പൊതുസ്ഥലങ്ങള്‍ വികാരപ്രകടനത്തിന് ഉപയോഗിക്കുന്ന ചെറുപ്പക്കാരെ ന്യായീകരിക്കാന്‍ ഒരുതരത്തിലും സാധ്യമല്ല.
ഇത്തരം ചെറുപ്പക്കാരെ ന്യായീകരിച്ചു സംസാരിക്കുന്ന ബുദ്ധിജീവികളുടെ സ്ഥിരം വാദമിതാണ്-18 വയസ്സിനുമേലുള്ള ചെറുപ്പക്കാര്‍ക്ക് ഇതിനുള്ള സ്വാതന്ത്ര്യം ഉണ്ടത്രെ.
എന്നാല്‍ ഇമ്മാതിരി സ്വാതന്ത്ര്യം വളര്‍ന്ന് അതിക്രമം നടക്കാന്‍ എളുപ്പമാണ്. അതിര്‍വരമ്പ് നേര്‍ത്തതാണെന്ന് ഈ ചെറുപ്പക്കാര്‍ക്ക് അറിയില്ല. അത് പറഞ്ഞുകൊടുക്കേണ്ടത് മുതിര്‍ന്ന തലമുറയാണ്. അതിക്രമം നടന്നശേഷം അലമുറയിട്ടിട്ട് കാര്യമില്ല.
പൊതുസ്ഥലങ്ങളിലെ വികാരപ്രകടനം അരാജകത്വം തന്നെയാണ്. അരാജകത്വമല്ല അച്ചടക്കമാണ് നമുക്ക് വേണ്ടത്. മക്കള്‍ക്ക് നല്ല പാഠങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ഇന്നത്തെ മാതാപിതാക്കള്‍ മടിക്കുന്നു. മുന്‍പ് മക്കള്‍ മാതാപിതാക്കളെയാണ് ബഹുമാനിച്ചിരുന്നതെങ്കില് ഇന്ന് മക്കളെ ബഹുമാനിക്കുന്ന മാതാപിതാക്കളെയാണ് നമുക്ക് ചുറ്റും കാണുന്നത്.
ഗീതാ നായര്‍, തിരുവമ്പാടി,ആലപ്പുഴ
പ്രതി ‘പക്ഷ’മാകുന്ന സമൂഹം
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുമ്പോഴും, പ്രതികള്‍ യഥാവിധി മാതൃകാപരമായി ശിക്ഷിക്കപ്പെടാതെ പോകുന്നുവെന്ന് മാത്രമല്ല, പലപ്പോഴും സമൂഹത്തിന്റെ നിലപാട് പോലും പ്രതിയുടെ പക്ഷത്തായി പോകുന്ന, ആത്മവഞ്ചനയുടെ മ്ലേച്ഛമായ കാഴ്ചകളും കാണേണ്ടിവരുന്നു. ഇരയ്ക്ക് കിട്ടേണ്ട നീതിയെക്കാള്‍, പ്രതിക്ക് നിഷേധിക്കപ്പെടുന്ന അവകാശങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ചാണ് നാം വാചാലരാകുന്നത്. അഥവാ പ്രതിയുടെ വക്കാലത്ത് പിടിക്കാനാണ് മിക്കവരും ശ്രമിക്കുന്നത്.
ജീവന് പോയ ഇരയെക്കാള്‍, അതിന് കാരണക്കാരായ ജീവിച്ചിരിക്കുന്ന പ്രതിയുടെ മനുഷ്യാവകാശത്തെക്കുറിച്ച് വാദിക്കുന്നതിലെ സാംഗത്യമാണ് മനസ്സിലാകാത്തത്?
എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? സ്വന്തം ശരീരത്തില്‍ മുറിവുണ്ടായാല്‍ മാത്രമേ അതിന്റെ വേദന അറിയാന്‍ കഴിയൂ അഥവാ അതിനെതിരെ പ്രതികരിക്കൂ എന്നുണ്ടോ? നമ്മുടെ നിലപാടുകളും പ്രവൃത്തികളും ഇരയെ അവഹേളിക്കുന്ന തരത്തിലോ, കുറ്റവാസനയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലോ ആവാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ തന്നെ കുറ്റകൃത്യങ്ങളുടെ തോത് വലിയൊരളവ് വരെ നിയന്ത്രിക്കാനാവും.
മനോജ് കൃഷ്ണന്, പെരുമ്പാവൂര്‍
ഈ ധാര്‍ഷ്ട്യത്തിന് മുട്ടുമടക്കരുത്
വടക്കാഞ്ചേരി ഉത്രാളിക്കാവ് വെടിക്കെട്ടിന് അനുമതി നല്‍കിയില്ലെങ്കില്‍ മറ്റു ഉത്സവങ്ങള്‍ ചടങ്ങുമാത്രമായി നടത്താന്‍ ആലോചിച്ചിരുന്നുവത്രെ! ഇത് ഒരു കീഴടങ്ങലാണ്. അധികാരികളുടെ ധാര്‍ഷ്ട്യത്തിന് മുന്നിലുള്ള ദയനീയമായ കീഴടങ്ങല്‍. ഇനി ഉത്രാളിക്കാവിനോട് കാട്ടിയ മൃദുസമീപനം മറ്റു പൂരങ്ങളോട് കാട്ടുമെന്ന് കരുതുന്നുണ്ടോ?
നിയമങ്ങള്‍ മനുഷ്യജീവിതത്തെ കുരുക്കിട്ട് ശ്വാസംമുട്ടിക്കാന്‍ ഉണ്ടാക്കിയതല്ല. എല്ലാ കാര്യങ്ങളിലും ഒരു നിയന്ത്രണം വേണം. അതിരുവേണം. അതാണ് നിയമങ്ങള്‍ സാമാന്യമായി ഉദ്ദേശിക്കുന്നത്. ബൈക്ക് ഓടിക്കുന്നതിന് മുതല്‍ വിമാനം പറപ്പിക്കുന്നതിന് വരെ ഈ നിയന്ത്രണം വേണം.
പുറ്റിങ്കല്‍ വെടിക്കെട്ടപകടം വെടിക്കെട്ടുകളെ നിയന്ത്രിക്കാന്‍ നമ്മെ ഗൗരവമായി ഓര്മ്മപ്പെടുത്തുന്നുവെന്നുമാത്രം. അല്ലാതെ കൂച്ചുവിലങ്ങിടാനുള്ള സന്ദേശമല്ല അത്. ഈ ഭൂമിയില്‍ ആന മാത്രമാണ് മൃഗമെന്ന് കരുതുന്നവരോട് വേദമോതിയിട്ട് കാര്യമില്ല. നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ചുവരുന്ന ആചാരങ്ങള്‍ മുഴുവന്‍ ഇന്നലെയുണ്ടാക്കിയ നിയമത്തിന്റെ മറവില്‍ അനാചാരങ്ങളെന്ന് പറഞ്ഞ് മുദ്രകുത്തുന്നത് തികഞ്ഞ വിവരക്കേടാണ്.
മലയാള സംസ്കൃതിയുടെ ഭാഗമായുള്ള അത്തരം ആചാരങ്ങളെ അറിവില്ലായ്മകൊണ്ടും അഹന്തകൊണ്ടും ഇല്ലായ്മ ചെയ്യുവാന്‍ ആരു തുനിഞ്ഞിറങ്ങിയാലും അതുവകവച്ചുകൊടുക്കരുത്. ഹിന്ദുവിന്റെ മാത്രമല്ല, ഓരോ മലയാളിയുടെയും കടമയാണത്. അതിനായി ഇനി ഒരു അഞ്ചുവര്‍ഷം കാത്തിരിക്കുന്നത് മൗഢ്യമാണ്.
ടി. സംഗമേശന്, പ്രസിഡന്റ്, കേരള പൊതുവാള് സമാജം, പാലക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: