കൊച്ചി: ദുരൂഹസാചര്യത്തില്‍ മരിച്ച സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമം വിഫലം. കൊച്ചി കായലില്‍ സ്വകാര്യ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് ക്രൈംബ്രാഞ്ച് നടത്തിയ തെരച്ചില്‍ വെറുംകൈയോടെ അവസാനിപ്പിച്ചു. കേസില്‍ അറസ്റ്റിലായ ക്രോണിനെ ഇന്നലെ മിഷേലിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തു. ക്രോണിന്റെ അമ്മയെ ഉടന്‍ ചോദ്യം ചെയ്യും.
മിഷേല്‍ കായലില്‍ ചാടുന്നതിന് തൊട്ടുമുമ്പ് കണ്ടതായി ദൃക്സാക്ഷി മൊഴി നല്കിയ ഗോശ്രീ രണ്ടാം പാലത്തിന്റെ കൈവരിയുടെ വിടവുള്ള ഭാഗത്തിനു നേരെ അടിയിലായിരുന്നു തെരച്ചില്‍. തോപ്പുംപടി മുണ്ടംവേലിയിലുള്ള സ്വകാര്യ ഡൈവിങ് സ്ഥാപനത്തില്‍ നിന്നുള്ള ഏഴംഗ സംഘമാണ് എത്തിയത്. രാവിലെ പത്തരയ്ക്ക് തുടങ്ങിയ തെരച്ചില്‍ വൈകിട്ട് അഞ്ചരയോടെ അവസാനിപ്പിച്ചു. ശക്തിയേറിയ അണ്ടര്‍ വാട്ടര്‍ സര്‍ച്ച് ലൈറ്റും അണ്ടര്‍ വാട്ടര്‍ ക്യാമറയും സ്ക്യൂബാ ഡൈവിംഗ് ഗിയറുകളും അടക്കം പൂര്‍ണസജ്ജരായാണ് ഇവരെത്തിയത്. അടിത്തട്ട് ദൃഢമായതിനാല്‍ ഫോണ്‍ ചെളിയില്‍ ആഴ്ന്നു പോയിട്ടില്ലെന്ന് സംഘം ക്രൈംബ്രാഞ്ചിനെ അറിയിച്ചു. തെരച്ചില്‍ റിപ്പോര്‍ട്ട് ഇന്നലെ തന്നെ ക്രൈംബ്രാഞ്ചിന് കൈമാറി. വീഡിയോ ദൃശ്യങ്ങള്‍ ഇന്ന് കൈമാറും.
അതേസമയം, ക്രോണിന് അലക്സാണ്ടര്‍ ജോലി ചെയ്തിരുന്ന ഛത്തീസ്ഗഡിലെ സ്ഥാപനത്തില്‍ തെളിവെടുപ്പിന് ക്രൈംബ്രാഞ്ച് പുറപ്പെട്ടു. സുരക്ഷാ കാരണങ്ങളാല്‍ ക്രോണിനെ കൊണ്ടുപോയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: