രാജാവ് ഭരിക്കുന്നേടത്തു രാജ്യരക്ഷയ്ക്കുവേണ്ടി പട്ടാളത്തേയും നിര്‍ത്തേണ്ടിവരും. പട്ടാളത്തിന് അണികളെയും പ്രജകളെയും വിവരങ്ങളറിയിക്കാന്‍ സംവിധാനങ്ങള്‍ വേണ്ടിവരും. അതിനായിരുന്നു പണ്ട് ഭേരിയും ദുന്ദുഭിയും ശംഖുമെല്ലാം. സമാധാനകാലത്തും സമരകാലത്തും അവര്‍ക്ക് അവരുടേതായ പങ്കുണ്ടായിരുന്നു. അതിനെക്കുറിച്ചും വേദമന്ത്രങ്ങളില്‍ പരാമര്‍ശമുണ്ട്. ആ സാമഗ്രികളുടെ പ്രയോജനം പറയാനും മന്ത്രം അമാന്തിക്കുന്നില്ല.
‘വിഹൃദയം വൈമനസ്യം വദാമിത്രേഷു ദുന്ദുഭേ, വിദ്വേഷം
കശ്മശം ഭയമമിത്രേഷു നി ദ്ധമസി അവൈനാന് ദുന്ദുഭേ ജഹി.’
(അഥ. 5-21-1)
(ദുന്ദുഭേ-നീ ശത്രുവിന്റെ ഹൃദയത്തില്‍ വൈമനസ്യവും മനസ്സില്‍ ഉദാസീനതയും ഉണ്ടാക്കും. നീ നിന്റെ മുഴക്കംകൊണ്ട് ശത്രുക്കളില്‍ വിദ്വേഷവും കലഹവും ഭയവും ഇളക്കിവിടൂ. അവരെ തകര്‍ക്കൂ.)- ശത്രുക്കളെ ഭയപ്പെടുത്തി വിരട്ടിക്കളയാന്‍ പോന്നതായിരിക്കണം രണവാദ്യങ്ങളുടെ മുഴക്കം. ‘സ ഘോഷോ ധാര്‍തരാഷ്ട്രാണാം ഹൃദയാനി വ്യദാരയത്.’ (ആ ഇടിമുഴക്കം കൗരന്മാരുടെ ഹൃദയങ്ങളെ പിളര്‍ത്തിക്കളഞ്ഞു.) എന്ന് ഗീതയില്‍ പറഞ്ഞത് ഓര്‍ക്കുക.
വൈദികകാലത്തെ പതാക സൂര്യന്റെ അടയാളമുള്ളതായിരുന്നു. അതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.
‘ഏതാ ദേവസേനാഃ സൂര്യകേതവഃ സചേതസഃ,
അമിത്രാന്നോ ജയന്തു സ്വാഹാ.’
(അഥ. 5-21-12)
(ഈ ദേവസേന ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നു. അതിന്റെ പതാക സൂര്യചിഹ്നമുള്ളതാണ്. ഈ സേന ജയിക്കുമാറാകട്ടെ.)
വേദകാലത്തെ രാജാവിന്റെയും പ്രജകളുടെയും യുദ്ധങ്ങള്‍ ബലിദാനത്തിന് വേണ്ടിയായിരുന്നില്ല, ജയവും യശസ്സും നേടാനായിരുന്നു. മരിച്ചു സ്വര്‍ഗം നേടാനായിരുന്നില്ല അവര്‍ പട വെട്ടിയിരുന്നത്, ജയിച്ചുവാഴാനായിരുന്നു. അതിനനുയോജ്യമായ സങ്കല്‍പ്പങ്ങളാണ് അവരുടെ അധരങ്ങളില്‍ നിന്നുതിര്‍ന്നത്.
‘യശസം മേന്ദ്രോ മഘവാന്‍
കൃണോതു യശസം
ദ്യാവാപൃഥിവീ ഉഭേ ഇമേ
യശസം മാ ദേവഃ സവിതാ
കൃണോതു പ്രിയോ
ദാതുര്ദക്ഷിണായാ ഇഹ സ്യാം.’
(അഥ. 6-58-1)
‘ഏവാ വിശ്വേഷു ദേവേഷു വയം സര്വേഷുയശസഃസ്യാമ’
(അഥ. 6-58-2)
(ധനവാനായ ഇന്ദ്രന് എനിക്ക് യശസ്സേകട്ടെ, ദ്യോവും ഭൂമിയും എനിക്ക് യശസ്സേകട്ടെ, സൂര്യന് എന്നെ യശഃപ്രാപ്തിക്കു തുണയ്ക്കട്ടെ. സകലദേവകള്ക്കിടയില് ഞങ്ങള്‍ യശ്ശാര്ജിച്ചവരാകട്ടെ.)
ചാഞ്ചാട്ടമില്ലാത്ത സ്ഥിരനും ജനങ്ങള്ക്കിഷ്ടപ്പെടുന്നവനുമായിരിക്കണം രാജ്യത്തെ രാജാവെന്ന് വൈദികജനത ആഗ്രഹിച്ചു. അതില്‍ തങ്ങളുടെ ലോകക്ഷേമങ്ങള് ഭദ്രമാണെന്ന് അവര്‍ കണ്ടു.
‘വിശസ്ത്വാ സര്വാ വാഞ്ഛന്തു മാ ത്വദ്രാഷ്ട്രമധി ഭ്രശത്.’
‘ഇഹൈവൈധി ഭാപ ജ്യോഷ്ഠാഃ പര്‍വത ഇവാവിചാചലത്
ഇന്ദ്ര ഇവേഹധ്രുവ സ്തിഷ്ഠേഹ രാഷ്ട്രസുധാരയ.’
(അഥ. 6-87-1, 2)
(ഇതേ രാജാവ് തുടര്‍ന്നു ഭരിക്കണമെന്ന് എല്ലാ ജനങ്ങളും ഇച്ഛിക്കട്ടെ. രാജാവിന്റെ ഭരണംമൂലം രാഷ്ട്രത്തിന് അധഃപതനം സംഭവിക്കാതിരിക്കട്ടെ. രാജാവ് പര്‍വതംപോലെ ദൃഢമായി നില്ക്കട്ടെ. അദ്ദേഹം ഒരിക്കലും അധഃപതിക്കാതിരിക്കട്ടെ. രാജപീഠത്തില്‍ സ്ഥിരനായിരിക്കട്ടെ-രാഷ്ട്രത്തിന്റെ അഭ്യുന്നതിക്കുവേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കട്ടെ.)
(വേദമൂര്‍ത്തി പണ്ഡിത സാത്വലേക്കറുടെ ‘മാതൃഭൂമി ആണി സ്വരാജ്യശാസ്യന്‍’ എന്ന മറാഠി ഗ്രന്ഥത്തിന് എഴുതിയ മുഖവുരയുടെ സംഗ്രഹത്തില്‍നിന്ന്. കുരുക്ഷേത്ര പ്രകാശന് പ്രസിദ്ധീകരിച്ച രാഷ്ട്രചിന്തനം വേദങ്ങളില്‍ എന്ന പുസ്തകത്തില്‍നിന്ന്. പരിഭാഷ: ആര്. ഹരി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: