കൊച്ചി: പിറവം പെരിയപ്പുറം സ്വദേശി, സിഎ വിദ്യാര്‍ഥിനി മിഷേല്‍ മരിച്ച കേസില്‍ അറസ്റ്റിലായ ക്രോണിന് അലക്സാണ്ടര്‍ ബേബിയെ (26) കോടതി 28 വരെ റിമാന്‍ഡ്ചെയ്തു. കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് നല്കിയ അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കാന്‍ നടപടി തുടങ്ങി. ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും. പിറവത്ത് ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. നഗരത്തില്‍ സിഎ വിദ്യാര്‍ത്ഥികള്‍ മിഷേലിനെ അനുസ്മരിച്ച് പരിപാടി നടത്തി.
മിഷേലിന്റെ മരണത്തില്‍ ക്രോണിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. മിഷേലും താനും പ്രണയത്തിലായിരുന്നുവെന്നും ഇത് ബന്ധുക്കള്ക്കറിയാമായിരുന്നെന്നും വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ ക്രോണിന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
മിഷേലിന്റെ മരണത്തില്‍ നിരപരാധിയാണെന്നും ക്രോണി പറഞ്ഞു. മിഷേല്‍ മരിക്കുമ്പോള്‍ ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഫോണില്‍ സംസാരിച്ചിരുന്നു. അവസാനം വിളിക്കുമ്പോള്‍ പള്ളിയില്‍ പോയിട്ടുവരാമെന്നാണ് മിഷേല്‍ പറഞ്ഞത്. എല്ലാ ബന്ധങ്ങളിലുണ്ടാകുന്ന വിധത്തിലുള്ള ചെറിയ പ്രശ്നങ്ങളും സൗന്ദര്യപ്പിണക്കങ്ങളും മാത്രമാണ് ഞങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നത്. മരിക്കാന്‍ മാത്രം എന്താണ് സംഭവിച്ചതെന്നെനിക്ക് അറിയില്ല, ക്രോണിന് പറഞ്ഞു.
ക്രോണിനെ അറിയില്ലെന്നും ഇത്തരമൊരു ബന്ധു തങ്ങള്ക്കില്ലെന്നുംമിഷേലിന്റെ അച്ഛന് ഷാജി മാധ്യമങ്ങളോടു പറഞ്ഞു. ഇയാളുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് മിഷേല്‍ പറഞ്ഞിട്ടില്ല. ഇതേക്കുറിച്ച് പരാതിയോ സംഭാഷണമോ ഉണ്ടായിട്ടില്ലെന്നും ഷാജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: