ഹരിപ്പാട്: വയോവൃദ്ധയെ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ പാടശേഖരത്തിന് സമീപം വളര്‍ന്ന് പന്തലിച്ച പുല്‍ച്ചെടികള്‍ക്കിടയില്‍ നിന്നും കണ്ടെത്തി. തുലാംപറമ്പ് സ്വദേശി 88 വയസ്സുള്ള ചെല്ലമ്മയെയാണ് ചെറുതന മണച്ചിറക്കല്‍ പാലത്തിന് തെക്കുഭാഗത്തുനിന്നും കണ്ടെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ച വൃദ്ധ സുഖം പ്രാപിച്ചുവരുന്നു.
മകളുടെ കൂടെ താമസിച്ചിരുന്ന ഇവരെ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടുകൂടിയാണ് കാണാതായത്. ഞായറാഴ്ച വരെ വീട്ടില്‍ തിരിച്ച് വരാഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാടശേഖരത്തിന് സമീപമുള്ള പുല്‍ച്ചെടികള്‍ക്കിടയില്‍ നിന്നും ഇവരെ കണ്ടുകിട്ടിയത്.
പീഡനമാണോ, മോഷണശ്രമമാണോ സംഭവത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. ഇവരുടെ ശരീരത്തുണ്ടായിരുന്ന ഒന്നര പവന്റെ മാലയും അരപ്പവന്റെ കമ്മലും മോതിരവും നഷ്ടപ്പെട്ടിട്ടില്ല. അപ്പോള്‍ സംഭവത്തിന് പിന്നില്‍ മോഷണ ശ്രമമല്ലെന്ന് പറയപ്പെടുന്നു.
ആശുപത്രിയിലായ വൃദ്ധ തന്നെ രണ്ടുചേര്ന്ന് കൈകാലുകള്‍ ബന്ധിച്ചെന്നും വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചെന്നും പറയുന്നു. എന്നാല്‍ പരസ്പര വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് ഇവര്‍ പലപ്പോഴും പറയുന്നത്. ആരോഗ്യസ്ഥിതി സാധാരണ നിലയിലെത്തിയാല്‍ കൂടുതല്‍ വിവരം അറിയാന്‍ കഴിയുമെന്നാണ് പോലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: