കൊച്ചി: മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യണെമന്നു നിര്‍ബന്ധമില്ല എന്ന നിലപാടുമായി വി.എസ്. അച്യുതാനന്ദന്. ഒരു ആനുകാലികത്തിനു നല്കിയ അഭിമുഖത്തില്‍, മുഖ്യമന്ത്രിക്ക് പോലീസിനു മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടെന്ന് ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിനു മറുപടി നല്‍കുമ്പോഴാണ് വിഎസ് ഇങ്ങനെ പ്രതികരിച്ചത്.
പോലീസിനെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയ ഇച്ഛാ ശക്തി പ്രകടിപ്പിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. സാതന്ത്രമായും നീതിപൂര്‍വമായും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം പോലീസിനു നല്‍കണം. എന്നാല്‍ പോലീസിനെ കയറൂരി വിടണം എന്നല്ല അതിനര്‍ഥം. സര്‍ക്കാര്‍ രാഷ്ട്രീയ ഇച്ഛാ ശക്തിയോടെ പോലീസിനെ നിയന്ത്രിക്കണം, വിഎസ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുന്നതാണ് നല്ലതെന്നു വ്യാഖ്യാനിക്കാന്‍ പാകത്തിനുള്ള അഭിപ്രായമാണ് പിന്നീടു പ്രകടിപ്പിച്ചത്. കേരളത്തില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്. അങ്ങനെ വേണമെന്നു നിര്‍ബന്ധമില്ല. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അങ്ങനെയായിരുന്നില്ലല്ലോ എന്ന ഓര്‍മപ്പെടുത്തലാണ് പിന്നീട്.
വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. അന്ന് ഇതിനേക്കാള്‍ നന്നായി കാര്യങ്ങള്‍ മുന്നോട്ടു പോയിരുന്നു എന്നു സൂചിപ്പിക്കുന്ന വിധത്തിലായിരുന്നു വിഎസ്സിന്റെ വാക്കുകള്‍. പോലീസിനു മേല്‍ മുഖ്യമന്ത്രിക്കു നിയന്ത്രണം നഷ്ടപ്പെട്ടു എന്നു കരുതുന്നില്ല എന്നു പറയുമ്പോഴും ചില ഒറ്റപ്പെട്ട സംഭവങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു.
സ്വാശ്രയ മാനേജ്മെന്റുകളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നും വിഎസ് ഈ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. നിര്‍ഭാഗ്യവശാല്‍ എന്ന വാക്കു കൂട്ടിച്ചേര്‍ത്തിട്ടുണ്ട് എന്നു മാത്രം. സ്വാശ്രയ കോളെജുകളിലെ വിദ്യാര്‍ഥി പീഡനക്കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടുന്നതടക്കമുള്ള കാര്യങ്ങളില്‍ വിഎസ് തന്റെ അതൃപ്തി പ്രകടിപ്പിക്കുന്നു. ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്തതു പോലെ ചെയ്യണം എന്ന് ഉപദേശവും.
അതിരപ്പിള്ളി പദ്ധതി കേരളത്തിന് അനുയോജ്യമല്ല എന്ന നിലപാട് വിഎസ് ആവര്‍ത്തിക്കുന്നു. വെട്ടി നിരത്തല്‍ സമരം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു എന്നാണ് വിഎസ്സിന്റെ അവകാശം. കയ്യേറ്റ പ്രശ്നത്തില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ താന്‍ ദു:ഖിതനാണെന്നും ഭരണ പരിഷ്കാര കമ്മീഷന് അംഗം കൂടിയായ വിഎസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: