ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജനങ്ങളാണ് കോണ്‍ഗ്രസിന്റെ തലയ്ക്കടിച്ചതെങ്കില് അതിനു ശേഷമുള്ള പ്രഹരം സുപ്രീംകോടതിയില്‍ നിന്ന്. ഗോവയില്‍ ബിജെപി നേതാവ് മനോഹര്‍ പരീഖര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് പരമോന്നത കോടതി കോണ്‍ഗ്രസിന്റെ എല്ലാ വാദങ്ങളും തള്ളിയത്. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയെന്നു മാത്രമല്ല വ്യാഴാഴ്ച വിശ്വാസം തേടാനും സുപ്രീം കോടതി പരീഖറോട് നിര്‍ദ്ദേശിച്ചു.
ഏറ്റവും വലിയ ഒറ്റക്കക്ഷി തങ്ങളായിട്ടും ഗവര്‍ണര്‍ മൃദുല സിന്‍ഹ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെയാണ് ക്ഷണിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് കാവേലിക്കര് നല്കിയ ഹര്‍ജിയില്‍ പരാതിപ്പെട്ടു.
ഇതിന് കോടതി രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. ഭൂരിപക്ഷത്തിനുള്ള എംഎല്‍എമാര്‍ കൂടെയുണ്ടെങ്കില്‍ പിന്നെ നിങ്ങളെന്താണ് ഗവര്‍ണറെ സമീപിക്കാത്തത്, ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ കോണ്‍ഗ്രസിന്റെ അഭിഭാഷകന് അഭിഷേക് സിങ്വിയോട് ചോദിച്ചു. ഒരു പാര്‍ട്ടിയുടെ കൂടെ മാത്രമാണ് ആവശ്യമുള്ളത്ര എംഎല്‍എമാരുള്ളത്. അതിനാല്‍ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാനാവില്ല. നിങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍ ഇപ്പോള്‍ തെളിയിക്കൂ, ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹര്‍ജിയില്‍ പറഞ്ഞിരുന്ന സകല പ്രശ്നങ്ങളും വിശ്വാസ വോട്ടെടുപ്പ് എന്ന ഒരൊറ്റ നടപടിയിലൂടെ പരിഹരിക്കാം. ജസ്റ്റിസ് ജെ.എസ്. ഖേഹര്‍, ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, ആര്.കെ. അഗര്‍വാള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
രജിസ്റ്റര്‍ ചെയ്ത രണ്ട് പാര്‍ട്ടികളുടെ (എംജിപി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി) എംഎല്‍എമാരുടെയോ സ്വതന്ത്രരുടേയോ സത്യവാങ്മൂലം ഹാജരാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ല. ഈ രണ്ടു പാര്‍ട്ടികളുടെ മൂന്നു വീതം എംഎല്‍എമാരും രണ്ടു സ്വതന്ത്രരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് നല്കിയ സത്യവാങ്മൂലങ്ങള്‍ സ്വീകരിച്ച് കോടതി പറഞ്ഞു. നിങ്ങള്‍ക്ക് ഭൂരിപക്ഷമില്ല. അതിനാലാണ് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കാത്തത്. നിങ്ങള്‍ക്കാണ് ഭൂരിപക്ഷമെന്ന് ഗവര്‍ണര്‍ക്കു മുന്പില് ബോധ്യപ്പെടുത്തിയില്ല. കോടതിയില്‍ വന്ന് വാദിക്കുന്നതിനു പകരം നിങ്ങള്‍ക്ക് ഇത് ഗവര്‍ണര്‍ക്കു മുന്നില്‍ ചെയ്തു കൂടായിരുന്നോ? കോടതി കോണ്‍ഗ്രസിനോട് ചോദിച്ചു.
നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത മനോഹര്‍ പരീഖറെ കേസില്‍ എന്തുകൊണ്ട് നിങ്ങള്‍ കക്ഷിയാക്കിയില്ല. ഇതുവരെ രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ പേര് നിങ്ങള്‍ക്കറിയാമല്ലോ? നിങ്ങളെ പിന്തുണയ്ക്കുന്നവരുടെ സത്യവാങ്മൂലവും കൈയിലില്ല, മുഖ്യമന്ത്രിയെ കക്ഷി ചേര്‍ത്തുമില്ല. ഇത്രയേറെ നിര്‍ണായകമായ വിഷയമായിട്ടും നിങ്ങള്‍ ഒന്നും ചെയ്തില്ല. ബെഞ്ച് തുടര്‍ന്നു.
സംയുക്ത വിശ്വാസ വോട്ടെടുപ്പ് വേണമെന്ന കോണ്‍ഗ്രസിന്റെ വാദവും കോടതി തള്ളി. നാളെ രാവിലെ 11ന് വിശ്വാസ വോട്ടെടുപ്പ് നടത്താനും അതിനുള്ള മുന്നൊരുക്കങ്ങള്‍ ഉടന്‍ കൈക്കൊള്ളാനും കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചു. നാളെ വിശ്വാസവോട്ടെുപ്പല്ലാതെ മറ്റൊരു സഭാ നടപടിയും പാടില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: