ന്യൂദല്‍ഹി: അടിമുടി കാവിയിലല്ലാതെ ആദിത്യനാഥിനെ കാണാനാകില്ല. ത്യാഗത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണ് കാവി. ആദിത്യനാഥും അങ്ങനെ തന്നെ. കാല് നൂറ്റാണ്ട് മുന്‍പാണ് കുടുംബ ജീവിതം ത്യജിച്ച് ആദിത്യനാഥ് വീടുവിട്ടിറങ്ങിയത്. കാരണമായത് ഗോരഖ്പൂരിലെ മുഖ്യപുരോഹിതന്‍ മഹന്ത് അവൈദ്യനാഥും. ആര്‍എസ്എസ് പ്രവര്‍ത്തകനായിരിക്കെയാണ് അജയ് സിംഗ് (പൂര്‍വ്വാശ്രമത്തിലെ പേര്) അവൈദ്യനാഥിനെ കണ്ടുമുട്ടുന്നത്. പിന്നീട് ഒരു വര്‍ഷത്തോളം ആശ്രമത്തില്‍ സേവനം. 1994ല്‍ 22ാം വയസ്സില്‍ ഗുരുവായ അവൈദ്യനാഥ് സന്യാസ ദീക്ഷ നല്കി അജയ് സിങ്ങിനെ ആദിത്യനാഥാക്കി. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പിന്ഗാമിയായും അദ്ദേഹം ആദിത്യനാഥിനെ പ്രഖ്യാപിച്ചു.
രാമജന്മഭൂമി പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ചിരുന്ന അവൈദ്യനാഥ് നിരവധി തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1998ല്‍ അദ്ദേഹം തനിക്ക് പകരം ആദിത്യനാഥിനെ ഗോരഖ്പൂരില്‍ മത്സരിപ്പിച്ചു. 26ാം വയസ്സില്‍ ലോക്സഭയിലെത്തിയ ആദിത്യനാഥ് അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു. പിന്നീട് തുടര്‍ച്ചയായി നാല് തവണ ഗോരഖ്പൂര്‍ ആദിത്യനാഥിനെ വിജയിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 3.12 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കണക്കുകളില്‍ മാത്രമല്ല, സംസ്ഥാനത്തെ ബിജെപിയുടെ ഏറ്റവും ജനകീയ മുഖമാണ് ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞാല്‍ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ഏറ്റവും കൂടുതലാളുകള്‍ കേള്‍ക്കാനെത്തിയത് ആദിത്യനാഥിനെയാണ്. ഗൊരഖ്പൂര്‍ ലോക്സഭാ മണ്ഡലത്തിലുള്ള അഞ്ച് നിയമസഭാ സീറ്റുകളിലും ഇത്തവണ ബിജെപി ജയിച്ചത് ആദിത്യനാഥിന്റെ ജനകീയതയിലാണ്.
വിശ്വപ്രസിദ്ധമാണ് ഗോരഖ്നാഥ് ക്ഷേത്രം. ഹൈന്ദവ മുന്നേറ്റത്തിന്റെയും സാമൂഹ്യ പരിവര്‍ത്തനത്തിന്റെയും കേന്ദ്രം. ജനങ്ങളിലേക്കറിങ്ങിച്ചെല്ലുന്ന ആത്മീയ നേതൃത്വം. ഹൈന്ദവ ഏകീകരണത്തിന് ആദിത്യനാഥ് യുവവാഹിനി രൂപീകരിച്ചു. പാവപ്പെട്ടവരുടെ ഉന്നമനത്തിനും ഗോഹത്യക്കെതിരായും സംഘടന പ്രവര്‍ത്തിക്കുന്നു. ഉറച്ച നിലപാടുകളാണ് ആദിത്യനാഥിനെ വ്യത്യസ്തനാക്കുന്നത്. പശ്ചിമ യുപിയിലെ കൈരാനയില്‍ ഹിന്ദുക്കളുടെ കൂട്ടപ്പലായനത്തിനെതിരെയും പ്രണയ ഭീകരതയായ ലൗ ജിഹാദിനെതിരെയും പ്രതികരിക്കുമ്പോള്‍ മതേതരരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തെ അലട്ടാറില്ല. മതംമാറ്റുന്നത് മതേതരവും തിരിച്ചുകൊണ്ടുവരുന്നത് വര്ഗ്ഗീയവുമാക്കുന്നവരോട് ഒത്തുതീര്‍പ്പിനും ആദിത്യനാഥ് തയ്യാറല്ല. മതംമാറ്റത്തിന് വിധേയരായ ആയിരക്കണക്കിനാളുകളെ അദ്ദേഹം ഹിന്ദു ധര്‍മ്മത്തിലേക്ക് തിരിച്ചെത്തിച്ചു. അയോധ്യയില്‍ രാമക്ഷേത്രവും ആദിത്യനാഥിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.
സംസ്ഥാനത്തിലെ ചെറുചലനം പോലും ഇന്നത്തെ സാഹചര്യത്തില്‍ ദേശീയതലത്തില്‍ ചര്ച്ചയായേക്കാം. ബിജെപിക്കോ കേന്ദ്രസര്‍ക്കാരിനോ ബന്ധമില്ലാതിരുന്ന ‘ദാദ്രി’ എതിരാളികള്‍ ആയുധമാക്കിയത് ഓര്‍ക്കേണ്ടതുണ്ട്. ദാരിദ്ര്യവും ക്രമസമാധാനവുമാണ് ഉത്തര്‍പ്രദേശിന്റെ വിഷയം. സമാജ്വാദി പാര്‍ട്ടിയുടെ കഴിഞ്ഞ ഭരണത്തില്‍ നിരവധി കലാപങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ക്രമസമാധാനം തകര്‍ന്ന സംഭവങ്ങള്‍ രാജ്യത്തിന് തന്നെ നാണക്കേടായി. ദാരിദ്ര്യം അനുഭവിക്കുന്ന വലിയൊരു വിഭാഗവും അവിടെയുണ്ട്. എല്ലാവര്ക്കും വികസനമെന്ന മോദി സര്‍ക്കാരിന്റെ മന്ത്രമാകും യുപിയെയും നയിക്കുക. സംസ്ഥാനത്തെ സാഹചര്യം കൃത്യമായറിയുന്ന ജനകീയനായ ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതും ഈ ഘടകങ്ങളാണ്. മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമായി ജാതി പരിഗണിക്കാതെയുള്ള തെരഞ്ഞെടുപ്പാണ് യുപിയിലും ബിജെപി നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: