മുക്കം: മലയോര മേഖലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന നിരവധി മോഷണങ്ങളും മോഷണശ്രമങ്ങള്‍ക്കുമെതിരെ നാട്ടുകാര്‍ വിവിധ പ്രദേശങ്ങളില്‍ സ്ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നതിനിടെ അസമയത്ത് വാഹനത്തിലെത്തിയ രണ്ട് പേര്‍ക്ക് സദാചാര ഗുണ്ടാ അക്രമത്തില്‍ ഗുരുതര പരിക്ക്.മലപ്പുറം എടവണ്ണപ്പാറ എടശേരിക്കടവിലുള്ള മുബഷിര്‍,സൈഫുദീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 11 മണിയോടെ എരഞ്ഞിമാവിനടുത്ത് കല്ലായില്‍ വച്ചാണ് സംഭവം. പ്രവാസിയായ സുഹൃത്തിനൊപ്പം ഉത്സവം കാണാന്‍ പോവുകയായിരുന്ന അഞ്ച് പേരില്‍ രണ്ട്പേര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഉത്സവമില്ലന്നറിഞ്ഞതോടെ മൂന്ന് പേരെ നാട്ടിലിറക്കി തിരിച്ച് ഭക്ഷണം കഴിക്കാനായി മുബഷിറും സൈഫുദ്ധീനും പോവുമ്പോഴാണ് മര്‍ദ്ദനമേറ്റത്.
ഇവര്‍ സഞ്ചരിച്ച നീല മാരുതിആള്ടോ 800 കാര്‍ മോഷ്ടാക്കളുടെ വാഹന നമ്പറാണന്ന് പറഞ്ഞ് കാറിന്റെ ഫോട്ടോയും നമ്പറും രാത്രിയോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. നിമിഷ നേരം കൊണ്ട് കാറിന്റെ നമ്പര്‍ വ്യാപകമായി പ്രചരിച്ചതോടെ നാട്ടുകാര്‍ കാറ് തപ്പി റോഡിലിറങ്ങി.അതിനിടെ ഈ വിവരമറിഞ്ഞ യുവാക്കള്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി എത്തിയതും ഒരു കൂട്ടമാളുകള്‍ ഇവരുടെ മേല്‍ ചാടി വീഴുകയായിരുന്നു. കള്ളനെ അരീക്കോട് സ്റ്റേഷന് പരിധിയില്‍ പെട്ട കല്ലായിയില്‍ പിടികൂടിയെന്ന പ്രചരണം ശക്തമായതോടെ ആളുകള്‍ ഒഴുകിയെത്തി. നേരത്തെ പെരുമ്പാവൂര്‍ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മലയോര മേഖലയിലേതാണന്ന് പറഞ്ഞ് വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ചിത്രത്തിലെ ഒരാളുമായി യുവാക്കളിലൊരാള്‍ക്ക് മുഖ സാദൃശ്യമുണ്ടായതും പ്രകോപനത്തിന് കൂടുതല്കാരണമായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അരീക്കോട് പോലീസിന് പോലും ഇവരെ സ്ഥലത്തുണ്ടായിരുന്നവര്‍ വിട്ടു നല്‍കിയില്ല. നാട്ടുകാരില്‍ നിന്ന് ഇവരെ രക്ഷിക്കുന്നതിനിടെ രണ്ട് പോലീസുകാര്‍ക്കും പരിക്കുണ്ട്.
അരീക്കോട് അഡിഷണല്‍ എസ്..ഐ സുബ്രഹ്മണ്യനും ,സിവില്‍ പോലീസ് ഷിനോജിനുമാണ് പരിക്കേറ്റത്. ഒടുവില്‍ മുക്കം പോലീസെത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്. ഗുരുതരമായി പരിക്കേറ്റ യുവാക്കള്‍ കെ എം സി ടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ച കാറും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. 2011ല്‍ ഷഹീദ്ബാവ എന്ന യുവാവിനെ സദാചാര ഗുണ്ടകള്‍ അക്രമിച്ച് കൊലപ്പെടുത്തിയ പ്രദേശത്തിനടുത്താണ് വീണ്ടും ഗുണ്ടായിസം അരങ്ങേറിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: