ജെറുസലേം: സിറിയയുടെ വ്യോമ പ്രതിരോധ സംവിധാനം പൂര്‍ണമായും തകര്‍ക്കാന്‍ യാതൊരു മടിയും കാണിക്കില്ലെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളെ ലക്ഷ്യമിട്ട് സിറിയ ഭൂതല- വ്യോമ മിസൈസുകള്‍ പ്രയോഗിച്ചതിനുള്ള പ്രതികരണമാണ് ഈ മുന്നറിയിപ്പ്. ഇതോടെ മേഖല കൂടുതല്‍ സംഘര്‍ഷത്തിലേക്കു നീങ്ങുകയാണ്.
ഇനി ഒരിക്കല്‍ക്കൂടി സിറിയ ഇത് ആവര്‍ത്തിച്ചാല്‍ ഒരു മടിയുമില്ലാതെ അവരുടെ വ്യോമ പ്രതിരോധം പൂര്‍ണമായും തകര്‍ക്കും, ഇസ്രയേലിന്റെ പ്രതിരോധമന്ത്രി അവിഗ്ഡോര്‍ ലിബര്മാന് മുന്നറിയിപ്പു നല്കി.
ലെബനന് ആസ്ഥാനമായുള്ള ഹിസ്ബുള്ള ഭീകര സംഘടനയുടെ ആയുധസംഭരണ കേന്ദ്രങ്ങളെ തകര്‍ക്കാനാണ് വെള്ളിയാഴ്ച വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ പറയുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഇത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഭീകരിരില് നിന്ന് തിരിച്ചു പിടിച്ചു എന്ന സിറിയന്‍ സൈന്യം അവകാശപ്പെട്ട പാല്‍മിറ നഗരം കേന്ദ്രീകരിച്ചായിരുന്നു ഇസ്രായേലിന്റെ ബോംബിങ്. ഇസ്രായേലിന്റെ ഒരു വിമാനം മിസൈല്‍ വിട്ട് വീഴ്ത്തി എന്നാണ് സിറിയ അവകാശമുന്നയിച്ചത്. എന്നാല്‍ ഇസ്രയേല്‍ ഇത് നിഷേധിച്ചിരുന്നു.
സിറിയയിലെ ഹിസ്ബുള്ള താവളങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ സൈന്യം വ്യോമാക്രമണങ്ങള്‍ നടത്തുന്നുണ്ടെന്ന് നെതന്യാഹു കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സമ്മതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: