കാക്കനാട്: ഇന്‍ഫോപാര്‍ക്ക് റോഡില്‍ കുസുമഗിരി ആശുപത്രിക്ക് സമീപം കോടികള്‍ വിലമതിക്കുന്ന 44 സെന്റ് സര്‍ക്കാര്‍ പിടിച്ചെടുക്കും. രണ്ട് മാസം മുമ്പ് സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡില്‍ ഓലിമുകള്‍ ജുമാസ്ജിദിന് സമീപം അരനൂറ്റാണ്ടിലേറെയായി സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന 46 സെന്റ് റവന്യു ഭൂമി അധികൃതര്‍ പിടിച്ചെടുത്തിരുന്നു.
നാലര ഏക്കറോളം സ്ഥലം കൈവശമുള്ള സ്വകാര്യ വ്യക്തി റവന്യു പുറമ്പോക്ക് കൂടി കൈവശപ്പെടുത്തി 1966 മുതല്‍ നിരോധന കരം അടച്ചുകൊണ്ടിരുന്നതാണ് പിടിച്ചെടുത്തത്. വ്യക്തികള്‍ കൈവശപ്പെടുത്തിയിരിക്കുന്ന റവന്യു ഭൂമി പിടിച്ചെടുക്കാന്‍ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അനുകൂല നിലപാട് സ്വീകരിച്ചതാണ് റവന്യു അധികൃതര്‍ക്ക് മുഖം നോക്കാതെ നടപടിയെടുക്കാന്‍ സാധിച്ചത്. വില്ലേജ് അധികൃതര്‍ രേഖാമൂലം നോട്ടീസ് നല്‍കിയിട്ടും ഭൂമി തിരിച്ചു നല്‍കാത്ത ഭൂവുടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തുടങ്ങി. ജില്ലാ ആസ്ഥാനത്തെ തൃക്കാക്കര നഗരസഭ കൈയേറിയ റവന്യു ഭൂമിയിയും അധികൃതര്‍ പിടിച്ചെടുത്ത് ബോര്‍ഡ് സ്ഥാപിച്ച് കൈയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു.
കോടികള്‍ വിപണിമൂല്യമുള്ള സിവില്‍ സ്റ്റേഷന് പരിസരം ഉള്‍പ്പെടുന്ന കാക്കനാട് വില്ലേജ് പരിധിയിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിച്ച് ഭൂമി പിടിച്ചെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് റവന്യു അധികൃതര്‍ വ്യക്തമാക്കി. വന്‍ മൂല്യമുള്ള റവന്യു ഭൂമി സ്വകാര്യ വ്യക്തികളില്‍നിന്ന് തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് 44 സെന്റ് പിടിച്ചെടുത്തത്.
ഇന്‍ഫോപാര്‍ക്ക്, സീപോര്‍ട്ട് റോഡ് എന്നിവടങ്ങളില്‍ 1.6 ഏക്കര്‍ റവന്യു പുറമ്പോക്ക് സ്വകാര്യവ്യക്തികളുടെ കൈവശമുണ്ടെന്ന് നേരത്തെ റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു. പരാതിയുടെയും മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റവന്യു പുറമ്പോക്കുകള്‍ കണ്ടെത്തിയത്. കാക്കനാട് മേഖലയില്‍ ഇനിയും പുറമ്പോക്ക് കയ്യേറ്റമുണ്ടെന്ന് റവന്യു വകുപ്പിന്് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: