കൊല്ലം: കുണ്ടറയിലെ പത്ത് വയസ്സുകാരിയുടെ മരണത്തെത്തുടര്‍ന്നുള്ള ക്രിമിനല്‍കേസ് അട്ടിമറിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ പോലീസിന്റെ വീഴ്ച സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു.
കുറ്റവാളികളെ സംരക്ഷിക്കുന്നതിനായാണ് മൃതദേഹത്തിലുണ്ടായിരുന്ന ഇരുപത്തിരണ്ടോളം മുറിവുകള്‍ ദേഹപരിശോധനാറിപ്പോര്ട്ടില് ഒഴിവാക്കപ്പെട്ടത്. മരണം നടന്ന് രണ്ട് മാസം വരെ കുറ്റവാളികളെ രക്ഷിക്കുന്നതിനുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു പോലീസ്. മാധ്യമങ്ങളിലൂടെ സംഭവം പൊതുജനമധ്യത്തിലെത്തിയപ്പോള്‍ എഴുതിത്തയ്യാറാക്കിയ തിരക്കഥ അവതരിപ്പിക്കുകയാണ് പോലീസ് ചെയ്തതെന്നും എംപി ആരോപിച്ചു.
പോലീസ് പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. കുറ്റവാളികളുമായി ഒത്തുകളിച്ചു എന്ന ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരെ തന്നെ വീണ്ടും അന്വേഷണത്തിന് നിയോഗിച്ചത് ദുരൂഹമാണ്. താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രേമചന്ദ്രന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: