മാന്നാര്‍(ആലപ്പുഴ): ശബരിമലയിലെ സ്വര്‍ണ്ണക്കൊടിമരത്തില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ധ്വജവാഹനത്തിന്റെയും അഷ്ട ദിക്പാലകരുടേയും നിര്‍മ്മാണം കൊടിമര ശില്പി പരുമല പന്തപ്ലാതെക്കേതില്‍ പി.പി. അനന്തന് ആചാരിയുടെ വസതിയില്‍ നടന്നു. പഞ്ചലോഹത്തിലാണ് വിഗ്രഹങ്ങള്‍ വാര്‍ത്തെടുത്തത്.
അനന്തനാചാരിയുടെ വീടിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് പഞ്ചലോഹം ഉരുക്കുന്ന പണികള്‍ നടന്നത്. ഗണപതിഹോമത്തിന് ശേഷം തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ അയ്യപ്പപൂജകള്‍ നടന്നു. തുടര്‍ന്ന് സ്വര്‍ണ്ണം ഒഴികെയുള്ള ലോഹങ്ങള്‍ മൂന്ന് കോവയില്‍ ഉരുക്കി തിളപ്പിച്ചശേഷം ഭക്തര്‍ വഴിപാടായി സ്വര്‍ണ്ണം അതിലേക്ക് ഇടുകയായിരുന്നു. തന്ത്രി കണ്ഠരര് രാജീവര് ആണ് ആദ്യം സ്വര്‍ണ്ണം സമര്‍പ്പിച്ചത്. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഭാരവാഹികളും ചലച്ചിത്ര താരങ്ങളും ഭക്തജനങ്ങളും സ്വര്‍ണ്ണം സമര്‍പ്പിച്ചു. ഉരുകിത്തിളച്ച ലോഹം വിഗ്രഹങ്ങളുടെ രൂപത്തില്‍ നിര്‍മ്മിച്ച കരുവിലേക്ക് ഒഴിച്ചെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
കരു പൊട്ടിച്ച് പുറത്തെടുക്കുന്ന വിഗ്രഹങ്ങള്‍ മിനുക്കുപണികള്‍ നടത്തും. ധ്വജവാഹനമായ കുതിരയുടെ ഉയരം 56 യവവും അഷ്ടദിക്പാലകരുടെ ഉയരം 43 യവവുമാണ്. സ്ഥപതി വേഴപ്പറമ്പ് മന ചിത്രഭാനു നമ്പൂതിപ്പാട്, വൈക്കം തന്ത്രി നാരായണന് നമ്പൂതിരി, മഹേഷ് വടശ്ശേരി, ഗിരീഷ് വടകുളഞ്ഞി എന്നിവര്‍ പൂജാകര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്, ചലച്ചിത്ര താരവും രാജ്യസഭാ എംപിയുമായ സുരേഷ്ഗോപി, കെ.കെ. രാമചന്ദ്രന് നായര്‍ എംഎല്‍എ, ക്രിക്കറ്റ് താരം ശ്രീശാന്ത്, ചലച്ചിത്രതാരങ്ങളായ മനോജ് കെ.ജയന്, ദേവന്, കൈലാഷ്, ഗൗതമി നായര്‍, വിവേക് ഗോപന്, തിരുവാഭരണ കമ്മീഷണര്‍ അജിത് കുമാര്‍, ഹൈക്കോടതി കമ്മീഷന് എ.എസ്.പി. കുറുപ്പ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: