താനൂര്‍: സിപിഎം-ലീഗ് സംഘര്‍ഷത്തിന്റെ ചുവടുപിടിച്ച് പോലീസ് നടത്തിയ നരനായാട്ടിന്റെ ഭീതിയില്‍ നിന്ന് താനൂര്‍ തീരദേശം മുക്തമായിട്ടില്ല. സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ലാത്ത ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് അക്രമം നടത്തി. വാഹനങ്ങള്‍ തകര്‍ത്തു. വീടുകളില്‍ ശേഖരിച്ചു വച്ചിരുന്ന കുടിവെള്ളം പോലും മറിച്ചു കളയുന്ന തരത്തില്‍ ക്രൂരമായ നടപടികളാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്.
ചാപപ്പടി മൊയ്തീന് പള്ളി മുതല്‍ ഫറൂഖ് പള്ളി വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരം റോഡിന് ഇരുവശത്തും താമസിക്കുന്ന നൂറോളം വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രി പോലീസ് അക്രമം നടത്തിയത്. സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളുടെ വീടുകളിലും പോലീസ് അഴിഞ്ഞാടിയതായി പരാതിയുണ്ട്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെ പാലക്കാട്, മലപ്പുറം എംഎസ്പി എന്നിവിടങ്ങളില്‍ നിന്നെത്തിയ വന്‍പോലീസ് സംഘം പ്രദേശത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു. വീടുകളുടെ വാതിലുകള്‍ ചവിട്ടി പൊളിച്ച് അകത്തുകടന്ന് കണ്ണില്‍ കണ്ടെതെല്ലാം അടിച്ചുതകര്‍ത്തു. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗങ്ങളല്ലാത്തവരെ എന്തിനാണ് പോലീസ് ഉപദ്രവിച്ചതെന്ന് ഇപ്പോഴും നാട്ടുകാര്‍ക്ക് മനസിലായിട്ടില്ല. മുമ്പ് സിപിഎം-ലീഗ് സംഘര്‍ഷ സമയങ്ങളില്‍ സ്ഥലത്ത് തമ്പടിക്കുന്ന പോലീസുകാര്‍ക്ക് സഹായങ്ങള്‍ നല്കുന്ന വീട്ടിലാണ് പോലീസ് ആദ്യം അക്രമം നടത്തിയത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ഓട്ടോറിക്ഷ, ഒരു ഗുഡ്സ് ഓട്ടോറിക്ഷ, രണ്ട് ബൈക്ക് എന്നിവ പൂര്‍ണ്ണമായും അടിച്ചുതകര്‍ത്തു. പിന്നീട് സമീപത്തുള്ള മിക്കവീടുകളിലും കയറിയിറങ്ങി. സ്ത്രീകളോട് അസഭ്യം പറഞ്ഞതായും സിപിഎമ്മിന്റെ ഗുണ്ടാപ്പടയെ പോലെയാണ് പോലീസ് പ്രവര്‍ത്തിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.
മൊയ്തീന് പള്ളിക്ക് സമീപം പോലീസ് തമ്പടിച്ചതിന് ശേഷവും കോര്‍മന്‍ കടപ്പുറത്ത് സിപിഎമ്മും ലീഗും ഏറ്റുമുട്ടി. നിരവധി വീടുകള്‍ തകര്‍ക്കുകയും ഇരുപത്തഞ്ചോളം വാഹനങ്ങള്‍ അക്രമികള്‍ തീവച്ചും കല്ലെറിഞ്ഞും തകര്‍ക്കുകയും ചെയ്തു. ഇതോടെ ജനങ്ങള്‍ വീടൊഴിഞ്ഞു കിഴക്കന്‍ മേഖലകളിലേക്കു രക്ഷപ്പെട്ടു. നിരവധി മത്സ്യത്തൊഴിലാളികുടെ വള്ളങ്ങളും കത്തി നശിച്ചു. തീരദേശത്തിനോടു ചേര്‍ന്നുണ്ടാക്കിയ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ, ഡീസല്‍, വല, ഡ്രമ്മുകള്‍ എന്നിവയും നശിപ്പിച്ചു.
സിപിഎം അക്രമത്തിന് കാവല്‍ നിന്ന പോലീസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുമില്ലാത്ത ആളുകളുടെ വീട്ടില്‍ അതിക്രമിച്ചു കയറി. പുരുഷന്മാരെയെല്ലാം കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ രണ്ടായിരം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുപ്പത്തൊന്നു പേരെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: