ന്യൂദല്‍ഹി: മുത്തലാക്ക് നിരോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം രാഷ്ട്രീയ മഞ്ച് (എംആര്‍എം) നടത്തുന്ന ഒപ്പ് ശേഖരണത്തിന് വ്യാപക പിന്തുണ. ഹര്‍ജിയില്‍ ഇതുവരെ പത്ത് ലക്ഷം മുസ്ലിങ്ങള്‍ ഒപ്പിട്ടു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ആര്‍എസ്എസ് അനുകൂല സംഘടനയാണ് മുസ്ലിം രാഷ്ട്രീയ മഞ്ച്.
ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി മുത്തലാക്ക് പ്രചാരണ വിഷയമാക്കിയിരുന്നു. മുത്തലാക്ക് നിരോധിക്കണമെന്നാവശ്യപ്പെട്ട ബിജെപി വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികളെ വെല്ലുവിളിച്ചു. ഇത് മുസ്ലിം വോട്ടുകള്‍ നേടാന്‍ പാര്‍ട്ടിയെ സഹായിച്ചുവെന്നാണ് വിലയിരുത്തല്‍. നിരവധി മുസ്ലിം സ്വാധീന മണ്ഡലങ്ങളില്‍ ഇത്തവണ ബിജെപി വിജയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ഹര്‍ജിയെ പിന്തുണച്ച് ലക്ഷക്കണക്കിനാളുകള്‍ രംഗത്ത് വരുന്നത്. ഒപ്പ് ശേഖരണം തുടരുന്നുമുണ്ട്. ഇതോടെ മുത്തലാക്ക് വീണ്ടും സജീവചര്‍ച്ചയാവുകയാണ്.
രാജ്യവ്യാപകമായി ചര്‍ച്ചകളും സെമിനാറുകളും നടത്താനും എംആര്‍എം പദ്ധതിയിടുന്നുണ്ട്. മുത്തലാക്ക് വിശ്വാസത്തിന്റെ മാത്രം കാര്യമല്ലെന്നും സാമൂഹ്യപ്രശ്നമാണെന്നും ദേശീയ കണ്‍വീനര്‍ മുഹമ്മദ് അഫ്സല് പറഞ്ഞു. യുപിയില്‍ മുസ്ലിം സ്വാധീനമേഖലകളില്‍ ബിജെപിക്ക് വിജയിക്കാനായത് സമുദായത്തിന്റെ വോട്ടുകള്‍ ലഭിച്ചതിനാലാണ്. ബിജെപിയുടെ നിലപാടിനുള്ള അംഗീകാരമാണിത്. കൊല്ലപ്പെട്ട തീവ്രവാദിയായ മകന്റെ മൃതദേഹം കാണാന്‍ വിസമ്മതിക്കുന്ന പിതാവും പാട്ടുപാടുന്നതിന് പെണ്‍കുട്ടിക്കെതിരെ ഫത്വ പുറപ്പെടുവിക്കുന്ന മതനേതൃത്വവുമാണ് ഇപ്പോഴുള്ളത്. കാര്യങ്ങള്‍ മാറിയത് പുരോഹിതര്‍ ഇനിയെങ്കിലും തിരിച്ചറിയണം.
സാമൂഹ്യപ്രശ്നമായ മുത്തലാക്കിനെ മതവിഷയമായി ചുരുക്കരുത്. അദ്ദേഹം വ്യക്തമാക്കി.
നിരവധി സംഘടനകള്‍ മുത്തലാക്ക് നിരോധിക്കാനാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും ഇതിനെതിരെ കുടുത്ത നിലപാടാണ് സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. മുത്തലാക്ക് സ്ത്രീവിവേചനമാണെന്ന് കോടതികള്‍ നിരീക്ഷണം നടത്തിയിട്ടുണ്ട്. നിരവധി മുസ്ലിം രാജ്യങ്ങളില്‍ മുത്തലാക്ക് നിരോധിച്ചിട്ടുള്ളതായി കേന്ദ്ര സര്‍ക്കാരും ചൂണ്ടിക്കാട്ടുന്നു. വിശ്വാസത്തിന്റെ പേരില്‍ മുസ്ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് മോദിയും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: