കൊല്ലം: ദേവപ്രശ്ന വിധിപ്രകാരം പഴയക്ഷേത്രം പൊളിച്ച് പുതിയ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന തൃപ്പനയം ദേവീക്ഷേത്രം ഇനി ചരിത്രരേഖകളില്‍ ഇടംപിടിക്കും. ദക്ഷിണഭാരതത്തിലാദ്യമായി കലിയുഗത്തില്‍ പിറവിയെടുക്കുന്ന കൃഷ്ണശിലാസാഗരമെന്ന് വിശേഷിപ്പിക്കാം ഈ ക്ഷേത്രസന്നിധിയെ. അടിത്തട്ട് മുകള്‍വരെ കൃഷ്ണശിലയില്‍ നിര്‍മ്മിതമാകുന്ന ക്ഷേത്രമായി മാറുകയാണ് തൃപ്പനയം ദേവീക്ഷേത്രം.
2005ലാണ് തൃപ്പനയം ദേവീക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പഴയ ക്ഷേത്രം പൂര്‍ണമായും പൊളിച്ച് നീക്കിയാണ് പുതിയക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചത്. ദേവപ്രശ്നവിധി പ്രകാരം ആരംഭിച്ച ക്ഷേത്രനിര്‍മ്മാണ പ്രവര്‍ത്തനം തുടരുകയാണ്. 2004ല്‍ അന്നത്തെകേരള ഗവര്‍ണര്‍ ആര്.എല്‍. ഭാട്യ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കാഞ്ചി കാമകോടി മഠം സ്വാമി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി ശ്രീകോവിലിന്റെ തറക്കലീടല് കര്‍മ്മം നിര്‍വഹിച്ചുവെന്ന ചരിത്രവും തൃപ്പനയം ദേവീക്ഷേത്രത്തിനുണ്ട്.
പൂര്‍ണമായും ശ്രീകൃഷ്ണശിലയിലും തേക്കിന്‍തടിയിലും ചെമ്പിലും പൂര്‍ത്തിയാകുന്ന ക്ഷേത്രനിര്‍മ്മാണത്തിന്റെ ചെലവ് 12 കോടിയാണ്. നിലവില്‍ ക്ഷേത്രശ്രീകോവിലും ഉപദേവതാകോവിലുകളുടെയും പണികള്‍ പൂര്‍ത്തീകരിച്ച പുനഃപ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടത്തി.
രണ്ടാംഘട്ട പ്രവര്‍ത്തനമായ ക്ഷേത്ര ചുറ്റുമ്പലത്തിന്റെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയായി. 26ന് മൂന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് നിര്‍വഹിക്കും. തമിഴ്നാട്ടിലെ ശുചീന്ദ്രത്ത് നിന്നാണ് ക്ഷേത്രനിര്‍മ്മാണത്തിന് ശ്രീകൃഷ്ണശില എത്തിച്ചിരിക്കുന്നത്.
ശുചീന്ദ്രത്തുള്ള ജവഹര്പിള്ളയാണ് ശില്‍പ്പി. കല്ലില്‍ കൊത്തിയെടുത്ത ശില്‍പ്പങ്ങളാണ് അലങ്കാരത്തിനും ഉപയോഗിച്ചിരിക്കുന്നത്. ദക്ഷിണ കേരളത്തിലെ മഹാക്ഷേത്ര നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന തൃപ്പനയം ദേവീക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ മരം സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരുന്നു. ക്ഷേത്രത്തില്‍ നിര്‍മ്മാണം നടക്കുന്ന ചുറ്റമ്പലത്തിന്റെ തടി പണികള്‍ക്കാണ്’മരം നേര്‍ച്ച സമര്‍പ്പണ ചടങ്ങ് നടന്നത്. തേക്ക്, ആഞ്ഞിലി, പ്ലാവ് എന്നിങ്ങനെയുള്ള മരങ്ങളാണ് ഭക്തര്‍ സമര്‍പ്പിച്ചത്. ഇതിനായി തെരഞ്ഞെടുക്കുന്ന മരങ്ങള്‍ കാപ്പ്കെട്ടിയശേഷം ക്ഷേത്രത്തിലെ ആചാരത്തോടെ എത്തുന്ന സംഘം മുറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: