കരുനാഗപ്പള്ളി: ഒരാഴ്ചയ്ക്ക് മുമ്പ് നോട്ടീസ് നല്കി വിളിച്ചു ചേര്‍ത്ത പഞ്ചായത്ത് സമിതി കൂടാതെ പ്രസിഡന്റും പരിവാരങ്ങളും പാര്‍ട്ടി പരിപാടിക്ക് പോയി. പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ച് വിയോജനകുറിപ്പ് നല്കി തിരിച്ചുപോയി.
അലപ്പാട്ട് ഗ്രാമപഞ്ചായത്തില്‍ ഇന്നലെ വിളിച്ചുചേര്‍ത്ത പഞ്ചായത്ത് ഭരണസമിതി യോഗമാണ് ഭരണപക്ഷത്തിന്റെ അഭാവത്തില്‍ നടക്കാതിരുന്നത്. ചെറിയഴീക്കലില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് പ്രസിഡന്റ് സലീനയും മറ്റ് അംഗങ്ങളും എത്താതിരുന്നത് എന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നത്.
രാവിലെ 10 മണിയോടു കൂടി പഞ്ചായത്തിലെത്തിയ ബിജെപിയിലേയും കോണ്‍ഗ്രസിലേയും അംഗങ്ങള്‍ ഒരു മണിവരെ കാത്തിരുന്നു. അസൗകര്യങ്ങള്‍ ഒന്നും അറിയിച്ചിരുന്നില്ല എന്ന് ഇവര്‍ പറഞ്ഞു. പ്രസിഡന്റോ ഉദ്യോഗസ്ഥരോ മെമ്പര്‍മാരെ വിളിച്ച് സമിതി കൂടാനുള്ള അസൗകര്യം അറിയിക്കാത്തതില്‍ പ്രതിഷേധിച്ച് വിയോജന കുറിപ്പെഴുതി നല്‍കിയാണ് തിരിച്ചു പോയത്.
പഞ്ചായത്തു സമിതി വിളിച്ച് ചേര്‍ത്തിട്ട് പാര്‍ട്ടി പരിപാടിക്ക് പോയ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി ജനങ്ങളോടുള്ള അവഹേളനമാണെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ട 16 അജണ്ടകള്‍ വച്ച് വിളിച്ച പഞ്ചായത്തു സമിതിയെ അവഗണിച്ച് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തതിലൂടെ ഭരണപക്ഷത്തിന് ജനങ്ങളോട് ഉള്ള പ്രതിബദ്ധതയാണ് മനസിലാക്കാന്‍ സാധിയ്ക്കുന്നതെന്നും ഭരണസംവിധാനം പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രവണതകളാണ് ആലപ്പാട്ട് പഞ്ചായത്തില്‍ കാണാന്‍ കഴിയുന്നതെന്നും, ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും ബിജെപി ആലപ്പാട്ട് പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ രാംകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: