കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്നുള്ള വി.എം.സുധീരന്റെ രാജി എന്തോ മഹാസംഭമായി ചിത്രികരിക്കുയാണ് മലയാള മാധ്യമങ്ങള്‍; മഴനിലച്ചിട്ടും മരംപെയ്യുന്നതുപോലെ. സുധീരന്റെ കസേരയില്‍ ഇനിയാര് കയറിയിരിക്കുമെന്നാണ് പലരും പരസ്യമായും രഹസ്യമായും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ആരുവന്നാലും കോണ്‍ഗ്രസിലെ കാര്യങ്ങള്‍ക്ക് കാതലായ ഒരു മാറ്റവും വരാന്‍പോകുന്നില്ല എന്നതാണ് വാസ്തവം. പശുപലനിറം പാല് ഒരു നിറം എന്നു പറയുന്നതുപോലെ പലപേരുകളില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളുടെ കയ്യിലിരിപ്പ് ഏറെക്കുറെ ഒന്നുതന്നെയാണ്. ആദര്‍ശ ധീരനെന്ന വിളിപ്പേരുള്ള എ.കെ. ആന്റണിപോലും ഈക്കാര്യത്തില്‍ വ്യത്യസ്തനല്ലെന്ന് അടുത്തറിയുന്നവര്‍ക്ക് ബോധ്യമുള്ളതാണ്.
വാസ്തവത്തില്‍ അധികാരത്തെ മാത്രം ആശ്രയിച്ച് കയിയുന്ന ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പതിറ്റാണ്ടുകളായി അത് അങ്ങനെയാണ്. അധികാരമില്ലാത്ത കോണ്‍ഗ്രസ് നേതാക്കള്‍ കരയ്ക്ക് പിടിച്ചിട്ട മീനുകളാണ്. ഇതുകൊണ്ടുതന്നെ പാര്‍ട്ടിയിലേതാണെങ്കിലും സര്‍ക്കാരിന്റെതാണെങ്കിലും അധികാരസ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ച് കിടക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ എക്കാലവും ശ്രമിക്കുക. ഇനി ഏതെങ്കിലും സ്ഥാനത്തുനിന്ന് അവര്‍ രാജിവയ്ക്കുകയാണെങ്കില്‍തന്നെ അതിലും വലിയ ചിലത് മുന്നില്‍ കണ്ടാവും.
അപൂര്‍വ്വം ചില ഇടവേളകള്‍ ഒഴിച്ചാല്‍ കേന്ദ്രത്തിലെ അധികാരമാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇന്നുകാണുന്ന രൂപത്തില്‍ നിലനിര്‍ത്തുന്നത്. സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടാലും അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഭരണത്തില്‍ തിരിച്ചെത്താന്‍ കഴിയുന്ന അവസരവും ഒരു ഘടകമാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 2004 മുതല്‍ 2014വരെയുള്ള പത്ത് വര്‍ഷം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നില്ലായിരുന്നുവെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നാമവശേഷമാകുമായിരുന്നു. അഥവാ കേരളത്തിലെ കോണ്‍ഗ്രസ് മറ്റൊരു കേരളാ കോണ്‍ഗ്രസായി ചുരുങ്ങുമായിരുന്നു.
മറ്റ് പല സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി മുന്നണി സംവിധാനത്തിന്റെയും വര്‍ഗീയരാഷ്ട്രീയത്തിന്റെയും പിന്‍ബലത്തിലാണ് കേരളത്തില്‍ കോണ്‍ഗ്രസ് അതിജീവിച്ച് പോന്നത്. ഒരു ഭാഗത്ത് മുസ്ലിം ലീഗും മറുഭാഗത്ത് കേരളകോണ്‍ഗ്രസുകളും നല്കിയ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഇതിനകം ഇങ്ങനെയൊരു പാര്‍ട്ടി ഭൂമിമലയാളത്തില് അവശേഷിക്കില്ലായിരുന്നു. ഏതെങ്കിലും ആന്റണിമാര്‍ക്കോ സുധീരന്‍മാര്‍ക്കോ ചാണ്ടിമാര്‍ക്കോ ഈ പാര്‍ട്ടിയെ രക്ഷിക്കാന്‍ ആകുമെന്ന് കരുതുന്നത് അവകാശവാദം മാത്രമാണ്. ചെന്നിത്തലമാരെക്കുറിച്ച് പറയുകയേ വേണ്ട.
കോണ്‍ഗ്രസിന് നേതാവിന്റെ അതും ആദര്‍ശമുള്ള നായകന്റെ ആവശ്യം അത്യാവശ്യമുള്ള സമയത്താണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള സുധീരന്റെ രാജി. ആദര്‍ശത്തിന്റെ ഒന്നാം സ്ഥാനക്കാരന് ആന്റണിതന്നെ. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രണ്ടുതവണയും കേന്ദ്രമന്ത്രിസഭയില്‍നിന്ന് ഒരുതവണയും രാജിവച്ച് ആദര്‍ശം പ്രകടിപ്പിച്ച ആളല്ലേ ആന്റണി. ആരോടും ആലോചിക്കാതെ താന്‍ ഒറ്റക്കെടുത്ത തീരുമാനമാണിതെന്നാണ് രാജി അറിയിച്ച വാര്‍ത്തസമ്മേളനത്തില്‍ സുധീരന് പറഞ്ഞത്. മൂന്നുകൊല്ലം നയിച്ചു. അത്രയൊക്കെ മതി എന്നാണ് നേതാവിന്റെ തീരുമാനം. മൂന്നുകൊല്ലംകൊണ്ട് പാര്‍ട്ടിനെക്കന്ത് നേട്ടമുണ്ടായി എന്ന് ചോദിച്ചാല്‍ ഉത്തരം ഒരുപാടുണ്ട്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പുവരെ നന്നായി തോല്‍വി ഉറപ്പിച്ചില്ലേ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നുള്ളൂ. ചുമതലയേറ്റ് അധികം കഴിയാത്ത തെരഞ്ഞെടുപ്പായതുകൊണ്ടാണ് തോല്‍വി ഉറപ്പാക്കാന്‍ പറ്റാതെ പോയത് എന്നാര്‍ക്കാണറിയാത്തത്. പിന്നെ പാര്‍ട്ടിയുടെ കാര്യം? കേരളത്തില്‍ എണ്ണപ്പെട്ട രണ്ട് ഗ്രൂപ്പുകളേ കോണ്‍ഗ്രസിനുള്ളൂ. എ ഗ്രൂപ്പും ഐ ഗ്രൂപ്പും. മുന്നാമതൊരു ഗ്രൂപ്പുണ്ടാക്കാന്‍ കഴിഞ്ഞ സുധീരന് കഴിഞ്ഞു. മൂന്നുവര്‍ഷം തികയുമ്പോഴേക്കും കോണ്‍ഗ്രസ് എന്ന് കേള്‍ക്കുമ്പോള്‍ ‘അയ്യേ’ എന്ന അവസ്ഥയുണ്ടാക്കി.
സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന് ‘അയ്യേ’ ഗ്രൂപ്പുകാര്‍ ശഠിച്ചപ്പോള്‍ അങ്ങനെയങ്ങ് സമ്മതിച്ചുകൊടുക്കാന്‍ പറ്റുമോ എന്ന ചിന്തയിലായി സുധീരന്. രണ്ടു ഗ്രൂപ്പുകളും അനുകൂലിക്കാഞ്ഞിട്ടും ഹൈക്കമാന്റ്മാന്റ് കെട്ടിയിറക്കിയ കെപിസിസി പ്രസിഡന്റിന് കൂറും ഭക്തിയും ഹൈക്കമാന്റിനോട് മാത്രം. അതുതന്നെയാണ് രണ്ടു ഗ്രൂപ്പുകളും ‘ശത്രുവിന്റെ ശത്രു മിത്രം’ എന്ന അവസ്ഥയിലായത്. ജി. കാര്‍ത്തികേയനായിരുന്നു കെപിസിസി പ്രസിഡന്റായതെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമായിരുന്നില്ലെന്ന് കെ. സി. ജോസഫ് പറഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തിലാണ്. മന്ത്രിയായിരിക്കെ ജോസഫിനത് നന്നായി ബോദ്ധ്യപ്പെട്ടു. പ്രതിപക്ഷത്തെക്കാള്‍ മന്ത്രിസഭയെ പ്രതിക്കൂട്ടിലാക്കിയത് സുധീരനായിരുന്നല്ലൊ. അല്ലെങ്കിലും സുധീരന്റെ സ്വഭാവം അറിയുന്നവരാണല്ലോ കോണ്‍ഗ്രസുകാര്‍.
കെ. കരുണാകരന് മുഖ്യമന്ത്രിയായിരുന്നപ്പോഴാണല്ലോ സുധീരന് സ്പീക്കറായിരുന്നത്. സര്‍ക്കാരിന്റെ ബിസിനസ്സ് നടത്തിക്കൊടുക്കാന്‍ ബാദ്ധ്യതപ്പെട്ട സ്പീക്കര്‍ സഭയില്‍ സര്‍ക്കാരിനെ കടിഞ്ഞാണിട്ട് പ്രതിപക്ഷത്തിന്റെ കയ്യടി നേടാനാണ് ശ്രദ്ധിച്ചതെന്ന പരാതി പതിവായിരുന്നല്ലോ. ഓഡിനസ് എന്നത് കേട്ടാലും കണ്ടാലും സുധീരന് തുമ്മല്‍ വരുമായിരുന്നു.
ഐയും എയും ജി. കാര്ത്തികേയന് പിസിസി പ്രസിഡന്റാകണമെന്നാഗ്രഹിക്കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടും സുധീരന് നറുക്കുവീണതിന്റെ പിന്നാമ്പുറകഥകള്‍ നേരത്തെ കേട്ടതാണ്. പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജിക്കും പിന്നാമ്പുറകഥകള്‍ ഇറങ്ങിക്കഴിഞ്ഞു.
എ.കെ. ആന്റണി അറിഞ്ഞില്ലെങ്കിലും ഉമ്മന്‍ചാണ്ടിക്കറിയാം. രമേശ് ചെന്നിത്തലയ്ക്കുമറിയാം. വിശദാംശങ്ങളറിയാന്‍ പ്രൊഫ. പി.ജെ. കുര്യനോ വെള്ളാപ്പള്ളി നടേശനോ രംഗത്തിറങ്ങേണ്ടിവരും. ഏതായാലും സുധീരന് രാജിവച്ചത് കോണ്‍ഗ്രസിന്റെ നല്ലകാലത്തിനാണെന്ന് വെള്ളാപ്പള്ളി പ്രസ്താവിച്ചുകഴിഞ്ഞു. അതിനെക്കുറിച്ചെന്തേ സുധീരന് പ്രതികരിച്ചില്ലാ എന്ന ചോദ്യം പ്രസക്തമാണ്. ചിലരങ്ങനെയാണ് സൗകര്യപൂര്‍വം ചില കാര്യങ്ങള്‍ മറച്ചുവയ്ക്കും. അന്നേരം ‘ആദര്‍ശമോ പോകാന്‍ പറ’ എന്ന നിലപാടെടുക്കും. ഏതായാലും രാജിയില്‍ ദുരൂഹതയുണ്ട്. ഒരിക്കലത് വെളിച്ചത്താവുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: