കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പാതിരിയും കന്യാസ്ത്രീകളുമടക്കമുള്ള നാലു പ്രതികള്‍ അഞ്ചു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങണമെന്നും അന്നു തന്നെ പ്രത്യേക കോടതിയില്‍ ഹാജരാക്കി ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി.
വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍ ചെയര്മാന് ഫാ. തോമസ് തേരകം, സമിതി മുന്‍ അംഗവും കല്‍പ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദ്ധ ഡോ. സിസ്റ്റര്‍ ബെറ്റി, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരീസ് ഗേള്‍സ് ഹോം അഡോപ്ഷന്‍ സെന്റര്‍ സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ, മാതൃവേദി അംഗമായ തങ്കമ്മ നെല്ലിയാനി എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.
പ്രതികള്‍ക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങള്‍ക്കുള്ള വ്യക്തമായ തെളിവ് ഹാജരാക്കാനാവുന്നില്ലെന്നു കോടതി വ്യക്തമാക്കി. 30,000 രൂപയും രണ്ട് ആള് ജാമ്യവും ഹൈക്കോടതി വ്യവസ്ഥ ചെയ്തു. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം. പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ സറണ്ടര്‍ ചെയ്യണം, ഇല്ലാത്തവര്‍ അതു വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണം. വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍ അംഗങ്ങള്‍ അനാസ്ഥ കാട്ടിയെന്ന വാദം അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു. കേസിലെ പ്രതി ചെയ്ത കുറ്റവുമായി പ്രതികള്‍ക്ക് നേരിട്ടു പങ്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പള്ളി വികാരിയായിരുന്ന ഫാ. റോബിന് വടക്കുഞ്ചേരിയുടെ പീഡനത്തെത്തുടര്‍ന്നുണ്ടായ സംഭവം രഹസ്യമായി വയ്ക്കാനും ഇവര്‍ കൂട്ടുനിന്നെന്നു ചൂണ്ടിക്കാട്ടി തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതടക്കമുള്ള കുറ്റങ്ങളാണ് പോലീസ് ചുമത്തിയത്. ഇതില്‍ ബാല നീതി നിയമപ്രകാരം ചുമത്തിയ കുറ്റമൊഴികെ പീഡനത്തെക്കുറിച്ച് പോലീസില്‍ അറിയിച്ചില്ലെന്നതടക്കമുള്ളവ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. പ്രതികളുടെ പ്രായവും കണക്കിലെടുത്തു. രണ്ടു പ്രതികള്‍ എഴുപതു വയസിലേറെ പ്രായമുള്ളവരാണ്. ഹര്‍ജിക്കാര്‍ നേരത്തെ ഒരു കേസിലും പ്രതിയായിരുന്നില്ല. ഇതു കൂടി കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: