തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ഒതുക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരെ നടപടിയെടുക്കാന്‍ സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സദാചാര വിരുദ്ധ ആരോപണം നേരിടുന്ന മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ തെരഞ്ഞെടുത്ത് എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാനും തീരുമാനമായി. വാര്‍ത്ത ചോര്‍ത്തിയതിന്റെ പേരു പറഞ്ഞ് വി.എസ്.അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണന്, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ ശശിധരന്, പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനാണ് സെക്രട്ടേറിയറ്റ് തീരുമാനം. മൂന്നുപേരോടും വിശദീകരണം ചോദിക്കാന്‍ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെടുക.അന്തിമ തീരുമാനം ഈ മാസം ചേരുന്ന സംസ്ഥാന സമിതിയില്‍ ഉണ്ടാകും.
പാര്‍ട്ടി കമ്മറ്റിയിലും മറ്റും ചര്‍ച്ച ചെയ്യുന്ന ആഭ്യന്തര കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്ത്തികിട്ടുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്നതില്‍ കെ.ബാലകൃഷ്ണന്, വി.കെ ശശിധരന്, എ.സുരേഷ് എന്നിവര്‍ക്കു പങ്കുണ്ടെന്നു കാണിച്ച് അന്വേഷണ കമ്മിഷന് നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മൂന്നുപേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നു കമ്മിഷന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി സമ്മേളനത്തിന്റെയും മറ്റും പരിഗണിക്കാതെ മാറ്റിവച്ച റിപ്പോര്‍ട്ടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിച്ചത്.
നേരത്തെ മൂന്നാര്‍ പ്രശ്നത്തിന്റെ പേരില്‍ അച്യുതാനന്ദനും ഔദ്യോഗിക വിഭാഗവും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടിയപ്പോള്‍ വിഎസിന്റെ പേഴ്സണല്‍ സ്റ്റാഫിലെ രണ്ട് പേരെ പുറത്താക്കിയിരുന്നു. ഐടി ഉപദേശകന് ജോസഫ് സി. മാത്യുവിനെയും പ്രൈവറ്റ് സെക്രട്ടറി കെ. സുരേഷ്കുമാറിനെയുമാണ് അന്ന് പാര്‍ട്ടി ഇടപെട്ട് മാറ്റിയത്. അതിനുമുമ്പ് പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എന്‍. ബാലഗോപാലിനെ മാറ്റിയതും സംസ്ഥാന നേതൃത്വം ഇടപെട്ടാണ്.
സദാചാര വിരുദ്ധ ആരോപണം നേരിടുന്ന ഗോപി കോട്ടമുറിക്കലിനെ തിരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ സെക്രട്ടേറിയറ്റില്‍ തീരുമാനം. ഇക്കാര്യത്തില്‍ സംസ്ഥാന സമിതി അന്തിമ തീരുമാനമെടുക്കും.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെ ലൈംഗിക അപവാദക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറിയുടെ ചുമതലയില്‍ നിന്നു നീക്കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച വൈക്കം വിശ്വന്, എ.കെ. ബാലന്, എം.സി. ജോസഫൈന് എന്നിവരടങ്ങിയ കമ്മിഷന് കോട്ടമുറിക്കല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: