നിയുക്ത മണിപ്പൂര്‍ മുഖ്യമന്ത്രി ബിരണ് സിങിനെക്കുറിച്ച് പറയാനും അറിയാനും ഏറെ. കേവലമൊരു രാഷ്ട്രീയ നേതാവിന്റെ കുപ്പായത്തില്‍ മാത്രം ഒതുക്കാനാവാത്ത ബഹുമുഖവ്യക്തിത്വം. മുന്‍ ദേശീയ ഫുട്ബോള്‍ താരം, പത്രപ്രവര്ത്തകന് എന്നിങ്ങനെ വിശേഷണങ്ങളേറെയാണ് 56-കാരനായ നൊങ്തൊമ്പാം ബിരണ് സിങിന്.
മണിപ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയ ബിരണ്സിങ് 1979 മുതല്‍ 1993 വരെ മണിപ്പൂര്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ ഭാഗമായിരുന്നു. മണിപ്പൂരിലെ പ്രാദേശിക പത്രത്തിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം.
2002ല്‍ ഡെമോക്രാറ്റിക് റവല്യൂഷണറി പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്ന ബിരണ്സിങ്, ഹേങ്ഗാങ് നിയോജക മണ്ഡലത്തില്‍ നിന്നും മണിപ്പൂര്‍ നിയമസഭാംഗമായെത്തി. പിന്നീട് 2004ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഡെമോക്രാറ്റിക് റവല്യൂഷണറി പീപ്പിള്‍സ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചു. 2003ല്‍ വിജിലന്‍സ് വകുപ്പ് മന്ത്രിയായ അദ്ദേഹം പിന്നീട് ഭക്ഷ്യ- കായിക വകുപ്പുമന്ത്രിയുമായി.
മുഖ്യമന്ത്രി ഒക്രം ഇബോബി സിങുമായുളള ബന്ധം ഉലഞ്ഞതിനെ തുടര്‍ന്ന് 2012ല്‍ കാബിനറ്റില്‍ നിന്നും ബിരണ് സിങ് ഒഴിവാക്കപ്പെട്ടെങ്കിലും അദ്ദേഹം നിയമസഭാ സീറ്റ് നിലനിര്‍ത്തി. അന്ന് മണിപ്പൂര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രസിഡന്റു കൂടിയായിരുന്നു അദ്ദേഹം. 2016ലാണ് കോണ്‍ഗ്രസ് വിട്ട് ബിരണ് സിങ് ബിജെപിയില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: