മൂന്നാര്‍: പള്ളിവാസല്‍ പൈപ്പ് ലൈനിന് സമീപം പാറ ഇടിഞ്ഞ് വീണ് മൂന്നു കാറുകള്‍ തകര്‍ന്നു. പരിസ്ഥിതി ലോല മേഖലയില്‍ നിര്‍മ്മിച്ചിരിക്കുന്ന ബഹുനില മന്ദിരങ്ങളുടെ മുറ്റത്തേയ്ക്കാണ് പാറ അടര്‍ന്ന് വീണത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറുകളാണ് തകര്‍ന്നത്.
പത്തും പന്ത്രണ്ടും നിലകളുള്ള മൂന്ന് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ പ്ലംജ്യൂഡി എന്ന ഹോട്ടലില്‍ എത്തിയവരുടെ കാറുകളിലേയ്ക്കാണ് പാറക്കഷണങ്ങള്‍ വീണത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. രാത്രിയായിരുന്നതിനാലാണ് ആളുകള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. പെന്‍സ്റ്റോക്ക് പൈപ്പ് ഈ ഭാഗത്തുകൂടിയാണ് കടന്ന് പോകുന്നത്. ഇതിനടുത്താണ് ഹൈക്കോടതി വിധി ലംഘിച്ച് കെട്ടിടം പണിതിരിക്കുന്നത്. ഇതിന് താഴ്ഭാഗത്തായി രണ്ട് ലായങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ഇവിടെ ബഹുനിലമന്ദിരങ്ങള്‍ പണിതതാണ് അപകടത്തിന് കാരണമായതെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: