കേരളത്തില്‍ ഇടതുഭരണമോ ഗുണ്ടാഭരണമോ എന്നുചോദിച്ചാല്‍ നിഷ്പക്ഷമതികള്‍ സംശയലേശമെന്യേ രണ്ടാമത്തെ ഉത്തരമേ പറയൂ. ഈ അവസ്ഥയിലേക്ക് സ്ഥിതിഗതികള്‍ കീഴ്മേല്‍ മറഞ്ഞിരിക്കുന്നു.
സമൂഹത്തിന്റെ സൈ്വരവും സ്വാസ്ഥ്യവും നഷ്ടപ്പെട്ടതിന്റെ കണക്കെടുത്താല്‍ ഇവിടെ ഒരു ഭരണകൂടംതന്നെയുണ്ടോയെന്നു സംശയിച്ചുപോവും. ഏറ്റവും ഒടുവില്‍ മലപ്പുറത്തെ താനൂര്‍ മേഖലയാണ് സംഘര്‍ഷത്തില്‍ അമര്‍ന്നിരിക്കുന്നത്. പലതവണ സംഘര്‍ഷം കനക്കുകയും സംഘട്ടനങ്ങളും കൊലപാതകശ്രമങ്ങളും ഉണ്ടാവുകയും ചെയ്ത മേഖലയാണ് തിരൂരെ കടലോര പ്രദേശമായ കോര്മാന്, ചാപ്പപ്പടി എന്നിവിടങ്ങള്‍. ഇവിടങ്ങളിലാണ് രണ്ടുദിവസമായി അക്രമികള്‍ ഉറഞ്ഞുതുള്ളുന്നത്.
സിപിഎം-മുസ്ലിംലീഗ് അണികള്‍ തമ്മിലാണ് സംഘട്ടനങ്ങളും വീടുകയ്യേറ്റവും കൊള്ളിവെപ്പും നടക്കുന്നത്. ഭരണത്തിന്റെ ഹുങ്കും സ്വാധീനവും ഉള്ളതിനാല്‍ സിപിഎം പറയുന്നതുപോലെ കേള്‍ക്കാനേ പോലീസിന് കഴിയുന്നുള്ളൂ. നിരപരാധികള്‍ക്കു നേരെയും അവര്‍ നിയമത്തിന്റെ ലാത്തിവീശുമ്പോള്‍ സ്വാഭാവിക ഗുണ്ടകളും അക്രമികളും രക്ഷപ്പെടുകയാണ്. ഇരുകൂട്ടരും തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വര്‍ധിപ്പിക്കാന്‍ കുത്സിത പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ നഷ്ടമാകുന്നത് സാധാരണക്കാരുടെയും ദുര്‍ബലരുടെയും പാവങ്ങളുടെയും സമാധാനമാണ്. പകലന്തിയോളം പണിയെടുത്ത് അഷ്ടിക്കു വകതേടുന്നവര്‍ കൂരയില്‍ എത്തുമ്പോള്‍ എല്ലാം നഷ്ടപ്പെടുന്ന സ്ഥിതി. കണ്ണീരിന് ഒരു വിലയും ഇല്ലാതായിരിക്കുന്നു. ആര്‍ക്കും ആരോടും പരാതിപ്പെടാനാവുന്നില്ല.
ആദ്യമായി പെട്രോള്‍ ബോംബുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ആ മേഖലയില്‍ നിര്‍ബാധം ഉപയോഗിക്കുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയഹുങ്കിനെ മുസ്ലിംലീഗ് പ്രതിരോധിക്കുന്നത് അതേ നാണയത്തില്‍തന്നെ ആയതിനാലാണ് സംഘര്‍ഷം വ്യാപിക്കുന്നത്. കഴിഞ്ഞ രണ്ടുമൂന്നു ദിവസത്തെ അക്രമങ്ങളിലൂടെ മുപ്പതിലേറെ വീടുകളും വാഹനങ്ങളുമാണ് തകര്‍ക്കപ്പെട്ടത്. തടയാനെത്തിയ പോലീസിനും ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആറു തവണവരെ പോലീസിന് ആകാശത്തേക്കു വെടിവെക്കേണ്ടിവന്നു.
അതോടെയാണ് അക്രമം പോലീസിനു നേരെയായത്. താനൂര്‍ സിഐ അലവി, തിരൂര്‍ സിഐ ഷാജി, എസ്ഐ സുമേഷ് സുധാകരന് മറ്റ് രണ്ട് അഡീഷണല്‍ എസ്ഐമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒട്ടുംപുറം, കമ്പനിപ്പടി, ചപ്പപ്പാടി, കോര്‍മന്‍ എന്നിവിടങ്ങളിലെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്തു. 20 ലക്ഷത്തിലേറെ വിലവരുന്ന മീന്‍വലകളും കത്തിച്ചിട്ടുണ്ട്.
കണക്കുകള്‍ കൃത്യമായി എടുക്കാന്‍ കഴിയാത്തതിനാല്‍ നഷ്ടം തിട്ടപ്പെടുത്താനാവുന്നില്ല.
രണ്ട് മാസം മുമ്പ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ വിശ്രമിക്കുകയായിരുന്ന 40 ഓളം വരുന്ന സിപിഎം സംഘത്തെ അക്രമിച്ചതിനെ തുടര്‍ന്നാണ് ആ മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഭരണത്തണലില്‍ നേരത്തെ ലീഗാണ് അഴിഞ്ഞാടിയിരുന്നതെങ്കില് ഇന്നത് സിപിഎം ആയി എന്ന വ്യത്യാസമേയുള്ളൂ. അക്രമത്തിന്റെ കാര്യത്തില്‍ സിപിഎമ്മിന് തനതായ രീതികളും സ്വഭാവങ്ങളുമുണ്ട്. ഭരണം കയ്യിലുള്ളതിനാല്‍ ഒന്നും പേടിക്കാനില്ലെന്ന തരത്തിലാണ് അവരുടെ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണവും. സംസ്ഥാനമൊട്ടാകെ തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.
തിരൂര്‍ മേഖലയിലെ സംഘര്‍ഷത്തിന് എന്തെങ്കിലുമൊരു കാരണം ചൂണ്ടിക്കാണിക്കാനുണ്ടെങ്കില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടമാടുന്ന അക്രമപ്പേക്കൂത്തുകള്‍ക്ക് അതുമില്ല. തങ്ങളല്ലാത്തവരുടെ സ്വാതന്ത്ര്യവും അവകാശവും തങ്ങള്‍ നിശ്ചയിക്കുമെന്ന ഫാസിസ്റ്റ് രീതിയാണ് സിപിഎം പിന്തുടരുന്നത്. അതിന് വഴിമരുന്നിട്ടുകൊടുക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അവരുടെ നേതാക്കള്‍ നിയമസഭയ്ക്കകത്തും പുറത്തും നടത്തുന്നത്.
കേരളത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസില്‍ പണയംവച്ചിരിക്കുന്ന പ്രതീതിയാണുണ്ടാവുന്നത്. അവരല്ലാത്ത ആരും ഇവിടെ സമാധാനത്തോടെ കഴിയേണ്ട എന്ന തിട്ടൂരം പുറപ്പെടുവിച്ചുകഴിഞ്ഞു. മലപ്പുറത്ത് ലീഗുമായാണ് അവര്‍ സംഘര്‍ഷത്തിന് പോവുന്നതെങ്കില്‍ മറ്റിടങ്ങില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരാണ് ഇരകള്‍. നേരത്തെ പോലീസ് അവരുടെ പണി അത്യാവശ്യം നിഷ്പക്ഷമായി ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊക്കെ മാറി. സിപിഎമ്മിന് വിടുപണി ചെയ്യുകയാണ് പോലീസ്.
അതവസാനിപ്പിച്ച് അക്രമികളെ നിലയ്ക്കുനിര്‍ത്താന്‍ ശ്രമിച്ചാല്‍ 24 മണിക്കൂറിനകം എല്ലായിടത്തും ശാന്തിയും സമാധാനവും കളിയാടും. അത്തരമൊരു സ്വഭാവത്തിലേക്ക് നിലവിലുള്ള സര്‍ക്കാര്‍ പോകാന്‍ തയ്യാറാവില്ലെന്ന് ഇതുവരെയുള്ള സംഭവഗതി വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: