രാഷ്ട്രനിര്‍മാണം എത്ര എളുപ്പമല്ല. അതിന് അത്യുന്നതങ്ങളായ ഗുണങ്ങള്‍ വേണം. അതിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്.
വിഷാസഹിം സഹമാനം സാസഹാനം സഹീയാംസം
സഹമാനം സഹോജിതം സ്വര്ജിതം സംധനാജിതം
ഈഡ്യം നാമ ഹ്വ ഇന്ദ്രമായുഷ്മാന് ഭൂയാസം.”
(അഥ. 17-1-1)
(അമിതപ്രഭാവന്‍, അതിപ്രബലന്, നിത്യവിജയി, മഹാപ്രതാപി, ദിഗ്വിജയി, ശത്രുവിധ്വംസി, സ്വവിക്രമവിജയി, ഗോധനി, മഹാധനി, കീര്‍ത്തിമാന്‍-ഞാന്‍ ഇവരെല്ലാമായ ദീര്‍ഘായുഷ്മാനാകട്ടെ.) ഈശ്വരനോടുള്ള പ്രാര്‍ത്ഥനയാണിത്. ഇന്ദ്രനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രാര്‍ത്ഥന. ഇന്ദ്രന്റെ ഗുണങ്ങളെല്ലാം അതില്‍ വര്‍ണിച്ചിരിക്കുന്നു. ഈ ഗുണങ്ങള്‍ എന്നും ഹൃദയത്തില്‍ ഓര്ത്തുകൊണ്ടിരുന്നാല്ത്തന്നെ സമുന്നതി കൈവരും. ഓര്‍ക്കുന്ന വ്യക്തിയുടെ വ്യക്തിത്വം അത്യുല്‍കൃഷ്ടമായി വികസിക്കും. അതിന്റെ ശുഭപരിണാമം എന്തായിരിക്കും. അതാണ് തുടര്ന്നുച്ചരിച്ച ശുഭാകാംക്ഷ- ‘പ്രിയോദേവാനാം ഭൂയാസം,’ ‘പ്രിയഃ പ്രജാനാം ഭൂയാസം,’ ‘പ്രിയഃ സമാനാനാം ഭൂയാസം’ (17-1-2, 3, 5)- (ഞാന്‍ ദേവന്മാര്ക്ക് പ്രിയനാകട്ടെ, ഞാന്‍ പ്രജകള്‍ക്ക് പ്രിയനാകട്ടെ, ഞാന്‍ എന്നെപ്പോലെയുള്ള സാമാന്യര്ക്ക് പ്രിയനാകട്ടെ.)
രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും അഭിവൃദ്ധിക്കും വേണ്ടി കടീബദ്ധനായ ക്ഷത്രിയ പ്രമുഖന്റെ സൈന്യസമീപനത്തെക്കുറിച്ചും വേദത്തില്‍ സംശയത്തിന് വകനല്‍കാത്ത പരാമര്‍ശമുണ്ട്. മൊത്തത്തില്‍ കടന്നാക്രമിക്കുന്ന യുദ്ധതന്ത്രമാണ് വേദര്ഷിമാരുപദേശിച്ചത്. വേണ്ടിവന്നാല്‍ എതിര്പട്ടാളത്തെ മോഹാലസ്യപ്പെടുത്താനും മടിച്ചുനില്ക്കരുത്. മന്ത്രം ശ്രദ്ധിക്കുക:-
‘സ സേനാം മോഹയതും പരേഷാം
നിര്ഹസ്താം ച കൃണവത്.’-1
‘ഇന്ദ്രഃ സേനാം മോഹയാമിത്രാണാം;-5
‘ഇന്ദ്രഃ സേനാം മോഹയതു മരുതോ ഘ്നന്തു ഓജസാ
ചക്ഷുംഷ്യഗ്നിരാ ദത്താം പുനരേതു പരാജിതാ.’-6
(അഥ. 3-1-1, 5, 6)
(അയാള്‍ ശത്രുസേനയെ മോഹാലസ്യപ്പെടുത്തട്ടെ, അവരുടെ കൈകള്‍ അറുത്തുകളയട്ടെ. വീരോജ്വലന് ശത്രുസേനയെ മൂര്ച്ഛിപ്പിക്കട്ടെ, കൂട്ടാളികള്‍ കടന്നുചെന്ന് അവരെ സധൈര്യം വധിക്കട്ടെ. അഗ്നിദേവന് അവരുടെ കാഴ്ച മറയ്ക്കട്ടെ-നേരെ വിജയത്തിന് വഴിയൊരുക്കട്ടെ.) ഇപ്പറഞ്ഞത് യുദ്ധരംഗത്തെ കൃത്യമാണല്ലൊ. എന്നാല്‍ ഇതിനപ്പുറം കൃത്യത്തിന് പിന്നിലെ തന്ത്രം തന്നെ വെളിവാക്കപ്പെടുന്നു. കൗതുകത്തോടെ അത് കാണുക.
‘അസൗ യാ സേനാ മരുതഃ പരേഷാം
അസ്മാനൈത്യഭ്യോജസാ സ്പര്ധമാനാ,
താം വിധ്യത തമസാപവ്രതേന യഥൈഷാം
അന്യോ അന്യം ന ജാനാത്.’
(അഥ. 3-2-6)
(ആ ശത്രുസൈന്യം മത്സരിച്ച് അക്രമം അഴിച്ചുവിട്ടിരിക്കുന്നു. ഉടനെ അങ്ങോട്ട് തമസാസ്ത്രം തൊടുത്തുവിടുക. തൊട്ടടുത്തുള്ളവനെപ്പോലും കഴിയാതെ മറച്ചുകളയുംവിധം തൊടുത്തുവിടുക. അവര്‍ക്കിടയില്‍ ആകപ്പാടെ പേടി പടരട്ടെ. ആ തഞ്ചത്തില്‍ എല്ലാവരേയും കൊന്നൊടുക്കി ജയം നേടാം.)
ഒരിക്കലും തളരാത്ത, ഒരിക്കലും തോല്‍ക്കാത്ത, ആരെയും വെല്ലുന്ന വിജിഗീഷയുടെ പ്രത്യക്ഷദേവതയായിരുന്നു അവര്‍ക്ക് ഇന്ദ്രന്. അദമ്യമായ ആത്മവിശ്വാസം ഉള്‍ക്കൊള്ളുന്ന നിലപാടായിരുന്നു അവരുടേത്. അത് ഉചൈസ്തരം വിളംബരം ചെയ്യുന്ന മന്ത്രം നോക്കുക.
‘കൃതം മേ ദക്ഷിണേ ജയോ മേ സവ്യ ആഹിതാ:
ഗോജിത് ഭൂയാസം അശ്വജിത് ധനംജയോ ഹിരണ്യജിത്.’
(അഥ. 7-50-8)
(പൗരുഷം എന്റെ വലത്തെകയ്യില്‍, വിജയം എന്റെ ഇടത്തെകയ്യില്‍, കുതിര, പശു, പൊന്ന്, പണം ഇവ ഞാന്‍ തെരുതെരേ ധാരാളം നേടും.)
(വേദമൂര്‍ത്തി പണ്ഡിത സാത്വലേക്കറുടെ ‘മാതൃഭൂമി ആണി സ്വരാജ്യശാസ്യന്‍’ എന്ന മറാഠി ഗ്രന്ഥത്തിന് എഴുതിയ മുഖവുരയുടെ സംഗ്രഹത്തില്‍നിന്ന്. കുരുക്ഷേത്ര പ്രകാശന് പ്രസിദ്ധീകരിച്ച രാഷ്ട്രചിന്തനം വേദങ്ങളില്‍ എന്ന പുസ്തകത്തില്‍നിന്ന്. പരിഭാഷ: ആര്. ഹരി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: