കഴിഞ്ഞ തവണ ഈ പംക്തിയില്‍ എഴുതിയത് ജീവനു താഴ്ച വരാവുന്ന ഒരു വഴിയെ പറ്റി ഗുരു പറഞ്ഞതിനെക്കുറിച്ചായിരുന്നു. അതുവായിച്ച ഒരാള്‍ എന്നെ ഫോണില്‍ വിളിച്ച് സംശയം ചോദിച്ചു. ഒരു ക്ഷേത്രത്തില്‍ പൂജാദികാര്യങ്ങളില്‍ സഹായിക്കുന്ന തനിക്ക് ദക്ഷിണയായി ആളുകള്‍ നല്കുന്ന പണം സ്വീകരിക്കുന്നത് കുഴപ്പമാണോ എന്നതായിരുന്നു ചോദ്യം. ആ കീഴ്വഴക്കം ദേവസ്വത്തിന്റെ അപഹരണമോ ദുരുപയോഗമോ അല്ലല്ലോ. രഹസ്യമായ ഏര്‍പ്പാടുമല്ല. ചോദിച്ചുവാങ്ങുന്നതുമല്ല. ആളുകള്‍ മനസ്സോടെ കൊടുക്കുന്നതല്ലേ. ഈ വിഷയത്തില്‍ അല്പം കൂടി എഴുതാന്‍ ഈ സംഭാഷണം എന്നെ പ്രേരിപ്പിക്കുന്നു.
നമ്മള്, പലതരത്തിലുള്ള തിര്യക്ക് ജന്മങ്ങള് കടന്ന് മനുഷ്യജന്മത്തില് എത്തിനില്‍ക്കുന്നവരാണ്എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഗുരുതരമായ വീഴ്ചകളാണ് ഒരാളെ മനുഷ്യാവസ്ഥയില്‍ നിന്ന് തിര്യക്കിന്റെ തലത്തിലേക്ക് താഴ്തുന്നത്. തീര്‍ത്ഥങ്കരപ്പാപികളായി അധഃപതിക്കുന്നത് വീഴ്ചകളില്‍ ഒന്നു മാത്രം. തീര്‍ത്ഥങ്ങളില്‍ അഥവാ പുണ്യസ്ഥാനങ്ങളില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ ശതമാനം ആള്‍ക്കാരെ ബാധിക്കുന്ന (അത്പൊതുസമൂഹത്തെ സ്വാധീനിക്കുന്നു എന്ന് മറക്കുന്നില്ല) വിഷയം.
ഏതുരംഗത്തു പ്രവര്‍ത്തിക്കുന്ന വ്യക്തികളിലും ഗുരുതരമായ വീഴ്ചകള്‍ വന്നേക്കാം.
ശ്രീനാരായണഗുരുവിന്റെ ജീവിതത്തിലെ ഒരു സംഭവം വായിച്ചതോര്‍ക്കുന്നു. സ്വാമി രണ്ടുമൂന്ന് അനുചരന്മാരോടൊത്ത് എവിടേക്കോ കാല്‍നടയായി പോവുകയായിരുന്നു. എതിര് ദിശയില്‍ നിന്ന് നല്ല ഭാരവുമായി വന്ന ഒരു കാളവണ്ടി ശ്രീനാരായണന്റെ സമീപം നിന്നു. കാളകള്‍ നിന്നതായിരുന്നു. അവയുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ച്ചാലുകള്‍ ഒലിച്ചിറങ്ങിയിരുന്നു. വണ്ടിക്കാരന് ചാട്ട വീശി അടിച്ചപ്പോള്‍ ഗുരു വിലക്കി. എന്നിട്ട് അടുത്തൊരു കടയില്‍ നിന്ന് പഴം വാങ്ങിപ്പിച്ച് കാളകള്‍ക്ക് കൊടുത്തു. ഗുരുവിന്റെ കയ്യില്‍ നിന്ന് പഴം കഴിച്ച് കാളകള്‍ നടത്തം തുടരുകയും ചെയ്തു.
കൗതുകം പൂണ്ട കൂടെയുള്ളവരോട് ഗുരു പറഞ്ഞു, ആ കാളകള്‍ കഴിഞ്ഞ ജന്മത്തില് മനുഷ്യരെ കഠിനമായി ഉപദ്രവിക്കുന്ന തരത്തില്‍ നീതിയില്ലാത്ത വിധികള്‍ പ്രസ്താവിച്ച ന്യായാധിപന്മാരായിരുന്നു എന്ന്. ഉള്‍പ്രേരണ കൊണ്ട് അവ ഗുരുവിനു സമീപം നിന്നുപോയതാണ്. ഗുരുവിന് അവരുടെ അവസ്ഥയില്‍ കാരുണ്യം തോന്നി, പ്രസാദം കൊടുത്തു. ഏതൊക്കെ പ്രവൃത്തികള്‍ എന്തൊക്കെ സംഭവിക്കാനിടയാക്കുന്നു എന്ന് അറിയാന്‍ പൊതുവെ നമുക്ക് കഴിയില്ല. ആവശ്യം വരികയാണെങ്കില്‍ ജ്ഞാനികള്‍ക്ക് ഈശ്വരന് അത്തരത്തില്‍ കാണാനുള്ള അറിവിന്റെ കണ്ണുകള്‍ കൊടുക്കുന്നു.
ഗുരുവിന്റെ (നവജ്യോതി ശ്രീ കരുണാകരഗുരു) മുറ്റത്ത് ഒരു പ്ലാവുണ്ടായിരുന്നു. ഞാന്‍ ആശ്രമത്തില്‍ വരുന്നതിനു മുന്‍പു തന്നെ ഗുരുവിനെക്കുറിച്ചു പറഞ്ഞുതന്ന വ്യക്തി, സന്ദര്‍ഭവശാല്‍ ഈ മരത്തെക്കുറിച്ച് പറഞ്ഞിരുന്നു. കൊടിയ വേനലിലും അതിന്റെ ശാഖകളില്‍ നിന്ന് നീര്‍ത്തുള്ളികള്‍ ഇറ്റു വീഴുമായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട ഗുരു തന്റെ ‘ദര്‍ശനമുള്ള’ ശിഷ്യരെക്കൊണ്ട് ഇതിന്റെ കാരണം ചിന്തിച്ചറിയാന്‍ നിര്‍ദ്ദേശിച്ചു. (ഗുരുവിനോട് അടുത്തവരില്‍ മിക്കപേര്‍ക്കും ജാഗ്രത്തിലോ സ്വപ്നത്തിലോ സുഷുപ്തിയിലോ ഒക്കെ എന്തെങ്കിലും അവരവരുടെ ജീവനുതകുന്ന കാര്യങ്ങള്‍ കിട്ടും. എന്നാല്‍ സ്വന്തം കാര്യങ്ങള്‍ക്കപ്പുറത്ത് ചിന്തിച്ചറിയത്തക്ക വിധം ‘ദര്‍ശനം’ ഉള്ളവരായി ചില ശിഷ്യരെ ഗുരു വളര്‍ത്തിയെടുത്തിരുന്നു. ഏതുകാര്യവും ദര്‍ശനമുള്ള ശിഷ്യരെക്കൊണ്ട് ‘നോക്കാന്‍’ പറയും.)
അവര്‍ക്ക് ധ്യാനത്തില്‍ വെളിപ്പെട്ടുകിട്ടിയത് പ്ലാവ് കഴിഞ്ഞ ജന്മത്തില് ഗുരുവിന്റെ ശിഷ്യനായിരുന്നു എന്നാണ്. ഏതോ തെറ്റുപറ്റി സസ്യജന്മത്തിലേക്ക് പുറകോട്ടു വന്നതാണ്. പ്രവര്‍ത്തനശേഷിയില്ലാതെ ഗുരുവിനു വേണ്ടി ഒന്നും ചെയ്യാനാവാതെ വന്നതില്‍ ഖേദിച്ച് കരയുകയായിരുന്നു ആ ജീവന്. എന്റെ ദേഹത്തും എപ്പോഴൊക്കെയോ ആ പ്ലാവിന്റെ നീര്‍ത്തുള്ളികള്‍ വീണിട്ടുണ്ട്. അത് ഇന്ന് ഇല്ല. എങ്കിലും ഒട്ടൊരു വിസ്മയത്തോടെ ഞാന്‍ ആ ധന്യവൃക്ഷത്തെ ഓര്‍ക്കാറുണ്ട്. ഓടിനടന്ന് പ്രവര്‍ത്തിക്കാന്‍ അതിനു കഴിഞ്ഞില്ല. പക്ഷെ ഒരുപാടൊരുപാടു തവണ അതിന്റെ കീഴില്‍ ഗുരു നിന്നും ഇരുന്നും ആളുകളോട് സംവദിച്ചിട്ടുണ്ട്. അതായത്, പ്ലാവില്‍ നിന്ന് സേവനം സ്വീകരിക്കയും അതിനു സത്സംഗമൊരുക്കുകയും ചെയ്തിരുന്നു ഗുരു.
നമ്മള് ചെയ്തതും പറഞ്ഞതുമൊക്കെ ഫോട്ടോസ്റ്റാറ്റ് എടുത്ത പോലെ പ്രകൃതിയില്‍ പതിഞ്ഞുകിടക്കും എന്ന് ഗുരു പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് കമ്പ്യൂട്ടറില്‍ സ്കാനര്‍ വന്നിട്ടില്ല. എത്ര കണിശമാണ് പ്രകൃതിയെന്ന് നമ്മെ ധരിപ്പിക്കാന്‍ ഗുരു ഇന്നാണ് ശ്രമിക്കുന്നതെങ്കില്‍ പ്രകൃതി എല്ലാം സ്കാന്‍ ചെയ്ത് പ്രോസെസ്സ് ചെയ്ത് ഇടുമെന്നയിരിക്കും ഒരു പക്ഷെ പറയുക.
പ്രകൃതി ഒരു ‘സൂപ്പര്‍ കമ്പ്യൂട്ടര്‍’ എന്നപോലെ എല്ലാമെല്ലാം ‘സ്കാന്‍’ ചെയ്തിടുന്നു. പ്രകൃതിയുടെ സംവിധാനത്തില്‍ നമ്മള്‍ക്ക് പിടികിട്ടാത്ത ഏതൊക്കെയോ പ്രക്രിയകളിലൂടെ ഒരു ജന്മത്തില് നമ്മള് ചെയ്തതിന്റെ ഫലം അനുഭവിക്കാന്‍ നാം വീണ്ടും ജനിക്കുന്നു. ഈ ചക്രത്തില്‍ നിന്ന് മോചിതരാവും വരെ അങ്ങനെ തുടരുന്നു. പാപങ്ങള്‍ ഒഴിവാക്കി ഒഴിവാക്കി, പുണ്യം ചവിട്ടുപടിയാക്കി, പാപപുണ്യങ്ങള്‍ക്കപ്പുറത്തേക്ക് ജീവന് കടക്കണമെന്നാണു മനസ്സിലാക്കാന്‍ കഴിയുന്നത്.
കാലം പൗരാണികമോ ആധുനികമോ ഉത്തരാധുനികമോ ആധുനികോത്തരമോ ഏതുമാകട്ടെ ഭൂഗുരുത്വം മാറാത്തതുപോലെ മാറാതെ നില്ക്കുന്ന ഒരു പ്രകൃതിതത്ത്വമാണ് കര്‍മ്മഗതിക്കനുസരിച്ച് ജന്മങ്ങളാവര്‍ത്തിക്കുന്നത്. കുമാരനാശാന് വീണപൂവില്‍ ഈ തത്ത്വം ആവിഷ്കരിച്ചിട്ടുണ്ട് ഇങ്ങനെ: ‘ഉല്പത്തി കര്‍മ്മഗതി പോലെ വരും ജഗത്തില്‍. . . . ‘ ഗുരു ഈ വരി പലപ്പോഴും എടുത്തുപറയുമായിരുന്നു.
9961059304
പ്രതികരിക്കാൻ ഇവിടെ എഴുതുക: