കോഴിക്കോട്: വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി കര്‍ഷകമോര്‍ച്ചയുടെ വയറു മുറുക്കിക്കെട്ടി കലക്ട്രേറ്റ് മാര്‍ച്ച്. സംസ്ഥാന സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെയുള്ള താക്കീതു കൂടിയായിരുന്നു മാര്‍ച്ച്.
ഭരിക്കാന്‍ മറന്നുപോയ സര്‍ക്കാരാണ് പിണറായി വിജയന് നേതൃത്വം നല്കുന്ന എല്‍ഡിഎഫ് സര്‍ക്കാരെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അഭിപ്രായപ്പെട്ടു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സിപിഎം ഇപ്പോള്‍ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. അരിയുടെയും അവശ്യസാധനങ്ങളുടെയും വില കുതിച്ചു കയറുകയാണ്. വില നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല. സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം തകര്‍ത്തതില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുനില്ക്കാനാവില്ല. ഉമ്മന്‍ചാണ്ടിയ്ക്കൊപ്പം ഇക്കാര്യത്തില്‍ കൂട്ടുപ്രതിയാണ് പിണറായി വിജയന്. റേഷന്‍ മുന്‍ഗണനാലിസ്റ്റ് തയ്യാറാക്കി നല്കാന് കേന്ദ്രം പറഞ്ഞിട്ട് ഇതുവരെ അതു ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിന് ആയിട്ടില്ല. കേന്ദ്രം നല്കിയ അരി കൃത്യമായി വിതരണം ചെയ്യാതെ കേന്ദ്രത്തിനെ കുറ്റപ്പെടുത്തുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ഏറ്റവും വലിയ ജനവിരുദ്ധ സര്‍ക്കാരായി പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. എന്തു സംഭവിച്ചാലും വീഴ്ച പറ്റി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ വീഴ്ച പറ്റിയത് സംസ്ഥാനത്തെ ജനങ്ങള്‍ക്കാണ്. എല്‍ഡിഎഫ് സര്‍ക്കാറിനെ ഭരണമേല്പ്പിച്ചതാണ് കേരളത്തിലെ ജനങ്ങള്‍ക്ക് പറ്റിയ വീഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. ചക്രായുധന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, സംസ്ഥാനസമിതി അംഗങ്ങളായ ടി.പി. സുരേഷ്, പി. രമണിഭായ്, ജില്ലാഭാരവാഹികളായ പൊക്കിനാരി ഹരിദാസന്, അഡ്വ. കെ.പി. സുധീര്‍, സി. അമര്‍നാഥ്, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ബാലകൃഷ്ണന്, സംസ്ഥാനസമിതി അംഗം ചോയി, ബാബു മൂലയില്‍, കെ.കെ. രജീഷ് എന്നിവര്‍ സംസാരിച്ചു.
എരഞ്ഞിപ്പാലത്തുനിന്നും ആരംഭിച്ച മാര്‍ച്ചിന് രാജീവന്, വി. മുരളീധരന്, പി. അജിത്കുമാര്‍, ഹരിഹരന് തലക്കുളത്തൂര്‍, സദാശിവന്, പ്രകാശന്, രാകേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: