ഇടുക്കി: മൂന്നാര്‍ പള്ളിവാസല്‍ പൈപ്പ് ലൈനിന് സമീപം വീണ്ടും പാറ ഇടിയാന്‍ സാധ്യതയുള്ളതായി ജിയോളജിക്കല്‍ സര്‍വ്വേ സംഘം വ്യക്തമാക്കി. ഇന്നലെ രാവിലെ പ്രദേശത്ത് ജിയോളജിക്കല്‍ സര്‍വ്വേ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
പരിസ്ഥിതി ലോല മേഖലയില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ക്കും താഴ്ഭാഗത്തുള്ള ലയങ്ങള്‍ക്കും ഭീഷണി നിലനില്‍ക്കുകയാണ്. ഇക്കാരണത്താല്‍ തന്നെ ഇവിടെയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടിവരും.
കഴിഞ്ഞ ദിവസം പാറ വീണ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലം ജൂഡി ഹോട്ടല്‍ ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ കത്ത് നല്‍കിയിരുന്നു. ഇടുക്കി ഡാമിന് സമീപം കഴിഞ്ഞയാഴ്ച പാറ ഇടിഞ്ഞ പ്രദേശത്തും സംഘം സന്ദര്‍ശനം നടത്തി. പള്ളിവാസലിലും ഇടുക്കി ഡാം പരിസരത്തുമുള്ള പാറ വീഴ്ച ‘ബോള്‍ഡര്‍ ഫാള്‍’ എന്ന പ്രതിഭാസമാണെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ സീനിയര്‍ സയന്റിസ്റ്റ് ശ്രീമുരളീധരന്‍ പറഞ്ഞു.
പാറകള്‍ ശക്തിപ്പെടുത്തുകയോ അപകടകരമായി സ്ഥിതി ചെയ്യുന്ന പാറകള്‍ക്ക് കോണ്‍ക്രീറ്റിലൂടെ ബലം പകരുകയോ ചെയ്യണമെന്നാണ് നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഇതിനായി പത്തംഗ സംഘം വീണ്ടും ഇടുക്കിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: