തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ യുവാവും വിദ്യാര്‍ഥിനികളും എസ്എഫ്ഐ പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസത്തിനിരയായ സംഭവത്തില്‍ യുവജന കമ്മിഷന് ഇടപെടേണ്ടതില്ലെന്ന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം.
എസ്എഫ്ഐ സദാചാര ആക്രമണത്തിനെതിരെ കമ്മീഷന് സ്വീകരിച്ച നടപടികളെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് യുവജനകമ്മീഷന് അദ്ധ്യക്ഷ പുതിയ നയം വ്യക്തമാക്കിയത്. നിലവില്‍ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന സംഭവമാണിത്. മാത്രമല്ല ഇതുസംബന്ധിച്ച് പരാതികളൊന്നും കമ്മിഷന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കമ്മിഷന് ഇടപെടേണ്ട വിഷയമാണിതെന്ന് തോന്നുന്നില്ലെന്നും ചിന്ത ജെറോം പറഞ്ഞു. സ്വയം കേസെടുത്ത് നടപടി സ്വീകരിക്കാന്‍ അധികാരമുള്ള കമ്മീഷനില്‍ ഇടത് സഹചാരിയായ കമ്മീഷന് അദ്ധ്യക്ഷയുടെ പ്രവര്‍ത്തനം എപ്രകാരമാകുമെന്നുള്ളത് ഇതോടെ വ്യക്തമായി.
അതേസമയം പോലീസ് അന്വേഷണം നടക്കുന്ന നെഹ്റു കോളേജ്, ടോംസ് കോളേജ്, വെള്ളാപ്പള്ളി നടേശന് കോളേജ് എന്നിവിടങ്ങളില്‍ സ്വീകരിച്ച നടപടികള്‍ ആവേശത്തോടെയാണ് കമ്മീഷന് അദ്ധ്യക്ഷ വിവരിച്ചത്. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതിയില്‍ സമരം തീര്‍ന്നതിനാല്‍ പ്രശ്നങ്ങളില്ലെന്നുള്ള റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നാണ് കമ്മീഷന് അദ്ധ്യക്ഷയുടെ വാദം. യുവജന കമ്മീഷന് അദ്ധ്യക്ഷയായിരിക്കെ ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുത്തതില്‍ കുഴപ്പമില്ലെന്നും ഡിവൈഎഫ്ഐ രാഷ്ട്രീയ സംഘടനയല്ലെന്നുമാണ് ചിന്ത ജെറോമിന്റെ വിശദീകരണം.
ഫെബ്രുവരി 14 ന് വെള്ളാപ്പള്ളി നടേശന് കോളേജിനെതിരെയും 22 ന് ടോംസിനെതിരെയും ഉത്തരുകള്‍ ഉണ്ടായപ്പോള്‍ ജനുവരി 9 മുതല്‍ ആരംഭിച്ച് ഫെബ്രുവരി 8 വരെ നീണ്ട ലോ അക്കാദമി സമരം യുവജനകമ്മീഷന് കണ്ടില്ലെന്ന് നടിച്ചത് വിവാദമായിരുന്നു. സമരം ഒത്തുതീര്‍പ്പായതിന് ശേഷമാണ് യുവജനകമ്മീഷന് കോളേജ് മാനേജ്മെന്റിനോട് സംഭവത്തെകുറിച്ച് അന്വേഷിച്ചത്. രാഷ്ട്രീയപരമായുള്ള തീരുമാനം മാത്രമേ കമ്മീഷനില്‍ നിന്ന് ഉണ്ടാവുകയുള്ളൂവെന്ന് ഇതോടെ വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: