‘നവഭാരതത്തിന്റെ ഉദയം’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് വിലയിരുത്തിയത്. രണ്ടരവര്ഷംമുന്പ് ആരംഭിച്ച നവോദയത്തിന്റെ സുപ്രധാനപടവാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ ബിജെപി ചവിട്ടിക്കയറിയത്. അതാകട്ടെ ഉറച്ച കാല്‍വയ്പ്പും. അതില്‍ പ്രധാനപ്പെട്ടതാണ് ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും വിജയം. ബിജെപിയുടെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ഇത്രയും ജനപിന്തുണ ഉണ്ടായിട്ടില്ല. ഇതിനെ വികലമായി വിലയിരുത്തുന്നതും വികൃതമായി അവതരിപ്പിക്കുന്നവരുമുണ്ട്.
കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അവരുടെ വൈതാളികരായ മാധ്യമങ്ങളുമാണ് അതിന് ചുക്കാന്‍ പിടിക്കുന്നത്. ബിജെപിക്കനുകൂലമായി വോട്ടുചെയ്ത ജനങ്ങളെ അവഹേളിക്കാനും വര്‍ഗ്ഗീയ വാദികളെന്ന് മുദ്രകുത്താനും അവര്‍ കിണഞ്ഞു ശ്രമിക്കുകയാണ്. തികച്ചും ഭാവാത്മകമായ പ്രചാരണമാണ് ബിജെപി തെരഞ്ഞെടുപ്പില്‍ നടത്തിയത്. എന്നാല്‍ വര്‍ഗീയതയും ജാതിയും കുടുംബമഹിമയുമായിരുന്നു ബിജെപിയെ എതിര്‍ത്ത കക്ഷികള്‍ മുന്നോട്ടുവച്ചത്. മുസ്ലിം വോട്ടിനുവേണ്ടി കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും പരസ്യമായി മത്സരിച്ചു. എന്നാല്‍ അടിയൊഴുക്ക് തിരിച്ചറിയാന്‍ അവര്‍ക്കായില്ല. ‘കുറച്ചാള്‍ക്കാര്‍ക്കായി, കുറച്ചുപേരുടെ പുരോഗതി’ ഇതാണ് ബിജെപിയെ എതിര്‍ക്കുന്ന കക്ഷികളുടെ രാഷ്ട്രീയമെന്ന് ജനം തിരിച്ചറിഞ്ഞു. അതേസമയം, എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും പുരോഗതിയാണ് തങ്ങളുടെ വാഗ്ദാനമെന്ന് ബിജെപി പറഞ്ഞപ്പോള്‍ ജനങ്ങള്‍ അത് ചെവിക്കൊണ്ടു. സമാജത്തെ ഒന്നായാണ്, വേര്‍തിരിച്ചല്ല ബിജെപി കാണുന്നതെന്ന സന്ദേശം എല്ലാ വീട്ടിലുമെത്തിക്കാന്‍ ബിജെപിക്കു കഴിഞ്ഞു. അത് അമിത്ഷായുടെ സംഘടനാ മികവാണ്.
ജാട്ടുകളും മുസ്ലിങ്ങളും ഒന്നായാല്‍ ഭരിക്കാമെന്ന് മായാവതി കണക്കുകൂട്ടി. യാദവരും മുസ്ലിങ്ങളും ഒന്നായാല്‍ ഭരിക്കാമെന്ന് അഖിലേശും. ജാട്ട്, മുസ്ലിം, യാദവ് ഒരു ഭാഗത്ത്, ബാക്കി എല്ലാവരും ബിജെപിക്കൊപ്പം എന്ന സ്ഥിതി ഇത് സൃഷ്ടിച്ചു. ബിജെപി അവിടെ അഭ്യര്‍ത്ഥിച്ചത് ജാതി വോട്ടല്ല. വികസനത്തിനുള്ള വോട്ടാണ്. പട്ടിണിക്കെതിരായ വോട്ടാണ്. റോഡിനും വൈദ്യുതിക്കും വെള്ളത്തിനുമുള്ള വോട്ടാണ്. നോട്ട് നിരോധനംകൂടി കഴിഞ്ഞപ്പോള്‍, പാവങ്ങള്‍ക്കായി പാചകവാതകം എത്തിക്കാന്‍ കഴിഞ്ഞപ്പോള്‍, ജന്‍ധന്‍ യോജന വഴി 25 കോടി ജനങ്ങളെ സമ്പദ്ഘടനയുടെ ഭാഗമാക്കാന്‍ കഴിഞ്ഞപ്പോള്‍, ഇതെല്ലാം മോദിയെ പാവങ്ങളുടെ രക്ഷകനും തോഴനുമാക്കി. ഇപ്പോഴത്തെ വിജയം മോദിയുടെ സന്ദേശത്തിന്റെയും വിജയമാണ്.
അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മോചനം, അഭിവൃദ്ധി എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം എഴുപതായി. ഇപ്പോഴാണ് യഥാര്‍ത്ഥ രക്ഷകരായി ബിജെപിയേയും പ്രധാനമന്ത്രിയേയും ജനങ്ങള്‍ കണ്ടത്. വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള പൊരുത്തം ബോദ്ധ്യപ്പെട്ടത് ഇപ്പോഴാണ്. അഴിമതിയില്ലാത്ത ഭരണം ബോദ്ധ്യമായത് ഇപ്പോഴാണ്. യുപി നിയമസഭയില്‍ ഏറ്റവും കുറച്ച് മുസ്ലിം എംഎല്‍എമാര്‍ തെരഞ്ഞെടുക്കപ്പെടുന്ന തെരഞ്ഞെടുപ്പാണിത്. എന്തേ ബിജെപിക്ക് മുസ്ലിം സ്ഥാനാര്‍ത്ഥി ഉണ്ടായില്ലെന്ന് ചോദിക്കുന്നവരുണ്ട്. സ്ഥാനാര്‍ത്ഥി ഇല്ലെങ്കിലും മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ടുചെയ്തു. ബിജെപിയെ തോല്പ്പിക്കാനായി തന്ത്രപൂര്‍വം വോട്ടുചെയ്താലുണ്ടാകുന്ന ഫലമിതാണ്. ഇന്ത്യന്‍ രാഷ്ട്രീയം ഹിന്ദു കേന്ദ്രിതമാവുകയാണിവിടെ. ഇതൊരുപക്ഷെ, മാറിചിന്തിക്കാനും, ബിജെപിയെ സ്വന്തം പാര്‍ട്ടിയായി കരുതാനും മുസ്ലിം വോട്ടര്‍മാരെ പ്രേരിപ്പിച്ചേക്കാം.
മുസ്ലിം വര്‍ഗീയതയെ ഊട്ടിവളര്‍ത്തി, അവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ച്, സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരമായും മുന്നേറാന്‍ അനുവദിക്കാത്ത രാഷ്ട്രീയക്കാരെ തിരിച്ചറിയാന്‍ ഈ ഫലം സഹായിച്ചേക്കും. മുസ്ലിം സ്ത്രീകള്‍ ഏറെ ഉല്‍ബുദ്ധരായി എന്നുവേണം കരുതാന്‍. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ എസ്പിക്കും ബിഎസ്പിക്കുമായി വോട്ട് പങ്കുവച്ചതാണ് ബിജെപി ജയം എന്നു പറയുന്നതല്ല, മുസ്ലിം സ്ത്രീകള്‍ ബിജെപിക്ക് നല്ല രീതിയില്‍ വോട്ടുചെയ്തു എന്നതാണ് സത്യം. മുത്തലാക്കിനെതിരായ വിധിയെഴുത്താണിത്. മണിപ്പൂരില്‍ ബിജെപിയുടെ വിജയം ശ്രദ്ധേയമാണ്.
മണിപ്പൂരില്‍ 2012 ല്‍ ബിജെപിക്ക് ഒറ്റ സീറ്റ് പോലുമില്ലായിരുന്നു. ഉത്തരാഖണ്ഡിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ബിജെപിക്ക്. ഇതും ആദ്യമായാണ്. ഗോവയിലും പഞ്ചാബിലും കേജ്രിവാളിന്റെ പാര്‍ട്ടിയുടെ പരാജയം ജനങ്ങള്‍ക്ക് ആശ്വാസം തന്നെയാണ്. വര്‍ഗീയതയും വിഘടനവാദവും രാഷ്ട്രീയമാക്കിയ പാര്‍ട്ടിയാണ് കേജ്രിവാളിന്റേത്. ഈ പരാജയം അടുത്തമാസം ദല്‍ഹിയില്‍ വരാന്‍ പോകുന്ന കോര്പ്പറേഷന് തെരഞ്ഞെടുപ്പിലും ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചേക്കും.
രണ്ടുവര്‍ഷംകൊണ്ട് മോദിയെ മുട്ടുകുത്തിക്കാമെന്ന് ധരിച്ചവര്‍ക്ക് തെറ്റുപറ്റി. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളെ പരിഹസിച്ച്, മോദി ഒരു താല്‍ക്കാലിക പ്രതിഭാസമാണെന്നും, 2014 ഒറ്റപ്പെട്ട സംഭവമാണെന്നും, ഇതൊരു രാഷ്ട്രീയ വഴിത്തിരിവല്ലെന്നും സ്ഥാപിക്കാന്‍ ശ്രമിച്ചവര്‍ക്ക് തെറ്റുപറ്റി. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സമ്മതിദായകരുടെ ഹൃദയത്തുടിപ്പുകളുടെ രാഷ്ട്രീയാവിഷ്കാരമായിരുന്നു 2014 ലെ ജനവിധിയെന്നും, ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്കിയ വഴിത്തിരിവ് സ്ഥായിയാണെന്നും ഉത്തര്‍പ്രദേശ് തെളിയിച്ചു. ഈ യാഥാര്‍ത്ഥ്യവുമായി താദാത്മ്യം പ്രാപിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് കഴിയണം. നരേന്ദ്ര മോദിയെ ജനങ്ങള്‍ ക്യൂനിന്ന് തോല്‍പ്പിക്കുമെന്ന് വീമ്പടിച്ചവരെയെല്ലാം തറപറ്റിച്ച ജനങ്ങള്‍ വകതിരുവുള്ളവരാണ്. അവര്‍ക്ക് ഞങ്ങളുടെ അഭിവാദ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: