അവധൂതന്റെ ഇരുപത്തഞ്ചാമത്തെ ഗുരു സ്വന്തം ദേഹം തന്നെയാണ്. വിരക്തിയും വിവേകവുമുണ്ടാകാന്‍ ഈ ദേഹം സഹായിക്കുന്നു. അനുമിഷം നശിച്ചുകൊണ്ടിരിക്കുന്നതാണ് ഈ ദേഹം. അതിനാല്‍ ഈ ദേഹത്തിനോട് അമിതസ്നേഹം വേണ്ടെന്ന് ദേഹം തന്നെ എന്നെ പഠിപ്പിച്ചു. ദേഹത്തിനെയും, തന്റെതല്ലെന്ന് ഉറപ്പിച്ചുകൊണ്ട് അതിനുള്ള ആസക്തി ഒഴിവാക്കണം.
ഈ ദേഹത്തിനു വേണ്ടിയാണ് മനുഷ്യന് കഠിനാധ്വാനം ചെയ്തു സമ്പാദിച്ചുകൂട്ടുന്നത്. അതിനുവേണ്ടിത്തന്നെയാണ് ജീവിതപങ്കാളിയേയും സന്താനങ്ങളേയും ഒക്കെ സമ്പാദിക്കുന്നത്. പിന്നെ അവര്‍ക്കുവേണ്ടിയും സമ്പാദിച്ചുകൂട്ടുന്നു. ഈ ദേഹംകൊണ്ട് ഇനിയും പല ജന്മങ്ങളിലേക്കുള്ള കര്‍മ്മബീജങ്ങളെയും ഉണ്ടാക്കിവയ്ക്കുന്നു. കര്‍മ്മവാസനകള്‍ വീണ്ടും വിത്തായി അവശേഷിപ്പിക്കുന്നു.
”ജിഹൈ്വകതോളമുപകര്‍ഷതി കര്‍ഷിതര്‍ഷാ
ശിശ്നോളന്യത സ്ത്വഗുദരം ശ്രവണം കുതശ്ചിത്
ഘ്രാണോളന്യതശ്ചപലദൃക് ക്വ ച കര്‍മ്മശക്തിര്‍
ബാഹ്യഃ സപത്ന്യ ഇവ ഗേഹപതിം ലുനന്തി”
കുടുംബനാഥനെ ബഹുഭാര്യമാര്‍ പല ദിക്കിലേക്കുമായി പിടിച്ചുവലിക്കുന്നതുപോലെ ഈ ദേഹത്തില്‍ പല ഇന്ദ്രിയങ്ങളും പലതിലേക്കും വലിച്ചുകൊണ്ടുപോവുകയാണ്. ഇന്ദ്രിയങ്ങളെ ജയിക്കാത്തവന് അവയുടെ അടിമയാകുന്നു. ദേഹാഭിമാനം വിട്ട് ആത്മാഭിമാനത്തിലേക്കുയരണം.
എന്നാല്‍ ഈ ദേഹത്തെ വേണ്ടവിധത്തില്‍ ഉപയോഗിച്ചാല്‍ അത് ബഹുമാനിക്കത്തക്കതുതന്നെ. മൃഗങ്ങളായും പക്ഷികളായും പാമ്പുകളായുമുള്ള പല ജന്മങ്ങള്‍ക്കുശേഷമാണ് വിശേഷബുദ്ധിയുള്ള മനുഷ്യനെ സ്രഷ്ടാവ് സൃഷ്ടിച്ചത്. ബ്രഹ്മാവലോകധിഷണമായ-ബ്രഹ്മദര്‍ശനത്തിനുചിതമായ ഒരു ശരീരമാണ് നമുക്ക് കിട്ടിയിരിക്കുന്നത്. ഭാഗ്യം. ആ നിലക്ക് ഈ ശരീരം ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഈ ദേഹം ഏറെ ബഹുമാനിക്കത്തക്കതാണ്. അതാലോചിക്കുമ്പോള്‍ വിശേഷബുദ്ധിയുള്ള മനുഷ്യശരീരം വളരെ ശ്രേഷ്ഠമാണ്.
അതുകൊണ്ട് ഈ മനുഷ്യജന്മം അനാവശ്യമായി നശിപ്പിക്കരുത്. ഓരോ നിമിഷവും നശിച്ചുകൊണ്ടിരിക്കുന്നതാണ് ഈ ശരീരമെന്നു തിരിച്ചറിഞ്ഞ്, ഒരു നിമിഷംപോലും നഷ്ടപ്പെടുത്താതെ കൈവല്യപ്രാപ്തി തന്നെ ലക്ഷ്യമിട്ടു മുന്നോട്ടുപോകണം. പക്ഷിമൃഗാദികള്‍ക്കുപോലും നിഷ്പ്രയാസം സാധിക്കുന്ന വിഷയസുഖങ്ങളിലേക്ക് ശ്രദ്ധ പോകാതിരിക്കട്ടെ. ”നിശ്രേയസായ വിഷയഃ” എന്നുതിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കൂ എന്ന് ദേഹം പഠിപ്പിച്ചതായി അവധൂതന് യദുവിനെ അറിയിച്ചു. സാരസമ്പൂര്‍ണമായ ഈ ഉപദേശം കേട്ട് യദുമഹാരാജാവ് എല്ലാ സുഖങ്ങളെയും ഉപേക്ഷിച്ചു.
”സര്‍വസംഗവിനിര്‍മുക്തഃ
സമചിത്തോ ബഭൂവ ഹ”
സര്‍വ ആസക്തികളില്‍നിന്നും മോചനം കിട്ടി സമചിത്തനായി ഭവിച്ചതുകൊണ്ട് ആത്മപ്രഭാവവും ആത്മപ്രകാശവും വര്‍ധിച്ച യദുമഹാരാജാവ് മഹാജ്ഞാനിയായി പരമപദം പ്രാപിച്ചു. ഭഗവാന്‍പോലും ബഹുമാനിക്കും വിധത്തിലുള്ള ജ്ഞാനിയായി.
ഇത്തരത്തില്‍ സൂക്ഷ്മനിരീക്ഷണം നടത്തിക്കൊണ്ടിരുന്നാല്‍ ആവശ്യമായ സദ്ഗുരുക്കന്മാര്‍ യഥാവസരത്തില്‍ പ്രകൃതിയില്‍ നിന്നുതന്നെ പ്രത്യക്ഷപ്പെടും.
അവധൂതന് 24 ഗുരുക്കന്മാരെയും സ്വദേഹത്തെയും ഗുരുക്കന്മാരായി അവതരിപ്പിച്ചു. നമ്മളും അതുപോലെ സൂക്ഷ്മ നിരീക്ഷണം ചെയ്തുകൊണ്ടിരുന്നാല്‍ ഇനിയും പല ഗുരുക്കന്മാരും പ്രകൃതിയില്‍നിന്നു തന്നെ വരും. എണ്ണത്തിന് പരിമിതയൊന്നുമില്ല. മാത്രമല്ല ഇതില്‍ പറഞ്ഞിരിക്കുന്ന 25 ഗുരുക്കന്മാരില് നിന്നുതന്നെ ഇനിയും പലതും പഠിക്കാനാകും.
പരസ്പര സംശയത്തിന്റെ പേരില്‍ മാനസികമായി അകന്നുകൊണ്ടിരിക്കുന്ന ദമ്പതികള്‍ സ്വദേഹത്തിന്റെ സ്വാതന്ത്ര്യത്തിനെക്കുറിച്ചുകൂടി ചിന്തിച്ചെങ്കില്‍ കുറേയൊക്കെ ഈ സംശയരോഗം നിര്‍വീര്യമാകും. സ്വന്തം പിന്കഴുത്തില് കൈതാഴത്തുകൂടിയെടുത്ത് ഒന്നു തലോടാന്‍ പോലും നമ്മുടെ കൈകള്‍ക്കു കഴിയുന്നില്ല. നമ്മുടെ പുറം നമുക്ക് കാണാനോ യഥേഷ്ടം സ്പര്‍ശിക്കാനോ നമുക്ക് സാധിക്കുന്നില്ല. പിന്നെ പങ്കാളി പൂര്‍ണമായി വശംവദരാകണമെന്ന് ആഗ്രഹിക്കുന്നതില്‍ യുക്തിയുണ്ടോ.
പിന്‍പുറം കാണാനാവുന്നില്ല. മുന്‍ഭാഗം കാണാം എന്നതില്‍നിന്ന് ഭൂതഭാവി കാര്യങ്ങളെയും ചിന്തിക്കാം. കഴിഞ്ഞുപോയ സംഭവങ്ങളെയും സന്ദര്‍ഭങ്ങളെയും അവലോകനം ചെയ്ത് ഭാവിയിലേക്കായി പാഠങ്ങള്‍ പഠിക്കാം. എന്നാല്‍ ഭാവിയെ നമുക്ക് നോക്കിക്കാണുന്നതിന് പരിമിതികളുണ്ട്. മുന്‍ഗാമികളെ നമുക്ക് തിരിച്ചറിയാം. പിന്‍ഗാമികളെ പൂര്‍ണമായറിയാനാവില്ല. അതുകൊണ്ടുതന്നെ മക്കളെയും പേരക്കുട്ടികളെയും ചൊല്ലി അഹങ്കരിച്ചു നടക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സ്വദേഹം പഠിപ്പിക്കുന്നു.
നാം തന്നെ നാളെ ഏതവസ്ഥയിലാകുമെന്ന് നമുക്ക് പൂര്‍ണമായി ഗ്രഹിക്കാനാകില്ല. പലതിനേയും ചൊല്ലി മനക്കോട്ടകള്‍ കെട്ടാമെന്ന് മാത്രം. ആ കോട്ടകള്‍ തകര്‍ന്നുപോയേക്കാം. യദൃച്ഛയാ സംഭവിക്കുന്ന കാരണങ്ങള്‍ കാര്യങ്ങളെ മാറ്റിമറിച്ചേക്കാം. അതെല്ലാം യദ്-ഇച്ഛകളാണെന്ന്, തിരിച്ചറിയുക. അതായത് ഭഗവാന്റെ ഇംഗിതമാണെന്ന് ഗ്രഹിക്കുക. അതുകൊണ്ടുതന്നെ ഭഗവാനിലേക്ക് സമര്‍പ്പിച്ചുകൊണ്ടുള്ള ജീവിതം പരിശീലിക്കുക.
എന്നാല്‍ പലപ്പോഴും പല കാര്യങ്ങളിലേക്കും നമ്മള് ഈ സമര്‍പ്പണബുദ്ധി കാണിക്കാറില്ല. നാം പുണ്യകര്‍മങ്ങള്‍ ചെയ്യുമ്പോള്‍ അത് ഭഗവാന് കാണുമെന്ന് വിശ്വസിക്കും. പക്ഷെ പാപകര്‍മ്മങ്ങളിലേര്‍പ്പെടുമ്പോള്‍ ഭഗവാനെ മറച്ചുപിടിക്കാന്‍ മനഃപൂര്‍വമായി ആഗ്രഹിക്കും. എന്നാല്‍ ഭഗവാന് ഇത് അറിയരുതെന്നാഗ്രഹിച്ചു ചെയ്യുന്ന വിഷയങ്ങളില്‍ ഭഗവാന്റെ ഇടപെടല്‍ കുറയാനും അതുകൊണ്ടുതന്നെ കൂടുതല്‍ അപകടങ്ങളില്‍ ചെന്നുപെടാനും സാധ്യത കൂടുന്നു.
മഹാഭാരതത്തില്‍ യുധിഷ്ഠിരന് ഭഗവത് ഭക്തനായിരുന്നു. എന്നാല്‍ ശകുനിയുമായി ചൂതുകളിക്കുന്ന അവസരത്തില്‍ ഭഗവാന് ശ്രീകൃഷ്ണന് ഇതറിയരുതെന്ന് ആഗ്രഹിച്ചു.
അതിനാല്‍ ആ അവസരത്തിലൊന്നും ഭഗവാന്റെ ഇടപെടലുണ്ടായില്ല. മറിച്ച് ദുര്യോധനന് തനിക്കായി കളിക്കാന്‍ ശകുനിയെ നിയോഗിച്ചപ്പോള്‍ യുധിഷ്ഠിരന് തനിക്കുവേണ്ടി ഭഗവാന് കരുനീക്കുമെന്ന് നിശ്ചയിക്കാമായിരുന്നു. അതുണ്ടായില്ല. എന്നാല്‍ മത്സരത്തിലെ പരാജയത്തിനുശേഷം ദ്രൗപദി വിളിച്ചപ്പോള്‍ കൃഷ്ണന് സഹായത്തിനെത്തുകയും ചെയ്തു. യുധിഷ്ഠിരനെ സഹായിക്കാതിരുന്നത് അദ്ദേഹം ഏര്‍പ്പെട്ടത് ദുഷ്കര്‍മ്മത്തിലാണെന്നതും കാരണമായി. കൃഷ്ണ രണ്ടുകയ്യുമുയര്‍ത്തി സമര്‍പ്പണ ബുദ്ധിയോടെയാണ് ഭഗവാനെ സ്മരിച്ചത്.
ഇത്തരത്തിലുള്ള സമര്‍പ്പണബുദ്ധി എല്ലാ കര്‍മങ്ങളിലും നമുക്കുണ്ടായിരുന്നെങ്കില് ജീവിതവിജയം ഉറപ്പാക്കാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: