തിരുവനന്തപുരം: കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പ് നാളെ മുതല്‍ നടക്കാനിരിക്കെ ജില്ലാനേതൃത്വം പിടിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ അവസാനവട്ട ശ്രമത്തില്‍. 25നാണ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പെങ്കിലും ജില്ലാ പ്രസിഡന്റുമാരുടെയും മറ്റ് ജില്ലാ ഭാരവാഹികളുടെയും തെരഞ്ഞെടുപ്പാണ് നാളെ മുതല്‍ തുടങ്ങുക. ജില്ലയില്‍ ഭൂരിപക്ഷം നേടാനായാലേ സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പുകള്‍ക്ക് ആധിപത്യം നേടാന്‍ സാധിക്കുകയുള്ളൂ. അതാത് ഗ്രൂപ്പിലെ എംഎല്‍എ മാര്‍ക്കാണ് ജില്ലതിരിച്ചുള്ള ഗ്രൂപ്പുകളുടെ ചുമതല.
സാധാരണ എ ഗ്രൂപ്പിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അപ്രമാധിത്യം. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി വിശാല സംഖ്യം ജയിച്ചതിനാല്‍ കരുതലോടെയാണ് ഇരു ഗ്രൂപ്പുകളും കരുക്കള്‍ നീക്കുന്നത്, കെപിസിസി പ്രസിഡന്റ് ഇല്ലാത്തതിനാല്‍ അതുവഴിയുള്ള സമ്മര്‍ദ്ദങ്ങളൊന്നും ഗ്രൂപ്പുകള്‍ക്കില്ല. നിലവിലെ ആധിപത്യം അനുസരിച്ച് എ ഗ്രൂപ്പിന് പ്രസിഡന്റ് സ്ഥാനം ലഭിക്കാനാണ് സാധ്യത. ഇതിനിടയില്‍ സമവായ ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല.
വിവിധ സ്ഥാനങ്ങളില്‍ മത്സരിക്കുന്നിതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമായ ഇന്നലെ എല്ലാ സ്ഥാനങ്ങളിലേക്കും മത്സരിക്കുന്നതിനായി ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോട്ട് നിന്നുള്ള കെ.എം. അഭിജിത്തിനെയാണ് എ ഗ്രൂപ്പ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടുന്നത്. കോഴിക്കോട് സര്‍വകലാശാല യൂണിയന് ചെയര്മാന്, കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും അഭിജിത് വഹിച്ചിട്ടുണ്ട്.
കെഎസ്യു സംസ്ഥാന സെക്രട്ടറിയായ തിരുവനന്തപുരത്തുനിന്നുള്ള അഖിലിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഒരേ സമയം രണ്ട് യൂണിവേഴ്സിറ്റികളില്‍ അഖില്‍ പഠിച്ചു എന്ന ആരോപണം ഉയര്‍ന്നതിനാല്‍ പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കുന്നതില്‍ നിന്ന് അഖിലിനെ എ ഗ്രൂപ്പ് പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: