കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാതികള്‍ ഒരല്‍പ്പം കടന്നതാണ്. ഗോവയിലെ ജനവിധിയെ ബിജെപി മോഷ്ടിച്ചെന്നാണ് അവരുടെ ആരോപണം. സുപ്രീംകോടതിയുടെ മുന്നില്‍ പരാതിയുമായി പോയി പരാജയപ്പെട്ടു. ലോക്സഭയിലും വിഷയം ഉന്നയിക്കാനുള്ള ശ്രമം നടത്തുന്നു. എന്താണ് യാഥാര്‍ത്ഥ്യം?
ഗോവയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ജനവിധിയാണ് ഉണ്ടായത്. ഗോവയില്‍ തൂക്കുനിയമസഭ നിലവില്‍ വന്നു. തൂക്ക് നിയമസഭ സംജാതമായതോടെ തെരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യങ്ങള്‍ തീര്‍ച്ചയായും രൂപീകരിക്കേണ്ടിവരുമെന്നുറപ്പാണ്.
ശക്തമായ സഖ്യമുണ്ടാക്കിയ ബിജെപി 40 അംഗ നിയമസഭയിലെ 21 എംഎല്‍എമാരെ ഗവര്‍ണ്ണറുടെ മുന്നില്‍ ഹാജരാക്കുകയും ചെയ്തു. എല്ലാ എംഎല്‍എമാരെയും വ്യക്തിപരമായി ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. എല്ലാവരും പിന്തുണക്കത്തും ഗവര്‍ണ്ണര്‍ക്ക് കൈമാറി.
എന്നാല്‍ ഇത്രദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. കോണ്‍ഗ്രസിന് 17 എംഎല്‍എമാരുടെ പിന്തുണ മാത്രമാണുള്ളത്. ഈ യാഥാര്‍ത്ഥ്യം മറച്ചുവച്ച് നാല്പ്പതില് 21 എംഎല്‍എമാരുടെ പിന്തുണയുള്ള മനോഹര്‍ പരീക്കറിനെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധിക്കുകയാണ് കോണ്‍ഗ്രസ്. പരീക്കറിനെ ക്ഷണിച്ച നടപടി ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
21 എംഎല്‍എമാരുടെ പിന്തുണയുള്ള മനോഹര്‍ പരീക്കറുള്ളപ്പോള്‍ വെറും 17 പേരുടെ പിന്തുണയുള്ള കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചില മുന്‍ തീരുമാനങ്ങളും നടപടികളും ഇവയാണ്.
2005ല്‍ 81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയില്‍ 30 പേരുമായി ബിജെപി മുന്നിലെത്തി. എന്നാല്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഷിബു സോറന് ജെഎംഎമ്മിന്റെ 17 പേര്‍ക്ക് പുറമേ മറ്റു കക്ഷികളെക്കൂടി ചേര്‍ത്ത് അവകാശവാദമുന്നയിക്കുകയും ഗവര്‍ണ്ണര്‍ സോറനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ജെഎംഎം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് ഝാര്‍ഖണ്ഡ് ഭരിച്ചു.
2002ല്‍ ജമ്മു കശ്മീരില്‍ 28 എംഎല്‍എമാരുമായി നാഷണല്‍ കോണ്‍ഫറന്‍സ് ഏറ്റവും വലിയ കക്ഷിയായി. എന്നാല്‍ പിഡിപിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യത്തെയാണ് ഗവര്‍ണ്ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. പിഡിപിക്ക് 15, കോണ്‍ഗ്രസിന് 21 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഏറ്റവും വലിയ കക്ഷിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കാതെ വന്നു.
2013ല്‍ 31 സീറ്റുകളുമായി ദല്‍ഹിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയായിരുന്നു. എന്നാല്‍ 28 എംഎല്‍എമാരുള്ള ആംആദ്മി പാര്‍ട്ടി അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കി ഭരിച്ചു.
ഇതുതന്നെയാണ് 1952ല്‍ മദ്രാസിലും 1967ല്‍ രാജസ്ഥാനിലും 1982ല്‍ ഹരിയാനയിലും സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണ്ണര്‍മാര്‍ സ്വീകരിച്ച നടപടിക്രമം.
ഏറ്റവും വലിയ ഒറ്റക്കക്ഷിയും ഭൂരിപക്ഷമുള്ള സഖ്യകക്ഷികളും തമ്മിലുള്ള തര്‍ക്കത്തിന് മുന്‍ രാഷ്ട്രപതി കെ. ആര് നാരായണന് 1998ല്‍ സ്വീകരിച്ച തീരുമാനമാണ് ശരിയായ ഉദാഹരണം. വാജ്പേയിയെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചുകൊണ്ട് കെ. ആര് നാരായണന് പറഞ്ഞത് ഇപ്രകാരമാണ്.”ഒരു പാര്‍ട്ടിക്കും സഖ്യത്തിനും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഏറ്റവും വലിയ പാര്‍ട്ടിക്കോ ഏറ്റവും വലിയ സഖ്യത്തിനോ പ്രധാനമന്ത്രി പദം ഏറ്റെടുത്ത് നിശ്ചിത തീയതിക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാവുന്നതാണ്. എന്നാല്‍ ആരെ വിളിക്കണമെന്നതില്‍ പ്രത്യേക ചട്ടങ്ങളൊന്നുമില്ല. ഭൂരിപക്ഷ പിന്തുണ ആര്‍ക്കുണ്ടെന്ന് ബോധ്യപ്പെടുന്നുവോ അവരെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്.”
ഗോവയിലെ ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ ഒരൊറ്റ അവകാശവാദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 40പേരില്‍ 21 പേരുടെ പിന്തുണയുമായി ചെന്ന മനോഹര്‍ പരീഖറിന്റേത് മാത്രം. 17 എംഎല്‍എമാരുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുകയോ നേതാവിനെ തെരഞ്ഞെടുക്കുകയോ പോലും ചെയ്തില്ല. അങ്ങനെയുള്ളപ്പോള്‍ എങ്ങനെയാണ് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിക്കുകയെന്ന് മനസ്സിലാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: