അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത പരാജയത്തില്‍നിന്ന് കോണ്‍ഗ്രസ് യാതൊരു പാഠവും പഠിക്കാന്‍ തയ്യാറല്ലെന്നതിന്റെ തെളിവാണ് പരമോന്നത നീതിപീഠത്തില്‍നിന്ന് ആ പാര്‍ട്ടിക്ക് കിട്ടിയ തലയ്ക്കടിയും പരിഹാസവും. ഗോവയില്‍ 40 അംഗ നിയമസഭയില്‍ ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണയുറപ്പിച്ച് ബിജെപിയുടെ മനോഹര്‍ പരീഖര്‍ മുഖ്യമന്ത്രിയാവുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സോണിയയുടെ കോണ്‍ഗ്രസിന് കണക്കിന് കൊടുത്തത്. ഭൂരിപക്ഷമുണ്ടെങ്കില്‍ നിങ്ങളെന്താണ് ഗവര്‍ണറെ സമീപിക്കാഞ്ഞതെന്ന് ചോദിച്ച ചീഫ്ജസ്റ്റിസ് ജെ.എസ്. ഖേഹര്‍, ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന സകല കാര്യങ്ങള്‍ക്കും വിശ്വാസവോട്ടെടുപ്പ് എന്ന ഒരൊറ്റ നടപടിയിലൂടെ പരിഹാരം കാണാമെന്നും ചൂണ്ടിക്കാട്ടി. ഒരു പാര്‍ട്ടിക്ക്മാത്രമാണ് ആവശ്യമുള്ളത്ര എംഎല്‍എമാരുള്ളതെന്ന് വ്യക്തമാക്കിയ കോടതി പരീഖറിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനും, ഭൂരിപക്ഷം തെളിയിക്കാനും അനുവാദം നല്‍കുകയായിരുന്നു. ഇന്നാണ് ഗോവയില്‍ വിശ്വാസവോട്ട്.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും തൂത്തെറിയപ്പെട്ട കോണ്‍ഗ്രസിന് പഞ്ചാബില്‍ മാത്രമാണ് ഭരിക്കാനുള്ള ജനവിധിയുള്ളത്. ഗോവയിലും മണിപ്പൂരിലും ആ പാര്‍ട്ടി ഏറ്റവും വലിയകക്ഷിയായെങ്കിലും മറ്റൊരു കക്ഷിയും പിന്തുണയ്ക്കാന്‍ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് ഭൂരിപക്ഷത്തിനുള്ള പിന്തുണയുറപ്പിച്ച് രണ്ടിടങ്ങളിലും സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ബിജെപി ഉന്നയിച്ചത്. എംഎല്‍എമാര്‍ ഒപ്പിട്ടുനല്‍കിയ സത്യവാങ്മൂലം പരിശോധിച്ച് ഗവര്‍ണര്‍മാര്‍ ഇതിന് അനുമതി നല്‍കുകയും ചെയ്തു. ഗവര്‍ണര്‍മാരുടെ നടപടി ‘ജനാധിപത്യത്തിന്റെ കൊലപാതകം’ എന്നാണ് ലോക്സഭയിലെ കോണ്‍ഗ്രസിന്റെ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ നിരുത്തരവാദപരമായി പ്രഖ്യാപിച്ചത്. ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ നേടുന്ന കക്ഷിയെ കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്നതാണ് കീഴ്വഴക്കം. ഇത്തരം സന്ദര്‍ഭത്തില്‍ തങ്ങളാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ആരുടെയെങ്കിലും അവകാശവാദം വിലപ്പോവില്ല. ഈ കീഴ്വഴക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. ഇതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.
1952 ല്‍ മദ്രാസിലും 1967 ല്‍ രാജസ്ഥാനിലും 1982 ല്‍ ഹരിയാനയിലും സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍മാര്‍ സ്വീകരിച്ച മാര്‍ഗമിതാണ്. അന്നൊന്നും കേന്ദ്രം ഭരിച്ചിരുന്നത് നരേന്ദ്ര മോദിയും ബിജെപിയുമായിരുന്നില്ല. 2002 ല്‍ ജമ്മുകശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് 28 എംഎല്‍എമാരുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് പിഡിപി-കോണ്‍ഗ്രസ് സഖ്യത്തെയാണ്. ഇരുപാര്‍ട്ടികള്‍ക്കും ചേര്‍ന്ന് 36 എംഎല്‍എമാരുണ്ടായിരുന്നു. 2005 ല്‍ ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 പേരുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 17 എംഎല്‍എമാര്‍ മാത്രമുണ്ടായിരുന്ന ഷിബു സോറന് മറ്റ് കക്ഷികളുടെ പിന്തുണ നേടി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. 2013 ല്‍ 31 സീറ്റ് നേടിയ ബിജെപിയായിരുന്നു ദല്‍ഹിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ 28 എംഎല്‍എമാരുള്ള എഎപി കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കുകയായിരുന്നു.
ഏറ്റവും വലിയ ഒറ്റകക്ഷിയാണോ ഭൂരിപക്ഷമുള്ള സഖ്യത്തെയാണോ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടത് എന്നതിന് രാഷ്ട്രപതിയായിരുന്ന കെ.ആര്. നാരായണന് നടത്തിയ നിര്‍വചനത്തിനാണ് ഇപ്പോഴും സാധുത. ”ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സഖ്യത്തിനും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഏറ്റവും വലിയ പാര്‍ട്ടിക്കോ ഏറ്റവും വലിയ സഖ്യത്തിനോ പ്രധാനമന്ത്രിപദം ഏറ്റെടുത്ത് നിശ്ചിത തീയതിക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാവുന്നതാണ്. എന്നാല്‍ ആരെ വിളിക്കണമെന്നതിന് പ്രത്യേക ചട്ടങ്ങളൊന്നുമില്ല. ഭൂരിപക്ഷ പിന്തുണ ആര്‍ക്കെന്ന് ബോധ്യപ്പെടുന്നുവോ അവരെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ക്ഷണിക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്.” ഇതനുസരിച്ച് അടല്‍ബിഹാരി വാജ്പേയിയെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിക്കുകയുണ്ടായി. ഇതൊന്നും ‘ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടി’യായ കോണ്‍്രഗസിന് അറിയില്ലെന്നു വന്നാല്‍ നാണക്കേടാണ്.
ജനാധിപത്യത്തിന്റെ പേരില്‍ ആണയിടുമ്പോഴും അത് തരിമ്പും അംഗീകരിക്കാതെ പാര്‍ട്ടിയും സര്‍ക്കാരുകളും കൊണ്ടുനടക്കുന്നവരാണ് കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നിട്ട് കാലങ്ങളായി. പാര്‍ട്ടിയുടെ പരമോന്നത വേദിയായ എഐസിസി വിളിച്ചുചേര്‍ക്കാന്‍ നേതൃത്വം ഭയപ്പെടുകയാണ്. കുടുംബവാഴ്ച നിലനിര്‍ത്താന്‍ ഇതൊക്കെ ആവശ്യമായിരിക്കാം. എന്നാല്‍ ഇതൊന്നും ജനാധിപത്യമാണെന്ന് വാശിപിടിക്കരുത്. ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ഗാന്ധി രാജിവയ്ക്കണമെന്ന ആവശ്യമുയരുമെന്ന് മുന്‍കൂട്ടി കണ്ട് പാര്‍ട്ടി നേതാവും രാഹുലിന്റെ ട്യൂഷന്‍മാസ്റ്ററുമായ ദിഗ്വിജയ്സിംഗ് പറഞ്ഞത് രാഹുലിന് രാജിവയ്ക്കാനാവില്ല, കാരണം കോണ്‍ഗ്രസിനെ ഒന്നിച്ചുനിര്‍ത്തുന്നത് നെഹ്റു-ഗാന്ധി കുടുംബമാണ് എന്നാണല്ലോ. അടിക്കടി ഏറ്റുകൊണ്ടിരിക്കുന്ന പരാജയങ്ങളില്‍നിന്ന് ആ പാര്‍ട്ടിക്ക് രക്ഷ വേണമെങ്കില്‍ ആത്മാര്‍ത്ഥമായി ജനാധിപത്യം അംഗീകരിക്കുകയാണ് വേണ്ടത്. അന്ധമായ ബിജെപി-മോദി വിരോധം കയ്യൊഴിയുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: