മ(72)യാണ് അധികൃതര്‍ പറയുന്ന സാങ്കേതികത്വത്തിന്റെ നൂലാമാലകളില്‍പ്പെട്ട് വലയുന്നത്.
കൈയില്ലാത്തതിനാല്‍ അനുവദിക്കപ്പെട്ട പെന്ഷന് അതേ കാരണത്താല്‍ നിഷേധിക്കപ്പെടുന്നു എന്നതാണ് വിചിത്രം. വാഹനാപകടത്തില്‍ ഒരു കൈ നഷ്ടപ്പെട്ട മീനാക്ഷിയമ്മയ്ക്ക് മൂന്നര പതിറ്റാണ്ടോളമായി വികലാംഗ പെന്ഷന് ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഓണത്തിന് ശേഷം പെന്ഷന് ലഭിക്കാതെയായി. പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ ആധാറില്ലാത്തതിനാലാണ് പെന്ഷന് ലഭിക്കാത്തതെന്നാണ് മറുപടി ലഭിച്ചത്. അക്ഷയ സെന്ററില്‍ പോയി ആധാര്‍ എടുക്കാന്‍ കഴിയാത്തതിനാല്‍ പ്രത്യേക അപേക്ഷ നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ ആധാര്‍ എടുക്കാന്‍ വീട്ടിലെത്തിയപ്പെഴാണ് വൈകല്യം തടസ്സമായത്. ആധാര്‍ എടുക്കണമെങ്കില്‍ പത്തു വിരലുകളുടെയും അടയാളം വേണം. മീനാക്ഷിയമ്മയുടെ അഞ്ചു വിരലുകളുടെ അടയാളം മാത്രമെ എടുക്കാന്‍ കഴിയുകയുള്ളു. അതിനാല്‍ ആധാറും ലഭിക്കില്ല. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പഞ്ചായത്തിന് പരാതി നല്‍കിയെങ്കിലും, ഫലമില്ല.
സര്‍ക്കാരില്‍ നിന്ന് പ്രത്യേക ഉത്തരവ് ഉണ്ടായാല്‍ മാത്രമെ മീനാക്ഷിയമ്മയെ പോലുള്ള ആയിരങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട പെന്ഷന് പുനഃസ്ഥാപിച്ച് കിട്ടുകയുള്ളു. അന്ധതയുള്ളവരും ഇതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: