നാടകത്തില്‍ അഭിനയിച്ചതോടെ കോളനിയില്‍ എല്ലാവരും എന്നെപ്പറ്റി പറയാന്‍ തുടങ്ങി. നാടകം കാണാന്‍ കുഞ്ഞുങ്ങളടക്കം കോളനിയിലെ എല്ലാവരും വന്നിരുന്നു. നാടകത്തിലെ നായികയായ മാലതിയെകുറിച്ചുതന്നെയായിരുന്നു എല്ലാവരുടെയും സംസാരം. നിനക്ക് ഇണങ്ങുന്ന പേര് മാലതി ആണെന്ന് പലരും പിന്നീട് പറഞ്ഞു. എനിക്കും കൂടുതല്‍ സന്തോഷമായി. കൂടുതല്‍ നാടകങ്ങളില്‍ അഭിനയിക്കാനുള്ള മോഹവും അതോടൊപ്പം ഉയര്‍ന്നു.
സാക്ഷരതാ ക്ലാസും നാടകവും പാട്ടുമൊക്കെയായി കാലം പിന്നെയും മുന്നോട്ടുപോയി. ജീവിതത്തില്‍ ഓര്‍ത്തിരിക്കാനുള്ള സുവര്‍ണ്ണ കാലമായിരുന്നു അത്. കൂട്ടുകാരികളുമൊത്തുള്ള സന്തോഷം, കോളനിയിലെ അംഗീകാരം, എല്ലാറ്റിനുമുപരി നാട്ടുകാരുടെ അംഗീകാരം അതെല്ലാം അന്ന് ലഭിച്ചു. പിന്നീടുള്ള കുറച്ചുകാലം യോഹന്നാന് സാര്‍ നാടകത്തില്‍ സജീവമായി. പിന്നെ അദ്ദേഹം തൃശ്ശിലേരി വിട്ടുപോയി എന്നുകേട്ടു. ഇപ്പോള്‍ എവിടെയാണ് താമസമെന്ന് അറിയില്ല. സാറിന് നാടകത്തിലൂടെ കുറെ പണം ചെലവായി എന്നറിഞ്ഞു.
അക്കാലത്ത് സഹായിക്കാനും ആളുകള്‍ കുറവായിരുന്നു. ഒരു വൈകുന്നേരം സാക്ഷരതാ ക്ലാസിനെത്തിയ തോമസ് എന്നയാള്‍ തൊഴിലാളികള്‍ ചൂഷണത്തിനിരയാകുന്നതിനെക്കുറിച്ച് സംസാരിച്ചു. അങ്ങ് കല്‍പ്പറ്റയില്‍ എന്തോ പരിപാടി നടക്കുന്നുണ്ടെന്ന് പറഞ്ഞു.അങ്ങോട്ട് ആളുകളെ കൊണ്ടുപോകാന്‍ ലോറി വരുമെന്നും തിരിച്ച് കോളനിയില്‍ കൊണ്ടുവിടുമെന്നും പറഞ്ഞു. സാക്ഷരാതാ കൂട്ടുകാരും കോളനിക്കാരുമെല്ലാം കല്പ്പറ്റയ്ക്ക് പോകാന്‍ തയ്യാറായിനിന്നു. രാവിലെതന്നെ തൃശ്ശിലേരിയില്‍ ലോറി വന്നുനിന്നു. ഞങ്ങള്‍ ലോറിക്കടുത്ത് പോയി നോക്കി. ഇല്ലിമുള ഉപയോഗിച്ച് ലോറിയില്‍ കൈപ്പിടികള്‍ വെച്ചുകെട്ടുന്നുണ്ട്.
അങ്ങനെ എല്ലാവരും ലോറിയില്‍ കയറി. കുറച്ചുപേര്‍ക്ക് മുളകളില്‍ പിടിച്ചുനില്‍ക്കാനാകും. അല്ലാത്തവര്‍ മുളകളില്‍ പിടിച്ചുനില്ക്കുന്നവരുടെ തോളത്ത് പിടിച്ചുനിന്നു. കല്‍പ്പറ്റ യാത്ര ഒരു വല്ലാത്ത അനുഭവവമായിരുന്നു. ചിലര്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചുകൊടുക്കും, ഞങ്ങള്‍ ഉറക്കെ അത് ഏറ്റുചൊല്ലും. ലോറിയില്‍ ചുവന്ന കൊടികളും കെട്ടിയിരുന്നു. കല്‍പ്പറ്റവരെ മദ്രാവാക്യം വിളിച്ചു. ഞാന്‍ ആദ്യമായാണ് കല്‍പ്പറ്റയില്‍ ഇത്തരത്തിലൊരു പരിപാടി കാണുന്നത്. വള്ളിയൂര്‍ക്കാവ് ഉത്സവം പോലെയുണ്ട്. നിറയെ ആളുകള്‍. ചിലര്‍ റോഡരികില്‍നിന്ന് ബീഡി വലിക്കുന്നുണ്ട്. ആരൊക്കെയോ പ്രസംഗിക്കുന്നു. പരിപാടി കഴിഞ്ഞാണ് മനസിലായത് അത് കര്‍ഷക തൊഴിലാളി സമ്മേളനമായിരുന്നു എന്ന്.
കല്‍പ്പറ്റയിലെ ഒരു ചായക്കടയില്‍നിന്ന് ഞങ്ങള്‍ക്ക് ചായയും ഉണ്ടയും വാങ്ങിതന്നു. അക്കാലത്ത് വനവാസികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരമായിരുന്നു ഉണ്ട. ചിലര്‍ ബോണ്ടയെന്നും പറയും. മൈദ ശര്‍ക്കര ചേര്‍ത്ത് കുഴച്ച് എണ്ണയില്‍ പൊരിച്ചാണ് ഉണ്ട ഉണ്ടാക്കുക. തൃശ്ശിലേരിയിലെ ചായക്കടകളില്‍ ഉണ്ടയുണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. വൈകുന്നേരത്തോടെ ഞങ്ങള്‍ തിരിച്ച് തൃശ്ശിലേരിയില്‍ എത്തി. പിന്നീട് ഇടയ്ക്കൊക്കെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍വന്ന് ഞങ്ങള്‍ക്ക് ക്ലാസ്സെടുക്കുമായിരുന്നു. പലപ്പോഴും സാക്ഷരതാ ക്ലാസുകള്‍ കഴിഞ്ഞാണ് അത് നടക്കുക.
വനവാസികള്‍ക്ക് നല്കുന്ന കൂലി വര്‍ഷത്തില്‍ ഒരുതവണ നെല്ലിന്റെ രൂപത്തിലാണ് ലഭിക്കുക. അതുതന്നെ പകുതി പതിരായിരിക്കും. പല ജന്മിമാരും പാടത്തെ നെല്ലിന്റെ പതിരുകള്‍ ഒന്നിച്ച് കൂട്ടിയിടും. പതിരെല്ലാം മാറ്റി നല്ല നെല്ല് അവര്‍ കടയില്‍ വില്‍ക്കും. ഞങ്ങള്‍ക്ക് തരിക പകുതി നെല്ലും പകുതി പതിരും ചേര്‍ത്താണ്. വീട്ടില്‍ ലഭിക്കുന്ന പതിര് നെല്ല് വറുത്താല്‍ ചെറിയ മലര് ലഭിക്കും. ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ ഞങ്ങളെ സംഘടിപ്പിക്കാനുള്ള ശ്രമവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭാഗത്തുനിന്നുണ്ടായി. പക്ഷെ ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയത് പിന്നീട് നക്സല്‍ വര്‍ഗീസായിരുന്നു. അദ്ദേഹത്തെക്കുറിച്ച് നാട്ടില്‍ എല്ലാവര്ക്കും അറിയാം. ചിലര്‍ പേടിയോടെയാണ് ആ വാക്ക് ഉച്ചരിക്കുക. ജന്മിമാരുടെ പേടിസ്വപ്നമായിരുന്നു വര്‍ഗീസ്. ഭയം മനുഷ്യരുടെ അടിസ്ഥാനവികാരമാണല്ലോ. ഭയത്തെ അതിജീവിക്കുമ്പോഴാണ് ജീവിതം അര്‍ത്ഥപൂര്‍ണമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: