കേരളത്തിലെ കോണ്‍ഗ്രസിന് നാഥനില്ലാത്ത അവസ്ഥയായിരിക്കുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ ഭാഗംതന്നെയാണ് കേരളത്തിലുണ്ടാകുന്ന സംഭവവികാസങ്ങളും. അപ്രതീക്ഷിതമായിരുന്നു കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള വി.എം. സുധീരന്റെ രാജിയെങ്കിലും കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കിന്റെ തുടര്‍ച്ചയായാണ് അത് സംഭവിച്ചത്. ഗ്രൂപ്പുകള്ക്കുപരിയായി കോണ്‍ഗ്രസിനെ നയിക്കാനുള്ള ആദര്‍ശ നേതൃത്വമെന്നായിരുന്നു സുധീരനെ നിയോഗിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടിരുന്നത്. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിര്‍ദ്ദേശങ്ങളെ മറികടന്ന് ഹൈക്കമാന്റിന്റെ തീരുമാനമായിരുന്നു സുധീരന്റെ നിയോഗം.
ഗ്രൂപ്പുകള്ക്കുപരിയായ കോണ്‍ഗ്രസല്ല ഗ്രൂപ്പ് വഴക്കില്‍ തകരുന്ന കോണ്‍ഗ്രസിനെയാണ് സുധീരന്റെ കാലത്ത് കണ്ടത്. സുധീരന് സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാതെ ഉമ്മന്‍ചാണ്ടി തന്റെ നിലപാട് അന്നേ പ്രഖ്യാപിച്ചിരുന്നു. സ്ഥാനമേറ്റെടുത്തതിനുശേഷം ഉണ്ടായ തെരഞ്ഞെടുപ്പ് തിരിച്ചടികള്‍, അന്നത്തെ യുഡിഎഫ് ഭരണവുമായുണ്ടായ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ എന്നിവ സുധീരന്റെ നേതൃത്വശേഷിയെ ചോദ്യംചെയ്യുന്നതായിരുന്നു.
മന്ത്രിസഭയിലെ അംഗങ്ങള്‍ കെപിസിസി നേതൃത്വത്തെ പരസ്യമായി ധിക്കരിക്കുന്നതും അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ വിഴുപ്പലക്കുന്നതും തുടര്‍ച്ചയായി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്നതിന് മുമ്പുള്ള സുധീരന്റെ ആദര്‍ശ പരിവേഷം പൊയ്മുഖമാണെന്ന് തിരിച്ചറിയാന്‍ ഏറെക്കാലം വേണ്ടിവന്നില്ല. ഗ്രൂപ്പുകളെ സംയോജിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, സുധീരന്റെ പേരില്‍ പുതിയ ഗ്രൂപ്പ് ഉടലെടുക്കുന്നതിനാണ് കോണ്‍ഗ്രസ് രാഷ്ട്രീയം സാക്ഷിയായത്. കെപിസിസി പ്രസിഡന്റിനെതിരെ കോണ്‍ഗ്രസിലെ പ്രമുഖ ഗ്രൂപ്പുകള്‍ നിലകൊണ്ടതും കോണ്‍ഗ്രസിന്റെ തളര്‍ച്ചയെ അതിവേഗത്തിലാക്കി.
മദ്യനിരോധന പ്രസ്ഥാനത്തിന്റെ മുന്നണിയില്‍ നിന്ന് പൊരുതിയിരുന്ന പാരമ്പര്യം അവകാശപ്പെട്ട നേതാവ് കെപിസിസി പ്രസിഡന്റായിരിക്കുമ്പോഴാണ് മദ്യക്കച്ചവടം അതിന്റെ എല്ലാ വൃത്തികേടുകളുമായി കേരളത്തില്‍ പൊടിപൊടിച്ചത്. ബാര്‍കോഴ യുഡിഎഫിന്റെ തകര്‍ച്ചയെ വേഗത്തിലാക്കിയെങ്കില് മദ്യത്തിന്റെ പേരില്‍ നടന്ന പരസ്യമായ കച്ചവടത്തെ പ്രതിരോധിക്കാന്‍പോലും കഴിയാത്ത നിസ്സംഗനും നിഷ്ക്രിയനുമായ നേതാവായി സുധീരന് മാറുകയായിരുന്നു. അധികാര രാഷ്ട്രീയത്തിനെതിരായി ആദര്‍ശരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന നേതാവെന്ന പരിവേഷം പൊള്ളയാണെന്ന് തെളിയാന്‍ ഏറെക്കാലം വേണ്ടിവന്നില്ല.
മന്ത്രിയും എംപിയും സ്പീക്കറും ആയ സുധീരന് അധികാരത്തിന്റെ അകത്തളങ്ങളില്‍ എക്കാലത്തും ഉണ്ടായിരുന്നു എന്നുള്ളത് കോണ്‍ഗ്രസ് നേതാക്കന്മാര്ക്കിടയിലെ അടക്കം പറച്ചിലായിരുന്നു. കോണ്‍ഗ്രസിന്റെ പരാജയം, ദയനീയമായ തകര്‍ച്ച എത്രത്തോളമായിരിക്കുമെന്ന് മുന്‍കൂട്ടി അറിയാന്‍ സുധീരന് കഴിയുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ മിടുക്ക്. പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ പരാജയപ്പെടുന്ന നേതാവായി അറിയപ്പെടാനാഗ്രഹമില്ലാത്തതുകൊണ്ട് സുധീരന് സ്വയം സ്ഥാനമൊഴിയുകയായിരുന്നു. മഹാത്യാഗത്തിന്റെ പരിവേഷം നിലനിര്‍ത്തി പടിയിറങ്ങാനാണ് സുധീരന് ആഗ്രഹിച്ചെങ്കിലും അതൊരു അടവുനയമാണെന്ന് ജനങ്ങള്‍ വളരെവേഗം തിരിച്ചറിഞ്ഞു.
ഹെക്കമാന്റിന്റെ ആജ്ഞകള്‍ക്കനുസരിച്ചാണ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് പുതിയ നേതാക്കന്മാര് അവരോധിക്കപ്പെടുകയും സ്ഥാനത്തുനിന്ന് മാറ്റപ്പെടുകയും ചെയ്യുന്നത്. ജനാധിപത്യപരമായ സംഘടനാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസില്‍ അന്യംനിന്നുപോയ പാരമ്പര്യമായിരിക്കുന്നു. 14 ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചതിലും ഈ നാമനിര്‍ദ്ദേശ പാരമ്പര്യം തന്നെയാണ് സുധീരനും നിലനിര്‍ത്തിയത്. ഗ്രൂപ്പുകള്‍ക്ക് വേണ്ടി ജില്ലാനേതൃത്വങ്ങളെ വീതംവച്ചതിലൂടെ തന്നില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന അടയാളമാണ് സുധീരന് കാണിച്ചത്. അണികളും അടിത്തട്ടിലുള്ള സംഘടനാ പ്രവര്‍ത്തനവും എന്നേ നഷ്ടമായ കോണ്‍ഗ്രസിന്റെ രൂപം മാത്രമാണ് അല്പമെങ്കിലും ബാക്കിയായി നില്‍ക്കുന്നത്.
ഇത് മനസ്സിലാക്കിയുള്ള മുന്‍കരുതലാണ് സുധീരന് കൈക്കൊണ്ടത്. രാജിവെച്ചതിനുശേഷം നടത്തിയ ആദ്യപ്രസ്താവനയിലും ഈ മനോഭാവം തന്നെയാണ് നിഴലിക്കുന്നത്. തന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേരിട്ട തെരഞ്ഞെടുപ്പുകളിലേറ്റ പരാജയത്തിന്റെ യഥാര്‍ത്ഥ കാരണം സുധീരന് മനസ്സിലാക്കിയിട്ടുണ്ട്. ഉള്ളുപൊള്ളയായ ഒരു സംഘടനയുടെ അധിപനായിരിക്കുന്നതിനേക്കാള് ഭേദം രാജിവെച്ചൊഴിയുകയാണെന്ന് തീരുമാനിച്ചതില്‍ അദ്ദേഹത്തെ കുറ്റംപറയാനാവില്ല. അനാരോഗ്യമാണ് കാരണമെങ്കില്‍ ദേശീയ പ്രസിഡന്റ് എന്നേ രാജിവെക്കേണ്ടതാണല്ലോ.
ഒരു നേതാവിനും രക്ഷിക്കാന്‍ സാധിക്കാത്ത തരത്തില്‍ കോണ്‍ഗ്രസ് അതിന്റെ സ്വാഭാവിക അന്ത്യത്തിലേക്കുള്ള പാതയിലാണ്. പ്രത്യയശാസ്ത്രം ഉപേക്ഷിക്കുകയും പാരമ്പര്യത്തെ തള്ളിപ്പറയുകയും ജനാധിപത്യപരമായ രാഷ്ട്രീയ പ്രവര്‍ത്തനം ഒരു കുടുംബത്തിന്റെ കാല്ച്ചുവട്ടില് അടിയറവെക്കുകയും ചെയ്ത പാര്‍ട്ടിക്ക് ഒരാള്‍ക്കൂട്ടത്തിന്റെ സംഘടനാബലം പോലും പ്രതീക്ഷിക്കാന്‍ അര്‍ഹതയില്ല. ഇതിന്റെ ലക്ഷണങ്ങളാണ് കോണ്‍ഗ്രസിനേല്‍ക്കുന്ന പരാജയങ്ങളും രാജികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: