കൊച്ചി: നിലം നികത്താന്‍ അനുമതി വാങ്ങിത്തരാമെന്ന് പറഞ്ഞ് 70 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന് വി.എ. അരുണ്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം എത്ര ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.
അന്വേഷണം വൈകിയാല്‍ മറ്റ് ഏജന്‍സികളെ കേസ് ഏല്‍പ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും കോടതി നിര്‍ദ്ദേശിച്ചു. അരുണ്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സന്തോഷ് മാധവന് സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. വിജിലന്‍സ് അന്വേഷണം തൃപ്തികരമല്ലെന്ന് സന്തോഷ് മാധവന് സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അന്വേഷണ ഏജന്‍സിക്കെതിരേ കടുത്ത വിമര്‍ശനമാണു കോടതി ഉയര്‍ത്തിയത്. കേസന്വേഷണം കാലതാമസംവച്ചു മുന്നോട്ടു പോകാനാവില്ല. എന്നു കേസന്വേഷണം പൂര്‍ത്തിയാക്കുമെന്നു രണ്ടാഴ്ചയ്ക്കകം കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു. അരുണിനെതിരേ കേസെടുക്കാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും തെളിവുകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അന്വേഷണത്തിന് നേതൃത്വം നല്കുന്ന വിജിലന്‍സ് തിരുവനന്തപുരം എസ്.പി രാധാകൃഷ്ണന് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
സന്തോഷ് മാധവന്റെ കടവന്ത്രയിലെ ഫ്ലാറ്റ് അരുണ്‍ സന്ദര്‍ശിച്ചതിന് തെളിവു കിട്ടിയില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സന്തോഷ് മാധവന് അന്വേഷണം തൃപ്തികരമല്ലെന്ന് അറിയിച്ചത്. വൈക്കത്തിനടുത്തു വടയാറില്‍ നിലം നികത്താനുള്ള അനുമതിക്കായി അരുണ്‍കുമാര്‍ 75 ലക്ഷം രൂപ സന്തോഷ് മാധവനില്‍ നിന്നു വാങ്ങിയെന്നാണ് ആരോപണം.
സന്തോഷ് മാധവനെ കണ്ടിട്ടില്ലെന്നായിരുന്നു ചോദ്യം ചെയ്യലില്‍ അരുണ്‍കുമാര്‍ വിജിലന്‍സിനോട് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: