ആലപ്പുഴ: പുന്നപ്ര, വയലാര്‍ സമരത്തില്‍ വീഴ്ചകള്‍ സംഭവിച്ചിരുന്നുവെന്ന് ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആര്. ഗൗരിയമ്മ. നിറതോക്കിന് മുന്നിലേക്ക് പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞയക്കരുതായിരുന്നു. പട്ടാളക്കാര്‍ കമഴ്ന്ന് കിടന്ന് വെടിവെച്ചതിനാലാണ് കൂടുതല്‍ ആളപായം ഉണ്ടാകാതിരുന്നതെന്നും ഗൗരിയമ്മ പറഞ്ഞു.
ഹിന്ദുഐക്യവേദിയുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പുന്നപ്ര-വയലാര്‍ സമരത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ സെമിനാര്‍, വീഡിയോ സന്ദേശത്തിലൂടെ ഉദ്്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പുന്നപ്രവയലാര്‍ സമരം കര്‍ഷകത്തൊഴിലാളികളുടെ സമരമായിരുന്നുവെന്ന അഭിപ്രായമാണ് തനിക്കുള്ളത്.
സമരത്തില്‍ താന്‍ പങ്കെടുത്തിട്ടില്ല, അക്കാലയളവില്‍ അഭിഭാഷകയായി ചേര്‍ത്തല കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ഈ സമരത്തെ പുകഴ്ത്തി കുറെക്കാലം പ്രസംഗിച്ച് നടന്നിട്ടുണ്ട്. അതിനാല്‍ ഇനി കൂടുതല്‍ പറയുന്നില്ലെന്നും ഗൗരിയമ്മ പറഞ്ഞു.
ഹിന്ദു ഐക്യത്തിനായുള്ള ശ്രമങ്ങള്‍ പണ്ടു മുതല്‍ത്തന്നെ തുടങ്ങിയിരുന്നു. ക്ഷേത്രപ്രവേശന വിളംബരവും മറ്റും അതിന്റെ ഭാഗമാണ്. ഹിന്ദുക്കളെ മാത്രമല്ല, മുഴുവന്‍ ജനങ്ങളെയും ഒന്നിപ്പിച്ച് മുന്നേറാന്‍ ഹിന്ദുഐക്യ വേദിക്ക് സാധിക്കും. സമുദായങ്ങളും മതങ്ങളും തമ്മിലുള്ള അകല്‍ച്ച അവസാനിപ്പിക്കണം. ഇന്ത്യയുടെ നേതൃത്വത്തിലേക്ക് ഉയരാന്‍ ഹിന്ദുഐക്യവേദിക്ക് കഴിയട്ടെയെന്നും ഗൗരിയമ്മ ആശംസിച്ചു.
ക്വിറ്റിന്ത്യാ സമരത്തെ ഒറ്റു കൊടുത്തതിന്റെ മാനക്കേട് മറയ്ക്കാന്‍ പാവപ്പെട്ട തൊഴിലാളികളെ കുരുതി കൊടുക്കുകയായിരുന്നു പുന്നപ്രയിലും വയലാറിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്തതെന്ന് മാധ്യമ പ്രവര്ത്തകന് ടി. ജി. മോഹന്‍ദാസ് പറഞ്ഞു. സമരത്തില്‍ പങ്കെടുത്ത പലര്‍ക്കും പല ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. ചിലര്‍ കൂലി വര്‍ധനവിന് വേണ്ടിയാണ് പങ്കാളികളായത്. മറ്റു ചിലര്‍ക്ക് സായുധ പോരാട്ടത്തിലൂടെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകള്‍ മോചിപ്പിക്കുകയായിരുന്നു ലക്ഷ്യം. ചിലര്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ സമരത്തെ ഉപയോഗിക്കുകയായിരുന്നു. നായകനില്ലാതെ, നേതാക്കന്മരെല്ലാം ഒളിച്ചോടി പാവം തൊഴിലാളികളെ കുരുതി കൊടുക്കുകയായിരുന്നു. നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം നടന്ന സമരത്തെ സ്വാതന്ത്യസമരമെന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
തീര്‍ത്തും ഒറ്റപ്പെട്ട അക്രമ സംഭവങ്ങളെയാണ് കമ്മ്യൂണിസ്റ്റുകാര്‍ പുന്നപ്ര വയലാര്‍ സമരങ്ങളെന്ന് കൊട്ടിഘോഷിക്കുന്നതെന്ന് മുന്‍ എംഎല്‍എ ഡി. സുഗതന് പറഞ്ഞു. പുന്നപ്രയിലെ രണ്ടു ക്രിസ്ത്യന്‍ കുടുംബങ്ങള്‍ തമ്മില്‍ വിവാഹത്തിന്റെ പേരിലുണ്ടായ തര്‍ക്കമാണ് അക്രമത്തിലും പിന്നീട് വെടിവെപ്പിലും കലാശിച്ചത്. പുന്നപ്രയിലെ വെടിവെപ്പില്‍ അഞ്ചു പോലീസുകാരും 28 തൊഴിലാളികളുമാണ് മരിച്ചത്. വയലാറില്‍ 103 പേരാണ് കൊല്ലപ്പെട്ടത്.
പുന്നപ്രയിലെ വെടിവെപ്പ് വിവരം അറിയിക്കാന്‍ ദൃക്സാക്ഷികള്‍ ആലപ്പുഴയിലെ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിലെത്തിയപ്പോള്‍ സമര നേതാവ് ടി. വി. തോമസ് പോലീസ് മേധാവിയുമായി രഹസ്യ ചര്‍ച്ച നടത്തുന്നതാണ് കണ്ടത്. അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണെന്നും സുഗതന് പറഞ്ഞു. ഒരു സമരത്തിന്റെയും ഭാഗമായല്ല പുന്നപ്രയിലും, വയലാറിലും നടന്ന അക്രമങ്ങള്‍, എന്നിട്ടും മഹത്തായ സമരങ്ങളെന്ന പേരില്‍ വാഴ്ത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
തിരുവിതാംകൂറിനെ ഇന്ത്യന്‍ യൂണിയനില്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള സ്വാതന്ത്യ സമരമാണ് പുന്നപ്രയിലും, വയലാറിലും നടന്ന തെന്ന പ്രപചാരണം അടിസ്ഥാന രഹിതമാണെന്നും ഇവ കേവലം ലഹളകള്‍ മാത്രമായിരുന്നെന്നും അഡ്വ. കാവാലം കൃഷ്ണകുമാര്‍ പറഞ്ഞു. 1947 ജനുവരിയിലാണ് സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന വാദം സര് സിപി ഉയര്‍ത്തിയതെന്നും കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി ജെ. മഹാദേവന് മോഡറേറ്ററായിരുന്നു. എ. അരുണ്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: