അന്താരാഷ്ട്ര വനിതാ ദിനത്തില്‍ എല്ലാ പത്രങ്ങളിലും വന്ന സ്ത്രീ പീഡന വാര്‍ത്തകള്‍ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതും മലയാളികളെ മൊത്തം ലജ്ജിപ്പിക്കുന്നതുമാണ്. പാലക്കാട് അട്ടപ്പള്ളത്ത് സഹോദരിമാരായ രണ്ട് കുരുന്നു പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊന്നുകെട്ടിത്തൂക്കിയിട്ടെന്ന വാര്‍ത്തക്ക് തൊട്ടുപുറകെ വയനാട്ടിലെ ഒരു യത്തീംഖാനയിലെ അന്തേവാസികളായ ഏഴ് പെണ്‍കുട്ടികളെ കുറേപേര്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതായി മറ്റൊരു വാര്‍ത്തയും വന്നിരിക്കുന്നു.
കൊട്ടിയൂരില്‍ സ്ക്കൂള് മാനേജരായ ഒരു പാതിരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ആ പെണ്‍കുട്ടി പ്രസവിച്ച വിവരം ഗോപ്യമാക്കി വച്ച് ഹീനമായ കുറ്റകൃത്യം ചെയ്ത പാതിരിയെ രക്ഷപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ ഗൂഢാലോചന നടത്തുന്നതിന്റെയും മറ്റും വിവരങ്ങള്‍ പുറത്തുവന്നിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. പിന്നെയും പിന്നെയും വന്നുകൊണ്ടിരിക്കുന്നുണ്ട് മൂന്നു വയസ്സുള്ള പിഞ്ചു പെണ്‍കുട്ടിയെ മുതല്‍ എണ്പതു വയസ്സുള്ള വയോധികയെ വരെ പീഡിപ്പിച്ച വാര്‍ത്തകള്‍.
വാളയാറിലെ അട്ടപ്പള്ളത്ത് 11 വയസ്സുകാരിയെ പീഡനത്തിനിരയാക്കി കെട്ടിത്തൂക്കിയ കേസില്‍ കസ്റ്റഡിയിലെടുത്തയാളെ ഭരണമുന്നണിയിലെ പ്രമുഖ കക്ഷിക്കാര്‍ സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുപോന്നതിനു ശേഷമാണ് ആ കുട്ടിയുടെ 9 വയസ്സുകാരിയായ അനുജത്തിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കിയതായി കാണപ്പെട്ടത്.
ഭരണകക്ഷിയില്‍പ്പെട്ടവര്‍ തന്നെ കുറ്റംചെയ്യുകയും, അവരെ പോലീസ് പിടിച്ചാലുടന്‍ സ്റ്റേഷനില്‍ എത്തി രാഷ്ട്രീയ സ്വാധീനംകൊണ്ട് ഇറക്കിക്കൊണ്ടു പോകുകയും ചെയ്യുന്നു. അങ്ങനെയുള്ളപ്പോള്‍ നിയമവും നിയമപാലകരും വെറും നോക്കുകുത്തികളാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: