മനു ചെറുപുഴ
ചെറുപുഴ: വേനല്‍ കടുത്തതോടെ മലയോര പഞ്ചായത്തുകളായ ചെറുപുഴ, പെരിങ്ങോം വയക്കര, എരമം കൂറ്റൂരുര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ കടുത്ത വരള്‍ച്ചയിലേക്ക്. കിണറുകളും കുളങ്ങളും തോടുകളും വറ്റിവരണ്ടുകൊണ്ടിരിക്കുകയാണ്. മേഖലയിലെ പ്രധാന ജലസ്രോതസ്സായ കാര്യങ്കോട് പുഴയിലെ നീരൊഴുക്ക് പൂര്‍ണമായി നിലച്ചു. ചെറുപുഴ പഞ്ചായത്തിലെ കോറാളി, തിരുമേനി, പരുത്തിക്കല്ല്, പാറോത്തുംനീര്‍, ചൂരപ്പടവ്, കൊട്ടത്തലച്ചി, തട്ടുമ്മല്‍, പെരിങ്ങോം വയക്കരയിലെ മടക്കാംപൊയില്‍, കരക്കാട്, പെരിന്തട്ട, എരമം കൂറ്റൂരിലെ കക്കറ, കായപ്പൊയില്‍, പുറവട്ടം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാണ്. ചിലയിടങ്ങളില്‍ കിലോമീറ്ററുകളോളം തലച്ചുമടായാണ് കുടിവെള്ളമെത്തിക്കുന്നത്.
മലയോരത്തെ പ്രധാന തോടുകളായ തിരുമേനി, പാക്കഞ്ഞിക്കാട് ,മഞ്ഞക്കാട് തോടുകള്‍ വറ്റിവരണ്ടു. തോടുകള്‍ വറ്റിയതോടെ കുഴികള്‍ കുഴിച്ച് വെള്ളം ശേഖരിച്ചാണ് ജനങ്ങള്‍ ക്ഷാമം പരിഹരിക്കുന്നത്. ജലസംഭരണത്തിനായി നിര്‍മ്മിച്ച തടയണകളും വറ്റി. ചിലവ സംരക്ഷണമില്ലാത്തതിനാല്‍ നേരത്തെ തന്നെ നാശത്തിലാണ്. ജലസ്രേതസ്സുകള്‍ വറ്റിയതോടെ കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് കര്‍ഷകരും കഷ്ടപ്പെടുകയാണ്.
വരണ്ടുണങ്ങി കാര്‍ഷിക മേഖലയും…
ചൂട് കടുത്തതോടെ കാര്‍ഷിക മഖലയും വരണ്ടുണങ്ങുന്നു. ജലദൗര്‍ലഭ്യം മൂലം കൃഷികള്‍ കരിഞ്ഞുണങ്ങുന്നു. കര്‍ഷകരുടെ പ്രതീക്ഷയായ ജാതി, കുരുമുളക്, കമുക് മുതലായ കൃഷികള്‍ നാശത്തെ നേരിടുകയാണ്. തെങ്ങിന്റെ ഓലവീഴുന്ന ദ്രുതവാട്ടവും വ്യാപകമാണ്. റബ്ബര്‍ മരങ്ങളുടെ ഇലയ്ക്ക് മഞ്ഞപ്പ് വന്ന് കൊഴിഞ്ഞു പോകുന്നതോടെ റബ്ബര്‍ കര്‍ഷകരും ആശങ്കയിലാണ്. പുഴയോരത്ത് പച്ചക്കറി കൃഷിയിറക്കിയവരില്‍ പലരും നനയക്കാന്‍ വെള്ളമില്ലാതായതോടെ കൃഷി ഉപേക്ഷിച്ച മട്ടാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ജലസേചനത്തിന് വഴി തേടുന്ന നാളികേര കര്‍ഷകരും ആശങ്കയിലാണ്.
വരണ്ടുണങ്ങി തടയണകളും
മലയോര ജനത കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നതിനിടെ കര്‍ഷകരെയും ദുരിതത്തിലാക്കി തടയണകളും വറ്റിത്തുടങ്ങി. ചെറുപുഴ പഞ്ചായത്തില്‍ ഏറ്റവുമധികം വെള്ളം സംഭരിച്ചിരുന്ന പ്രാപ്പൊയില്‍ – മുളപ്ര തടയണയും ഉമയംചാല്‍ തടയണയും പൂര്‍ണമായും വറ്റി. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച തടയണകളില്‍ വെള്ളമില്ലാതായതോടെ ജലസേചനത്തിന് മാര്‍ഗ്ഗമില്ലാതെ കര്‍ഷകരും വലയുകയാണ്. തടയണകള്‍ വറ്റിയതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് കുത്തനെ താഴ്ന്നു. വരള്‍ച്ച മുന്നില്‍ കണ്ട് പുഴയോരങ്ങളില്പ്പോലും വ്യാപകമായി കുഴല്‍ കിണറുകള്‍ കുഴിച്ചതാണ് തടയണകള്‍ക്കും വിനയായതെന്ന് കര്‍ഷകര്‍ പറയുന്നു. കാര്യങ്കോട് പുഴയില്‍ ചെറുപുഴ കമ്പിപ്പാലത്തിന് സമീപം നിര്‍മ്മിച്ച തടയണയിലും തിരുമേനി പുഴയിലെ പാണ്ടിക്കടവ് തടയണയിലുമാണ് ഇപ്പോള്‍ വെള്ളമുള്ളത്. പക്ഷേ രണ്ട് തടയണകളും ചെറുപുഴ ടൗണിനും പരിസരങ്ങളിലും ഉള്ളവര്‍ക്കേ പ്രയോജനപ്പെടുന്നുളളൂ. പഞ്ചായത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ നടത്തിയ ജലനിധി പദ്ധതികള്‍ പലതും വേനല്‍ക്കാലത്ത് പ്രയോജനപ്പെടാത്ത സ്ഥിതിയാണ്. പുഴയില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും രാത്രി കാലത്ത് ജലമൂറ്റുന്നത് വ്യാപകമാണെന്നും പരാതിയുണ്ട്.
കടുത്ത ചൂടില്‍ ഭീക്ഷണിയായി തീയും
ചൂട് കടുത്തതോടെ മലയോര മേഖലയില്‍ തീപിടുത്തവും വ്യാപകമായി. പെരിങ്ങോം വയക്കര, ചെറുപുഴ, എരമം കുറ്റൂര്‍ പഞ്ചായത്തുകളിലാണ് തീ പിടുത്തം വ്യാപകമായിരിക്കുന്നത് . കടുത്ത ചൂടില്‍ പുല്ലുകളും കാടുകളും ഉണങ്ങിക്കരിഞ്ഞതോടെയാണ് തീ പിടുത്തം വ്യാപകമായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഏക്കറുകണക്കിന് കൃഷിഭൂമിയാണ് കത്തി നശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: