അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മൂന്ന് ചലച്ചിത്രങ്ങളെ മുന്നില്‍ നിര്‍ത്തിയാണിതെഴുതുന്നത്. മനുഷ്യ ജീവിതത്തോട് ചേര്‍ന്നു നില്ക്കുന്നതും അവരുടെ ജീവിതാവസ്ഥകളെ നേര്‍ക്കുനേര്‍ ചര്‍ച്ചചെയ്യുന്നതുമായ സിനിമകള്‍ വെള്ളിത്തിരയില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ഇക്കാലത്ത്, പ്രസക്തമാകുന്നതിനാലാണ് ഈ മൂന്ന് സിനിമകളും കണ്ട പ്രേക്ഷകര്‍ സിനിമയുടെ അവസാനം എഴുന്നേറ്റ് നിന്ന് കയ്യടിച്ചത്. ആ ചലച്ചിത്രങ്ങള്‍ പ്രേക്ഷകരോട് സംസാരിച്ചത് ജീവിതമാണ്. ജവിതത്തിന്റെ പ്രത്യേക സാമൂഹ്യാവസ്ഥകളെ കുറിച്ചാണ്. മൂന്ന് ചലച്ചിത്രങ്ങളും വ്യത്യസ്ത കാഴ്ചയില്‍ വിലയിരുത്തപ്പെടുക തന്നെ വേണം.
രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപ്പാടം’, മാധ്യമപ്രവര്‍ത്തകയായ വിധുവിന്‍സെന്റിന്റെ ‘മാന്‍ഹോള്‍’, ജി. പ്രഭ സംവിധാനം ചെയ്ത സംസ്കൃത സിനിമ ‘ഇഷ്ടി’ എന്നിവയാണ് അവമൂന്നും. ‘കമ്മട്ടിപ്പാടം’ വാണിജ്യ സിനിമ എന്ന നിലയില്‍ തീയറ്ററുകളിലെത്തുകയും ലാഭം നേടുകയും ചെയ്തു. എന്നാല്‍ മറ്റു രണ്ടു ചലച്ചിത്രങ്ങളുടെയും വിധി മറിച്ചായിരുന്നു. ‘മാന്‍ഹോളും’ ‘ഇഷ്ടിയും’ മുഖ്യധാരാ സിനിമാ വ്യവസായത്തിന്റെ പടിക്കു പുറത്തു നിറുത്തപ്പെട്ടു. അതിലും ദയനീയ വിധി ‘ഇഷ്ടി’ ഏറ്റു വാങ്ങി. സിനിമ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, സിനിമ ചര്‍ച്ചയ്ക്കു സമര്‍പ്പിക്കാവുന്ന കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നു കൂടി അത് മാറ്റി നിര്‍ത്തപ്പെട്ടു. സിനിമ സംസാരിച്ചത് സംസ്കൃത ഭാഷയായിരുന്നു എന്നതാണ് കാരണം.
ഇത്തവണത്തെ സംസ്ഥാന സിനിമാ പുരസ്കാര പ്രഖ്യാപനങ്ങള്‍ ചിലരുടെയെങ്കിലും നെറ്റിചുളിപ്പിക്കുന്നതായി. മലയാള സിനിമയ്ക്ക് അത്രയൊന്നും പരിചിതമല്ലാത്ത പുരസ്കാര നിര്‍ണ്ണയ ശൈലിയാണ് ഇത്തവണ സ്വീകരിക്കപ്പെട്ടത്. ഓരോ സിനിമയും നന്നായി വിലയിരുത്തി നല്കിയ പുരസ്കാരങ്ങള്‍ എന്നതിലുപരി ഇതുവരെയുണ്ടായിരുന്ന സിനിമാ സങ്കല്പങ്ങളെ തകര്‍ത്തെറിഞ്ഞ പുരസ്കാര നിര്‍ണ്ണയമായി അത്.
നമ്മുടെ സിനിമാ ബോധത്തിനാകെ മാറ്റം വരേണ്ട കാലം അതിക്രമിച്ചു എന്ന് സ്ഥിരമായി പറയുന്ന മുന്‍നിര സംവിധായകര്‍ പോലും തൊലിവെളുത്ത നായികാനായകന്മാര്ക്കും താരപരിവേഷമുള്ളവര്ക്കും പിന്നാലെ പായുന്ന കാഴ്ചയാണ് കാണുന്നത്. താരപരിവേഷമല്ല സിനിമയുടെ വിജയത്തിനാധാരമെന്ന് ജി.അരവിന്ദനെയും ജോണ്ഏബ്രഹാമിനെയും പി.എ. ബക്കറിനെയും പോലുള്ള ചുരുക്കം ചിലര്‍ തെളിയിക്കുകയും അത്തരക്കാരെ കഥാപാത്രങ്ങളാക്കി അവര്‍ സിനിമയെടുക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ സിനിമകള്‍ നല്ലതായിട്ടുകൂടി തീയറ്ററുകളില്‍ നാലുദിനം തികച്ചു പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അടൂര്‍ ഗോപാലകൃഷ്ണനും ടി.വി. ചന്ദ്രനുമെല്ലാം താരപ്പകിട്ടിനു പിന്നാലെയായിരുന്നു സഞ്ചാരം. തങ്ങളുടെ നല്ല സിനിമകള്‍ക്ക് തീയറ്ററില്‍ കാണികളെത്തിയത് മുന്‍നിര താരങ്ങളുടെ സാന്നിധ്യമുള്ളതിനാലാണെന്നും മാറേണ്ടത് കാണികളുടെ ആസ്വാദന മനസ്സാണന്നുമുള്ള അവരുടെ വാദത്തിനും പ്രസക്തിയുണ്ട്.
ഇത്തവണയും സിനിമാ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിനു മുന്നേ ആരൊക്കെ നേടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രവചനങ്ങളെയും പ്രതീക്ഷകളെയും തകിടം മറിച്ചാണ് പ്രഖ്യാപനമുണ്ടായത്. ‘കമ്മട്ടിപ്പാടം’ എന്ന ചലച്ചിത്രം കൊച്ചി നഗരത്തിന്റെ ക്രമാനുഗത വളര്‍ച്ചയെയും അതുവഴിയുണ്ടാകുന്ന രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളെയുമാണ് ദൃശ്യവത്കരിക്കുന്നത്.
ആലങ്കാരികതയെയും കാല്പനികതയെയും മാറ്റിനിര്‍ത്തി, ഒരു പറ്റം മനുഷ്യരുടെ ജീവിതത്തിനു നേരെ ക്യാമറ ചലിപ്പിക്കുകയാണ് രാജീവ് രവി ചെയ്തത്. കമ്മട്ടിപ്പാടമെന്ന പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിന്റെ നേര്‍ചിത്രീകരണം. കൊച്ചി നഗര ഹൃദയത്തിലെ പ്രധാന പ്രദേശമായിരുന്ന കമ്മട്ടിപ്പാടം ഇന്ന് ഗാന്ധിനഗര്‍, നോര്‍ത്ത് ഗിരിനഗര്‍, ജവഹര്‍നഗര്‍, കുമാരനാശാന് നഗര്‍ എന്നിങ്ങനെ മാറ്റപ്പെട്ടിരിക്കുന്നു. കമ്മട്ടിപ്പാടത്ത് വസിച്ചിരുന്നവര്‍ കൂലിപ്പണിക്കാരും ചുമടെടുക്കുന്നവരും കീഴാളരും ദളിതരും രോഗികളും പട്ടിണിക്കാരുമെല്ലാമായിരുന്നെങ്കില് മാറ്റപ്പെട്ട പ്രദേശത്തിനധിപരായത് വന്‍പണക്കാരാണ്.
അതില്‍ അധികാര വര്‍ഗ്ഗവും സിനിമാക്കാരും വ്യവസായികളും പോലീസുകാരുമെല്ലാമുണ്ട്. കൊച്ചി നഗരത്തിന്റെ വളര്‍ച്ചക്കായി സ്വന്തം ജീവിതം തന്നെ മുറിച്ചു നല്കിയ സാധാരണക്കാരുടെ കഥയാണ് ‘കമ്മട്ടിപ്പാട’ത്തിന്റെത്. ദൂല്‍ഖര്‍ സല്മാന് എന്ന താരം ചിത്രത്തിലുണ്ടെങ്കിലും കമ്മട്ടിപ്പാടത്തിലെ തന്നെ അന്തേവാസിയായിരുന്ന വിനായകനും തൃപ്പൂണിത്തുറക്കാരനായ മണികണ്ഠനുമാണ് ചിത്രത്തിലെ പ്രധാനികള്‍. ഗംഗന് എന്ന കഥാപാത്രത്തിലൂടെ വിനായകന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയപ്പോള്‍ എന്തുകൊണ്ട് ദുല്‍ഖറിന് പുരസ്കാരം നല്‍കിയില്ലെന്ന ചോദ്യമുയര്‍ന്നു. നന്നായി അഭിനയിച്ചത് വിനായകനാണെന്ന ജൂറിയുടെ അഭിപ്രായത്തില്‍ തീരുന്നതല്ല അതിനുള്ള ഉത്തരം. വിനായകന് അഭിനയിക്കുകയായിരുന്നില്ല, സ്വന്തം ജീവിതം ക്യാമറയ്ക്കുമുന്നില്‍ അദ്ദേഹം പുനരാവിഷ്കരിക്കുകയായിരുന്നു.
തോട്ടിപ്പണി ചെയ്യുന്നവരുടെ ജീവിതമാണ് ‘മാന്‍ഹോള്‍’ എന്ന ചലച്ചിത്രത്തിലൂടെ വിധുവിന്‍സെന്റ് അവതരിപ്പിച്ചത്. തോട്ടിപ്പണി അഥവാ മനുഷ്യരുടെ വിസര്‍ജ്ജ്യം കോരല്‍, മനുഷ്യകരംകൊണ്ട് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും ആ ജോലിയിലേര്പ്പെടുന്നവരേറെയാണ്. കൊല്ലം കോര്‍പറേഷനില്‍ മനുഷ്യകരം കൊണ്ട് തോട്ടിപ്പണി ചെയ്യുന്ന ചക്കിലിയര്‍ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളെപ്പറ്റിയായിരുന്നു വിധുവിന്റെ ആദ്യ ഡോക്യുമെന്ററിയായ ‘വൃത്തിയുടെ ജാതി’. പണ്ട് തമിഴ്നാട്ടില്‍നിന്നു കൊല്ലത്തെത്തിച്ചവരാണ് ചക്കിലിയര്‍. ദുരിതമയമായി ജീവിച്ചുകൊണ്ട് അവര്‍ കൊല്ലത്തെ മാലിന്യങ്ങള്‍ വൃത്തിയാക്കി. എല്ലാ നഗരങ്ങളുടെയും കഥയാണിത്. തീവണ്ടിത്താവളങ്ങളിലും മറ്റും ശുചീകരണത്തൊഴിലാളികള്‍ കൈയും ചൂലും ഉപയോഗിച്ച് മനുഷ്യവിസര്‍ജ്ജ്യം കോരുന്നു.
‘മാന്‍ഹോളി’ല്‍ പറയുന്നത് മാലിന്യം വൃത്തിയാക്കാന്‍ ജീവന് പണയംവച്ചിറങ്ങുന്ന തൊഴിലാളികളെ കുറിച്ചാണ്. ശാലിനി എന്ന പെണ്‍കുട്ടിയുടെ അച്ഛന് മാന്‍ഹോള്‍ ജോലിക്കിടെ മരിക്കുന്നു. മജിസ്ട്രേറ്റാക്കണമെന്നു കരുതിയാണ് ശാലിനിയെ അച്ഛന് പഠിപ്പിച്ചത്. എന്നാല്‍, പ്ലസ് ടു പാസായ അവള്‍ക്ക് തുടര്‍പഠനം പ്രയാസമാകുന്നു. അച്ഛന് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജോലിക്കു ശ്രമിക്കുമ്പോള്‍ കോര്പറേഷന് ഓഫീസില്‍ കക്കൂസ് കഴുകുന്ന പണിയാണവള്‍ക്കു മുന്നില്‍ വച്ചുനീട്ടുന്നത്. തലമുറകളായി ചെയ്യുന്ന തൊഴിലല്ലേ, പിന്നെന്താ ചെയ്താല്‍ എന്നതാണ് അധികാരികളുടെ ചോദ്യം. അവള് കഠിനമായി പ്രയത്നിച്ച് വക്കീലാകുന്നു. പിന്നെയവള്‍ അച്ഛന്റെ മരണത്തിന് നിയമപരമായി നഷ്ടപരിഹാരം തേടുന്നു. കോടതിമുറിയില്‍ ചര്‍ച്ചയാകുന്നത് പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനത പീഡിപ്പിക്കപ്പെടുന്നതിന്റെ രാഷ്ട്രീയമാണ്.
ജി. പ്രഭ സംവിധാനം ചെയ്ത ‘ഇഷ്ടി’ എന്ന സംസ്കൃത സിനിമ ഒരു സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളിലേക്കാണ് വിരല്‍ചൂണ്ടിയത്. സിനിമ സംസാരിക്കുന്നത് സംസ്കൃത ഭാഷയായിലായതുകൊണ്ടു മാത്രം അത് അകറ്റിനിര്‍ത്തപ്പെടേണ്ടതാണെന്ന നിലപാടാണ് ചിലര്‍ സ്വീകരിച്ചത്. സംസ്കൃതം സംസാരിച്ചാല്‍ സവര്‍ണ്ണ പക്ഷക്കാരാകുമെന്ന വാദം നിരത്തിയാണ് അവര്‍ ‘ഇഷ്ടി’യെ അകറ്റിയത്. സിനിമ കാണാതെ തന്നെ അവര്‍ ചിത്രത്തെ ആര്‍എസ്എസ് പക്ഷമെന്നു മുദ്രകുത്തുകയും ചെയ്തു. ഇക്കഴിഞ്ഞ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ‘ഇഷ്ടി’ ഉദ്ഘാടന ചിത്രമായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി ചലച്ചിത്രോത്സവങ്ങളിലും ‘ഇഷ്ടി’ പ്രദര്‍ശിപ്പിച്ചു. അങ്ങനെ കുറേയാളുകളിലേക്ക് ചിത്രമെത്തി. ഇക്കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ‘ഇഷ്ടി’ പ്രദര്‍ശിപ്പിക്കാന്‍ സവിധായകന് ജി. പ്രഭ അനുവാദം ചോദിച്ചെങ്കിലും കേരളാ ചലച്ചിത്ര അക്കാദമി അനുവാദം നല്‍കിയില്ല.
സംസ്കൃതത്തോടുള്ള അക്കാദമി ചെയര്മാന് കമാലുദ്ദീന്റെ(കമല്‍) വെറുപ്പായിരുന്നു കാരണം. ‘ഇഷ്ടി’ ആര്‍എസ്എസ് പക്ഷമാണെന്ന് സിനിമ കാണാതെതന്നെ അദ്ദേഹവും വിധിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ നൂറ്റിയമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്കൃത വിഭാഗം കഴിഞ്ഞ ദിവസം സിനിമ പ്രദര്‍ശിപ്പിച്ചു. നിറഞ്ഞ സദസ്സ് ഹര്‍ഷാരവത്തോടെയാണ് ചിത്രം ഏറ്റുവാങ്ങിയത്. തികച്ചും സ്ത്രീപക്ഷമായ ‘ഇഷ്ടി’ നമ്പൂതിരി സമുദായത്തില്‍ ഒരുകാലത്ത് നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരായി വാളോങ്ങുകയാണ്. വി.ടി. ഭട്ടതിരിപ്പാടടക്കമുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള ശ്രമങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് സിനിമ.
ഈ മൂന്ന് ചലച്ചിത്രങ്ങളും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ കഥയാണ് പറയുന്നത്. ‘കമ്മട്ടിപ്പാട’ത്തിലെ വിനായകനും വിധുവിന്‍സെന്റിന്റെ ‘മാന്ഹോളിനും’ പുരസ്കാരം നല്കിയപ്പോള് അത്ഭുതപ്പെട്ടവര്‍ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുകയാണ്. ചിലതെല്ലാം തങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന ധാര്‍ഷ്ട്യത്തിനുമേല്‍ വീണ കടുത്ത പ്രഹരമായിരുന്നു ആ പുരസ്കാരങ്ങള്‍. സുന്ദരനല്ലാത്ത, താരപ്പൊലിമയില്ലാത്ത ഒരാള്‍ സംസ്ഥാനത്തെ മികച്ച നടന്റെ സ്ഥാനത്തേക്കു വരുമ്പോള്‍, അത് മുമ്പ് നേടിയവര്‍ അസ്വസ്ഥരാകുന്നു. മികച്ച സംവിധായകരുടെ സിനിമകളെ പുറന്തള്ളി, ‘മാന്‍ഹോള്‍’ ഒന്നാമതെത്തുമ്പോഴും അതുതന്നെ സംഭവിക്കുന്നു. ‘ഇഷ്ടി’ പോലൊരു ചലച്ചിത്രം തന്റെ കഴിവുകള്‍ക്കും അപ്പുറമാണെന്ന തിരിച്ചറിവാണ് കമാലുദ്ദീന്‍മാരെ എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ഭാഷയെയും വര്ഗ്ഗീയവത്കരിക്കുന്നവരെ പ്രേക്ഷകര്‍ തിരിച്ചറിയണം. ജീവിതഗന്ധിയായ ഈ ചലച്ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ കയ്യടിക്കേണ്ടതും അതിനാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: