ഇടുക്കി: ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത് നീക്കം ചെയ്യാനെത്തിയ ഡെപ്യൂട്ടി തഹസില്‍ദാരെ തടഞ്ഞ സംഭവത്തില്‍ ശാന്തമ്പാറപോലീസ് കേസെടുത്തു. വഴിതടസപ്പെടുത്തിയ ജീപ്പ് ഡ്രൈവര്‍ക്കും ഒപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ക്കുമെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇരുവരെയും തിരിച്ചറിയാനായിട്ടില്ല.
മന്ത്രി എംഎം മണി പിന്തിരിയാന് ഉത്തരവിട്ടതോടെ കയ്യേറ്റം ഒഴിപ്പിക്കാനാകാതെ റവന്യൂ സംഘം വ്യാഴാഴ്ച രാത്രിയോടെ മടങ്ങുകയായിരുന്നു. റവന്യൂ സംഘത്തിന്റെ ജീപ്പും പൊളിക്കാനെത്തിയ ജെസിബിയും മറ്റൊരു ജീപ്പ് മുന്നിലിട്ട് കയ്യേറ്റക്കാര്‍ തടഞ്ഞു. രണ്ട് മണിക്കൂറോളം ഇത്തരത്തില്‍ വണ്ടി കടന്ന് പോകാനാകാതെ കിടന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ശാന്തമ്പാറ പോലീസും വാഹനം മാറ്റാന്‍ ശ്രമിച്ചില്ല. ആദ്യം എത്തിയ ജീപ്പ് മുന്നിലിട്ട ശേഷം താക്കോലുമായി ഡ്രൈവര്‍ താഴേക്ക് പോകുകയായിരുന്നു.
ഉദ്യോഗസ്ഥര്‍ പിന്തിരിയാന് തയ്യാറാകാതെ വന്നതോടെ മേഖലയിലെ സിപിഎം നേതാവായ ആല്ബിന് വിവരം എം.എം. മണിയെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ നെടുങ്കണ്ടം ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഷാജിയുടെ ഫോണിലേക്ക് മന്ത്രി നേരിട്ട് വിളിച്ച് പിന്തിരിയാന് ഉത്തരവിട്ടു.
പതിനഞ്ച് അടി ഉയരത്തിലുള്ള പൂര്‍ണ്ണമായും കോണ്‍ക്രീറ്റില്‍ തീര്‍ത്ത കൂറ്റന്‍ കുരിശാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തിയിട്ടും കുരിശ് നീക്കാന്‍ ആകാതെ വന്നത് പ്രതിഷേധങ്ങള്ക്കിടയായിട്ടുണ്ട്. ജില്ലയിലെ പ്രമുഖ നേതാവും മന്ത്രിയുമായ എം.എം. മണിയുടെ നിലപാടും വന്‍വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. കേസെടുത്ത ഇരുവരെയും പോലീസ് അന്വേഷിച്ച് വരികയാണ്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: