കൊട്ടാരക്കര: പിണറായി ഭരണം വീഴുംവരെ കുട്ടികളെ എസ്കോര്‍ട്ടില്ലാതെ വെളിയിലേക്ക് വിടരുതെന്ന് മുന്‍ ആഭ്യന്ത്രമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അത്രക്ക് ഭീതിജനകമാണ് കേരളത്തിലെ അവസ്ഥ. 75കാരിയും അഞ്ച് വയസുകാരിയും ഒരുപോലെ പീഡിപ്പിക്കപ്പെടുന്നു. പീഡകരെ കാപ്പ ചുമത്തി അകത്തിടേണ്ട സര്‍ക്കാര്‍ അവരെ സംരക്ഷിക്കുകയും ഇവരുടെ ലിസ്റ്റ് പുറത്തിറക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. ഇവരെ അകത്തിടേണ്ടതിന് പകരം ലിസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ പീഡനം എങ്ങനെ ഇല്ലാതാകും. കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച എസ്പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോലീസ് കാഴ്ചക്കാരായി മാറുന്ന സ്ഥിതിയാണ്. തുടക്കത്തില്‍തന്നെ ശക്തമായി അമര്‍ച്ച ചെയ്യാന്‍ പോലീസിന് കഴിഞ്ഞിരുന്നെങ്കില്‍ കുറ്റകൃത്യങ്ങള്‍ ആവര്ത്തിക്കാതിരുന്നേനേ.
അടുത്തിടെ ഉണ്ടായ പല സ്ത്രീപീഡന കേസുകളിലും സിപിഎമ്മില്പ്പെട്ടവരോ അവരുമായി ബന്ധമുള്ളവരോ പങ്കാളികളാണ്. പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം കോടതിയില്‍ കീഴടങ്ങനുള്ള സാഹചര്യം ഒരുക്കുകയാണ്. നടിയെ പീഡിപ്പിച്ച കേസിലെ പ്രതി സംഭവത്തിനുശേഷം ദിവസങ്ങളോളം എറണാകുളത്ത് കറങ്ങിനടന്നു. മികച്ച പോലീസ് സംവിധാനമുള്ള നഗരമായിട്ടും പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. കുണ്ടറ സംഭവം തേച്ചുമായ്ച്ചു കളയാനാണ് തുടക്കം മുതല്‍ ശ്രമിച്ചത്. ഇതില്‍ സിപിഎമ്മിന് പങ്കുണ്ട്. ജനരോഷം ഉണ്ടായപ്പോഴാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്താനും കുറ്റകൃത്യം മറച്ചുവച്ച മറ്റു കുടുംബാംഗങ്ങളെ പ്രതി ചേര്‍ക്കാനും പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. കുണ്ടറ സംഭവത്തില്‍ പ്രതിക്കെതിരെ കാപ്പ ചുമത്തണം. കീഴുദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമം. ഇവര്‍ക്കുമുകളില്‍ ഉള്ള അന്വേഷണ ഉദ്യോഗസ്ഥരേയും വകുപ്പുതല നടപടിക്ക് വിധേയമാക്കണമെന്നും കേരളത്തിലെ ആഭ്യന്തരവകുപ്പ് പൂര്ണ്ണപരാജയമാണന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കൊട്ടാരക്കര മണികണ്ഠന് ആല്‍ത്തറയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഹൈസ്കൂള്‍ ജങ്ഷനില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്, ജി.രതികുമാര്‍, ഷാനിമോള്‍ ഉസ്മാന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: