പ്രതിരോധ മന്ത്രിയാകുന്നതാണോ മുഖ്യമന്ത്രിയാകുന്നതാണോ വലുത്? മനോഹര്‍ പരീക്കറോടാണ് ചോദ്യമെങ്കില്‍ രാജ്യമാണ് വലുതെന്ന മറുപടിയാകും ലഭിക്കുക. 2014ല്‍ തകര്‍പ്പന്‍ ജയത്തോടെ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറായിരുന്നു പ്രതിരോധ മന്ത്രിയായി നരേന്ദ്രമോദിയുടെ മനസ്സില്‍. അന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പരീക്കറുടെ മിഴികള്‍ നിറഞ്ഞിരുന്നു. ”ഗോവ വിടുന്നത് വലിയ വേദനയാണ്. എങ്കിലും രാജ്യമാണ് വലുത്” അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം രാജിവപ്പിച്ച് പ്രതിരോധമന്ത്രിയാക്കിയ അതേ പാര്‍ട്ടി ഇപ്പോള്‍ പ്രതിരോധ മന്ത്രി സ്ഥാനം രാജിവച്ച് മുഖ്യമന്ത്രിയാകാന്‍ പറഞ്ഞപ്പോഴും ഒരെതിര്‍പ്പുമില്ലാതെ പരീക്കര്‍ വണ്ടി കയറി. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് അന്നും ഇന്നും പരീക്കര്‍. പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനമാനങ്ങളുടെ വലിപ്പച്ചെറുപ്പം അദ്ദേഹത്തെ അലട്ടാറില്ല. അധികാര രാഷ്ട്രീയത്തിന്റെ അപചയങ്ങള്‍ക്ക് കീഴടങ്ങാത്ത ജനപ്രതിനിധി.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശനിയാഴ്ച വൈകിട്ട് പാര്‍ട്ടി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഗോവ ബിജെപി ഭരിക്കുമെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ്സിനേക്കാള്‍ നാല് സീറ്റ് പിന്നിലായിട്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അവിശ്വസനീയമായ ആത്മവിശ്വാസത്തോടെ നിലപാട് പ്രഖ്യാപിക്കുമ്പോള്‍ പരീക്കറായിരുന്നു ഷായുടെ മനസ്സില്‍. മൂന്ന് സീറ്റ് വീതമുള്ള മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി (എംജിപി)യും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി (ജിഎഫ്പി)യും പരീക്കര്‍ മുഖ്യമന്ത്രിയാകുമെങ്കില്‍ പിന്തുണക്കാന്‍ തയ്യാറാണെന്ന് ഇതിനകം ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് എംജിപി ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചത്. പ്രചാരണത്തില്‍ ബിജെപിയെ കടന്നാക്രമിച്ച പാര്‍ട്ടിയാണ് ജിഎഫ്പി.
കോണ്‍ഗ്രസ്സിനേക്കാള്‍ ബിജെപിയെ തെരഞ്ഞെടുക്കാന്‍ ഇരുപാര്‍ട്ടികളെയും നിര്‍ബന്ധിതരാക്കിയത് പരീക്കറെന്ന കേന്ദ്രത്തിന്റെ തുറുപ്പുചീട്ടാണ്. പ്രതിരോധ മന്ത്രിയെ മുഖ്യമന്ത്രിയാക്കാന്‍ മോദിക്കും അമിത് ഷാക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
അധികാരത്തിലെത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ അവകാശവാദം. പരീക്കറെന്ന മുഖ്യമന്ത്രിയെ കണ്ട ഗോവക്കാരെയാണ് കേജ്രിവാള് ആം ആദ്മി എന്താണെന്ന് പഠിപ്പിക്കാനിറങ്ങിയത്. പരീക്കറേക്കാള്‍ വലിയ ആം ആദ്മിക്കാരൊന്നും കേജ്രിവാളിന്റെ പാര്‍ട്ടിയിലില്ല. മുഖ്യമന്ത്രിയായപ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരനെപ്പോലെയാണ് പരീക്കര്‍ ജീവിച്ചത്. പരിവാരങ്ങളുടെ അകമ്പടിയില്ലാതെ ഒരു തോള്‍സഞ്ചിയുമായി പലതവണ കേരളത്തിലെത്തിയിട്ടുണ്ട് അദ്ദേഹം. പ്രതിരോധമന്ത്രിയായപ്പോഴും ആഡംബരങ്ങളില്‍ അദ്ദേഹം മുഴുകിയില്ല. ആര്‍എസ്എസ് പ്രചാരകനെപ്പോലെ ലാളിത്യം നിറഞ്ഞ ജീവിതത്തിന് കേന്ദ്രമന്ത്രി പദവി തടസ്സമായെന്നതാണ് വാസ്തവം.
വിനയവും സൗഹൃദവും മുഖമുദ്രയാക്കിയ പരീക്കറിന്റെ സഞ്ചാരം നേര്‍വഴിയിലൂടെയാണ്. സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപ്രഖ്യാപിക്കാന്‍ മടികാണിക്കാത്ത അദ്ദേഹം നിലപാടുകളില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ല. ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ പരീക്കര്‍ ബോംബെ ഐഐടിയില്‍ ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷവും സംഘപ്രവര്‍ത്തനത്തില്‍ മുഴുകി. നിരവധി ചുമതലകള്‍ വഹിച്ച പരീക്കറെ ആര്‍എസ്എസാണ് ബിജെപിയിലേക്ക് നിശ്ചയിച്ചതും. എല്ലാവരെയും തുല്യരായി കാണാനും ജീവിതത്തില്‍ അച്ചടക്കം പുലര്‍ത്താനും തന്നെ പഠിപ്പിച്ചത് ആര്‍എസ്എസ്സാണെന്ന് അദ്ദേഹം അഭിമാനത്തോടെ പറയും. ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള ഗോവയില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബിജെപിക്ക് വെല്ലുവിളികള്‍ വലുതായിരുന്നു. ന്യൂനപക്ഷ വിരുദ്ധരെന്ന എതിരാളികളുടെ വ്യാജപ്രചാരണം സൗമ്യനായ പരീക്കറെ മുന്‍നിര്‍ത്തി ബിജെപി മറികടന്നു. കോണ്‍ഗ്രസ്സിന്റെ വാക്കുകളേക്കാള്‍ ആര്‍എസ്എസുകാരനായ പരീക്കറെയാണ് ഇന്ന് ഗോവയിലെ ക്രൈസ്തവ സമൂഹത്തിന് വിശ്വാസം. വര്‍ഷങ്ങളോളം മുഖ്യമന്ത്രിയായിരുന്നിട്ടും ഒരു അഴിമതി ആരോപണംപോലും അദ്ദേഹത്തിനെതിരെ ഉന്നയിക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചിട്ടില്ല.
1994ലാണ് പരീക്കര്‍ ആദ്യമായി നിയമസഭയിലെത്തിയത്. 2000 ഒക്ടോബര്‍ 24ന് മുഖ്യമന്ത്രിയായെങ്കിലും 2002 ഫെബ്രുവരിയില്‍ രാജിവെക്കേണ്ടി വന്നു. തുടര്‍ന്ന് ജൂണില്‍ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2005 ജനുവരിയില്‍ അഞ്ച് ബിജെപി എംഎല്‍എമാര്‍ രാജിവെച്ചതിനെതുടര്‍ന്ന് ഭരണം വീണു. 2007ലും 2012ലും കോണ്‍ഗ്രസ്സിനെ തറപറ്റിച്ച് പരീക്കര്‍ മുഖ്യമന്ത്രിയായി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള രണ്ട് സീറ്റുകളും ബിജെപി നേടി. പ്രതിരോധമന്ത്രിയായും പരീക്കര്‍ തിളങ്ങി. പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട വണ്‍ റാങ്ക് വണ്‍ പെന്ഷന് നടപ്പാക്കിയത് ചരിത്രനേട്ടമായി. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തി രാജ്യത്തിന്റെ അഭിമാനം വീണ്ടെടുത്തു. ഉത്തര്‍ പ്രദേശിലടക്കം ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഇവ രണ്ടും നിര്‍ണായകമായിരുന്നു.
യുപിഎ ഭരണത്തില്‍ എ.കെ. ആന്റണിക്ക് കീഴില്‍ ദിശാബോധം നഷ്ടപ്പെട്ടിരുന്ന പ്രതിരോധ വകുപ്പിനെ ഊര്‍ജ്ജസ്വലമാക്കിയാണ് പരീക്കര്‍ ഗോവയിലേക്ക് മടങ്ങുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും മന്ത്രാലയത്തെ തളര്‍ത്തിയിരുന്നു. അതിര്‍ത്തിയിലെ പാക്ക് ആക്രമണവും യുപിഎ സര്‍ക്കാരിന്റെ വിധേയത്വവും സൈനികരുടെ ആത്മവിശ്വാസം ചോര്‍ത്തി. എന്നാല്‍ അതിര്‍ത്തിയില്‍ തീരുമാനമെടുക്കാന്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്കിയ പരീക്കര്‍ സൈനികരുടെ ആത്മാഭിമാനം ഉയര്‍ത്തി. കപടമനുഷ്യാവകാശക്കാര്‍ സൈനികരെ അവഹേളിച്ചപ്പോള്‍ വാക്കുകളാല്‍ അദ്ദേഹം പ്രതിരോധം തീര്‍ത്തു. നിരന്തര ചര്‍ച്ചകളും മിന്നല്‍ വേഗത്തിലുള്ള തീരുമാനങ്ങളും പരിഷ്കരണ നടപടികള്‍ക്ക് വേഗം പകര്‍ന്നു. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷക്കണക്കിന് കോടി രൂപയുടെ കരാറുകള്‍ യാഥാര്‍ത്ഥ്യമായി. നടപടികള്‍ പ്രതിരോധ വിദഗ്ധരുടെ പ്രശംസ നേടി. പരീക്കര്‍ ഗോവയുടെ നേട്ടമാകുമ്പോള്‍ രാജ്യത്തിന് മികച്ച പ്രതിരോധമന്ത്രിയെ നഷ്ടപ്പെടുകയാണ്.
രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പെടെ ബഹുമാനിക്കുന്ന പരീക്കര്‍ ഗോവയില്‍ സര്‍വ്വസമ്മതനാണ്. ക്രൈസ്തവ സ്വാധീനമുള്ള സംസ്ഥാനത്ത് പരീക്കറിന്റെ ക്ലീന്‍ ഇമേജും ജനകീയതയും ബിജെപി ഭരണത്തിലെത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പരീക്കറിന്റെ അഭാവം സംഘടനാപരമായ തിരിച്ചടികള്‍ ബിജെപിക്ക് സമ്മാനിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇത് തിരിച്ചറിഞ്ഞ ബിജെപി പരീക്കര്‍ മുഖ്യമന്ത്രിയാകുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ ദല്‍ഹിയില്‍ നിന്നൊരാള്‍ മുഖ്യമന്ത്രിയാകുമെന്നായിരുന്നു വോട്ടെടുപ്പിന് തൊട്ടുമുന്‍പ് സംസ്ഥാനത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത്. ഗോവഭരണം മാത്രമല്ല മോദിയും അമിത് ഷായും ലക്ഷ്യമിടുന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പ് കൂടിയാണ്. കോണ്‍ഗ്രസ്സിനെ തിരിച്ചുവരാന്‍ അനുവദിക്കരുത്. മുഖ്യമന്ത്രിയാകുമ്പോള്‍ പരീക്കറെ ഈ ഉത്തരവാദിത്വവും പാര്‍ട്ടി ഏല്‍പ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: